കൊച്ചി: 'സ്കൂൾ കുട്ടികളെ ഓട്ടോയിൽ അയക്കാതെ സ്കൂൾ ബസുകളിൽ തന്നെ അയക്കണമെന്ന' വ്യാജ പ്രചാരണം തെറ്റെന്ന് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്ററിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പാണ് എം.വി.ഡി നൽകുന്നത്. ഇതെങ്ങനെ സാധ്യമാകും? ബസ് പോകാത്തിടത്തുള്ള വിദ്യാർഥികൾ എന്ത് ചെയ്യും? തുടങ്ങിയ അനവധി ചോദ്യങ്ങളാണ് വ്യാജ പ്രചാരണത്തിനടിയിൽ കമന്റുകളായി വരുന്നത്. ഇതിനെതിരെ ജാഗ്രത പുലർത്താനാണ് എം.വി.ഡി നിർദേശം.
'പൊതുജന ശ്രദ്ധയ്ക്ക്...ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിൽ അയക്കരുത് എന്ന രീതിയിൽ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകിയതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മോട്ടോർവാഹന വകുപ്പ് ഇത്തരത്തിൽ യാതൊരുവിധ നിർദ്ദേശങ്ങളും നൽകിയിട്ടില്ല എന്നുള്ള വിവരവും അറിയിക്കുന്നു. നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി അനുവദനീയമായ എണ്ണം കുട്ടികളുമായി സുരക്ഷിതമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരുവിധ തടസ്സങ്ങളും ഇല്ല എന്നുള്ള വിവരം അറിയിക്കുന്നു' എന്ന് എം.വി.ഡി അറിയിച്ചു.
അതേസമയം, പ്രചരിക്കുന്ന വ്യാജ പോസ്റ്റർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് എം.വി.ഡിയെയും പുതിയ സർക്കാരിനെയും വിമർശിച്ച് ബിനീഷ് കോടിയേരി രംഗത്തെത്തി. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്ത ഓട്ടോറിക്ഷ തൊഴിലാളികളായ ചേട്ടന്മാരെ, നിങ്ങളുടെ ജീവിതത്തിൽ എത്തുന്ന മാറ്റങ്ങൾ നിങ്ങൾ കാണുന്നുണ്ടല്ലോ അല്ലേ... എന്ന അടിക്കുറിപ്പോടെയാണ് ബിനീഷ് പോസ്റ്റർ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.