ആംസ്റ്റർഡാം: ഗർഭിണിയായ ഫലസ്തീൻ യുവതിയെ നിലത്തെറിഞ്ഞ് അക്രമം അഴിച്ചുവിട്ട് ഡച്ച് പൊലീസ്. നെതർലാൻഡ്‌സിലെ അഭയാർഥി ക്യാമ്പിൽവെച്ച് ഫലസ്തീൻ യുവാവിനെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് അയാളുടെ ഭാര്യയോട് പൊലീസ് ഈ ക്രൂരത കാട്ടിയത്. മേയ് 19ന് നെതർലാൻഡ് സെയ്‌സ്റ്റിലുള്ള കാംവെഡ് അഭയാർഥി കേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതിനുപിന്നാലെ പൊലീസിന്റെ വംശീയവും അക്രമാസക്തവുമായ പെരുമാറ്റത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും ജനങ്ങളും രംഗത്തെത്തി.
ഗസ്സയിൽനിന്നുള്ള അഭയാർഥിയായ വിസാം മിഖ്ദാദ് എന്ന യുവാവിനെ പൊലീസ് കൈകൾ പിന്നിൽ കെട്ടി മുട്ടുകുത്തിച്ചു നിർത്തിയിരിക്കുന്നത് വിഡിയോയിൽ കാണാം. ഭർത്താവിനോട് സംസാരിക്കാൻ ശ്രമിച്ച ഗർഭിണിയായ ഭാര്യയെ, പൊലീസ് നായയുമായി എത്തിയ മറ്റൊരു ഉദ്യോഗസ്ഥൻ പെട്ടെന്ന് ബലം പ്രയോഗിച്ച് വലിച്ച് ദൂരേക്ക് എറിയുകയും ക്രൂരമായി നിലത്തടിക്കുന്നും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, പൊലീസിന്റെ കടുത്ത നടപടിയെ ന്യായീകരിച്ചാണ് ഡച്ച് അധികൃതർ രംഗത്തെത്തിയത്. അഭയാർഥി ക്യാമ്പിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തലും പൊതുമുതൽ നശിപ്പിക്കലും നടന്നെന്ന പരാതിയിലാണ് എത്തിയതെന്നും, സുരക്ഷ മുൻനിർത്തിയാണ് വേഗത്തിൽ നടപടിയെടുത്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ഈ വാദങ്ങൾ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ക്രൂരമായ അക്രമത്തിനുപിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഏഴു ദിവസങ്ങൾക്ക് ശേഷം ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അകാല പ്രസവമായിരുന്നെങ്കിലും അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് വിസാം മിഖ്ദാദ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
"അവർ കൊല്ലാൻ ശ്രമിച്ച എന്റെ കുഞ്ഞാണിത്. എന്റെ ഭാര്യയുടെയും മകളുടെയും അവകാശങ്ങൾക്ക് വേണ്ടി ഞാൻ പോരാടും," മിഖ്ദാദ് പോസ്റ്റിൽ കുറിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ എവിടെ സംരക്ഷിക്കപ്പെടുന്നുവെന്നും അദ്ദേഹം ചോദ്യം ചെയ്തു.
ജർമനിയിൽനിന്ന് നാടുകടത്തൽ ഭീഷണി നേരിടുന്ന വിസാം മിഖ്ദാദിനെ ഈജിപ്തിലേക്ക് നാടുകടത്താനാണ് ഡച്ച് അധികൃതർ ശ്രമിക്കുന്നത്. താൻ യൂറോപ്പിന് ഭീഷണിയാണെന്ന് വരുത്തിത്തീർക്കാനാണ് അധികൃതരുടെ ശ്രമമെന്നും താൻ ഒരു ഗസ്സക്കാരനായതു കൊണ്ടുമാത്രമാണ് ഈ അനീതിയെന്നും മിഖ്ദാദ് ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.