ഗോവയിൽ മദ്യക്കുപ്പിയുമായി സാറ ടെണ്ടുൽക്കർ; നിശിത വിമർശനവുമായി നെറ്റിസൺസ്

പനജി: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകളും സംരംഭകയുമായ സാറ ടെൻഡുൽക്കർക്കു നേരെ നിശിത വിമർശനവുമായി നെറ്റിസൺസ്. സാറയും സുഹൃത്തുക്കളും റോഡിലൂടെ നടക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സൈബർ ആക്രമണത്തിന് തുടക്കമായത്. സാറയുടെ കൈയിലുള്ളത് ബീയർ ബോട്ടിലാണെന്ന് അവകാശപ്പെട്ടാണ് വിമർശനം. സചിന്‍റെ മകളെന്ന നിലയിൽ പൊതുസ്ഥലത്ത് ബോട്ടിലുമായി നടക്കുന്നത് മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നാണ് ആക്ഷേപം.

വിഡിയോ എപ്പോഴത്തേതാണെന്ന് വ്യക്തമല്ല. പുതുവർഷത്തലേന്ന് ഷൂട്ട് ചെയ്തതാണെന്ന് ചില സമൂഹമാധ്യമ ഉപയോക്താക്കൾ അവകാശപ്പെടുന്നു. ട്രോളും വിമർശനവും അസ്ഥാനത്താണെന്ന് അഭിപ്രായപ്പെട്ടും ചിലർ കമന്‍റ് ചെയ്തിട്ടുണ്ട്. സാറ മദ്യപിച്ചാൽ അത് സചിൻ പ്രോത്സാഹിപ്പിക്കുന്നതു പോലെ ആകില്ലെന്നും അവർക്ക് സ്വന്തമായി തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നും അവർ പറയുന്നു. വാദപ്രതിവാദങ്ങൾ ശക്തമായതോടെ വിഡിയോ വൈറലായി.

സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും യാത്രകൾ പോകാറുള്ള സാറ, ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സാറയുടെ സഹോദരനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കർ ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്കു വേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ സാറ പലപ്പോഴും ഗോവയിലും പോകാറുണ്ട്. എന്നാൽ മറ്റൊരാൾ പകർത്തിയ വിഡ‍ിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സാറക്കെതിരെ സൈബറാക്രമണം അരങ്ങേറിയത്.

പിതാവിന്റെയും സഹോദരന്റെയും ക്രിക്കറ്റ് പാത പിന്തുടരാത്ത സാറ, 2025 ആഗസ്റ്റിൽ മുംബൈയിലെ അന്ധേരിയിൽ ‘പൈലേറ്റ്സ് അക്കാദമി’ എന്ന പേരിൽ ഫിറ്റ്നെസ് സെന്റർ ആരംഭിച്ചിരുന്നു. ദുബായ് ആസ്ഥാനമായുള്ള ജനപ്രിയ പൈലേറ്റ്സ് അക്കാദമി ഫ്രാഞ്ചൈസിയുടെ നാലാമത്തെ ശാഖയാണ് ഇത്. യു.കെയിലെ പഠനകാലത്താണ് പൈലേറ്റ്സിനെ കുറിച്ച് സാറ അറിയുന്നത്. ഇതു സംബന്ധിച്ച ക്ലാസിൽ പങ്കെടുത്തതോടെ അതേ ആശയത്തിലൊരു സംരംഭം ആരംഭിക്കണമെന്ന മോഹം ഉദിക്കുകയായിരുന്നു.

പൈലേറ്റ്സ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ സച്ചിനും പങ്കുവച്ചിരുന്നു. സംരംഭം ആരംഭിക്കുന്നതിനെ കുറിച്ച് നേരത്തെ ഇൻസ്റ്റഗ്രാമിൽ‌ വ്യക്തമാക്കിയ സാറ, പൈലേറ്റ്സ് അക്കാദമിയിലെ ട്രെയിനർമാർക്കൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Sara Tendulkar, Daughter Of Sachin Tendulkar, Targetted Over Video With Friends In Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.