ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള സി. ജോസഫ് വിജയ്‌യുടെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും ദേശീയതലത്തിൽ ശ്രദ്ധനേടുന്നു. ഇതിനൊപ്പം 12 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2014 ഏപ്രിലിൽ, കോയമ്പത്തൂരിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയപ്പോഴുള്ള പഴയൊരു ചിത്രവും നിലവിലെ സന്ദർശനത്തിന്റെ ചിത്രവും ചേർത്തുവെച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2014 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കോയമ്പത്തൂരിലെത്തിയ നരേന്ദ്ര മോദിയെ തെന്നിന്ത്യൻ സിനിമാ സൂപ്പർതാരമെന്ന നിലയിലാണ് വിജയ് അന്ന് സന്ദർശിച്ചത്. അന്ന് ആ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച മോദി, "ദക്ഷിണേന്ത്യയിലെ പ്രമുഖ ചലച്ചിത്ര താരം വിജയ്‌ക്കൊപ്പം" എന്നാണ് കുറിച്ചിരുന്നത്. എന്നാൽ കൃത്യം 12 വർഷങ്ങൾക്ക് ശേഷം, 2026 മേയ് 27-ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടിയപ്പോൾ ചരിത്രം മാറിമറിഞ്ഞു . ഒരു ജനപ്രിയ സിനിമാ താരമെന്നതിലുപരി തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന പദവിയിലാണ് വിജയ് ഇത്തവണ പ്രധാനമന്ത്രിക്ക് മുന്നിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ 30 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ തമിഴ്‌നാടിന്റെ ദീർഘകാല ആവശ്യങ്ങൾ അടങ്ങിയ ഔദ്യോഗിക നിവേദനം സമർപ്പിച്ചാണ് വിജയ് മടങ്ങിയത്. മേകേദാട്ടു അണക്കെട്ട് തർക്കം,തമിഴ് മത്സ്യത്തൊഴിലാളികളുടെ സുരക്ഷ,ഔദ്യോഗിക ഗാന വിവാദം എന്നിവ കൂടാതെ നെതർലാൻഡ്‌സിൽ നിന്ന് പുരാതനമായ ആനൈമംഗലം ചെമ്പ് ഫലകങ്ങൾ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ശ്രമങ്ങൾക്കും വിജയ് പ്രധാനമന്ത്രിക്ക് നേരിട്ട് നന്ദി അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായും വിജയ് ചർച്ചകൾ നടത്തി. വരും ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.