പോർട് ഓഫ് സ്പെയിൻ: ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപണർമാർ മികച്ച ഇന്നിങ്സുമായി രണ്ടാം ടെസ്റ്റിലും കളം നിറഞ്ഞ് കളിച്ചപ്പോൾ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ആദ്യ ദിവസം രണ്ടാം സെഷനിൽ ചായക്ക് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെന്ന നിലയിലാണ്.
അർധശതകങ്ങളുമായി ഓപണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും (80) യശസ്വി ജയ്സ്വാളും(57) ചേർന്നുള്ള കൂട്ടുകെട്ടാണ് തുടക്കം ഭദ്രമാക്കിയത്. തുടർച്ചയായ സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിൽ ഇരുവരും വീണതോടെ ഇന്ത്യയുടെ നിലപരുങ്ങലിലായി. മൂന്നാമനായി ഇറങ്ങിയ ശുഭ്മാൻ ഗില്ലും (10), അജിങ്ക്യ രഹാനെയും (8) തുടക്കം മുതലാക്കാനാവാതെ മടങ്ങി. 18 റൺസുമായി വിരാട് കോഹ്ലിയാണ് പുറത്താകാതെ ക്രീസിലുള്ളത്. നേരത്തെ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഒന്നാം ടെസ്റ്റിലെ വിജയ ഇലവനിൽ ഇന്ത്യ ഒരു മാറ്റം വരുത്തി. ബൗളിങ് ഓൾറൗണ്ടർ ശാർദുൽ ഠാകുറിന് പകരം പേസർ മുകേഷ് കുമാറിനെ ഇറക്കി. ഇന്ത്യ-വെസ്റ്റിൻഡീസ് ടീമുകൾ തമ്മിലെ നൂറാം ടെസ്റ്റ് മുകേഷിന് അരങ്ങേറ്റത്തിനും അവസരമൊരുക്കി. വെസ്റ്റിൻഡീസ് നിരയിൽ ഓൾറൗണ്ടർ റെയ്‌മൺ റൈഫറിന് പകരം ടോപ് ഓർഡർ ബാറ്റ്സ്മാൻ കിർക്ക് മക്കെൻസി ഇടം പിടിച്ചു. മക്കെൻസിയുടെ അരങ്ങേറ്റ മത്സരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.