ജയ്പുർ: ഓരോ മത്സരത്തിനിറങ്ങുമ്പോഴും ക്രിക്കറ്റ് ലോകത്ത് വിസ്മയം തീർക്കുകയാണ് കൗമാരതാരം വൈഭവ് സൂര്യവംശി. ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഈ പതിനഞ്ചുകാരൻ 36 പന്തിലാണ് കരിയറിലെ രണ്ടാമത്തെ ഐ.പി.എൽ സെഞ്ച്വറി കുറിക്കുന്നത്. 37 പന്തുകൾ നേരിട്ട വൈഭവ് അഞ്ചു ഫോറും 12 സിക്സുമടക്കം 103 റൺസെടുത്തു.
ലോക ക്രിക്കറ്റിലെ പേരുകേട്ട ബൗളർമാരായ ജസ്പ്രീത് ബുംറ, ജോഷ് ഹെയ്സൽവുഡ് എന്നിവർക്കു പിന്നാലെ ഇന്നലെ ആസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസും വൈഭവിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. കമ്മിൻസിന്‍റെ ആദ്യ പന്ത് തന്നെ താരം സിക്സർ പറത്തി. യാതൊരു പതർച്ചയുമില്ലാതെയാണ് കമ്മിൻസിനെ വരവേറ്റത്. മത്സരത്തിൽ ആകെ കമ്മിൻസിന്‍റെ നാലു പന്തുകളാണ് താരം നേരിട്ടത്. ഒരു സിക്സും രണ്ടു സിംഗ്ളുമടക്കം എട്ടു റൺസെടുത്തു. നേരത്തെ ബുംറ, ഹെയ്സൽവുഡ് എന്നിവർക്കെതിരെയും താരം അനായാസം സിക്സർ നേടിയിരുന്നു.
വൈഭവിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന് സാക്ഷിയായ കമ്മിൻസ്, ഇപ്പോൾ താരത്തിന്‍റെ വലിയ ആരാധകനായി മാറി. ബിഹാറിന്‍റെ കൗമാര വിസ്മയം തന്‍റെ പുതിയ പ്രിയപ്പെട്ട താരം ആണെന്നാണ് കമ്മിൻസ് മത്സരശേഷം പ്രതികരിച്ചത്. ‘അവൻ ബാറ്റ് ചെയ്യുന്നത് കാണാൻ തന്നെ രസമാണ്, വളരെ കരുത്തോടെയാണ് അവൻ ബാറ്റ് ചെയ്യുന്നത്. അത് മനോഹര കാഴ്ചയാണ്’ -കമ്മിൻസ് പറഞ്ഞു. താരത്തിനെതിരെ കൃത്യമായി പന്തെറിഞ്ഞില്ലെങ്കിൽ ദുരേക്ക് അടിച്ചുപറത്തും. അദ്ദേഹത്തിന് കരിയറിൽ മികച്ച തുടക്കമാണ് ലഭിച്ചത്. കളിക്കുന്ന രീതി എനിക്ക് ഇഷ്ടപ്പെട്ടെന്നും കമ്മിൻസ് കൂട്ടിച്ചേർത്തു. പരിക്കിൽനിന്ന് മുക്തനായി സീസണിൽ ആദ്യമായാണ് കമ്മിൻസ് ഹൈദരാബാദിനു വേണ്ടി കളിക്കാനിറങ്ങിയത്.
വെടിക്കെട്ട് സെഞ്ച്വറിയോടെ സൂര്യവംശി ഓറഞ്ച് ക്യാപ് പോരിൽ ഒന്നാമതെത്തിയെങ്കിലും അധികം ആയുസ്സുണ്ടായിരുന്നില്ല, അതേ മത്സരത്തിൽ തന്നെ 29 പന്തിൽ 57 റൺസ് നേടി അഭിഷേക് ശർമ വൈഭവിനെ മറികടന്ന് ഒന്നാമതെത്തി. നിലവിൽ എട്ടു മത്സരങ്ങളിൽ നിന്ന് അഭിഷേകിന് 380 റൺസും സൂര്യവംശിക്ക് 357 റൺസുമാണുള്ളത്. ഐ.പി.എല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് കൂടിയാണ് വൈഭവ് ഇന്നലെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ച്വറി നേടിയ സൂര്യവംശിക്ക് തന്നെയാണ് ഒന്നാം സ്ഥാനം.
സൂര്യവംശിയും സംഘവും കുറിച്ച 228 റൺസ് പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഇശാൻ കിഷൻ (31 പന്തിൽ 74), അഭിഷേക് ശർമ (29 പന്തിൽ 57) എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് അഞ്ചുവിക്കറ്റ് വിജയം സ്വന്തമാക്കിയത്. സ്കോർ: രാജസ്ഥാൻ 228/6, ഹൈദരാബാദ്: 18.3 ഓവറിൽ 229/5. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ ആറ് വിക്കറ്റിന് 228 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.