മുംബൈ: മഹാരാഷ്ട്ര നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം ഹെലികോപ്റ്ററിന് മുന്നിൽവെച്ച് കാമുകിയോട് വിവാഹാഭ്യർഥന നടത്തിയ സംഭവത്തിൽ, സൈനിക പൈലറ്റ് ക്യാപ്റ്റൻ ഭരത് ഭരദ്വാജ് കടുത്ത അച്ചടക്ക നടപടി നേരിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. സംഭവം സൈനിക പ്രോട്ടോക്കോളിന്റെയും മര്യാദയുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ക്യാപ്റ്റൻ ഭരത് ഭരദ്വാജിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും.
ജൂൺ രണ്ടിനായിരുന്നു സംഭവം. ട്രെയിനി പൈലറ്റുമാരുടെ കഠിനമായ പരിശീലനം പൂർത്തിയായതിന്‍റെ ഭാഗമായി നടന്ന പാസിങ് ഔട്ട് പരേഡിനും കോൺവൊക്കേഷൻ ചടങ്ങിനും തൊട്ടുപിന്നാലെയായിരുന്നു നാടകീയരംഗങ്ങൾ. പ്രതിശ്രുത വധുവായ ആരുഷിയോട് ഹെലികോപ്ടറിന് സമീപത്തുവെച്ച് വിവാഹ അഭ്യർഥന നടത്തുന്ന വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായിരുന്നു.
ഔപചാരിക സൈനിക യൂണിഫോം ധരിച്ച പൈലറ്റ് റൺവേയിലേക്ക് നടന്നെത്തി ആരുഷിയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് വിവാഹ മോതിരം നൽകി വിവാഹാഭ്യർഥന നടത്തുകയായിരുന്നു. സമീപത്ത് സൈനിക ഹെലികോപ്റ്റർ നിർത്തിയിട്ടിരുന്നു. ആരുഷി വിവാഹാഭ്യർഥന സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കുടുംബാംഗങ്ങളും സഹ ഉദ്യോഗസ്ഥരും പരിശീലകരും അതിഥികളും കൈയടികളോടെയും ആഹ്ലാദാരവങ്ങളോടെയും ഇരുവരെയും അഭിനന്ദിച്ചു. വിവാഹാഭ്യർഥനയുടെ വീഡിയോ വളരെ വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഔദ്യോഗിക നേട്ടത്തിനൊപ്പം വ്യക്തിജീവിതത്തിലെ മനോഹര നിമിഷമെന്നും പലരും ഇരുവരെയും അഭിനന്ദിച്ചു.
എന്നാൽ, ഔദ്യോഗിക സൈനിക ചടങ്ങ് നടക്കുന്ന വേദിയിലും അവിടുത്തെ സുരക്ഷാ ഉപകരണങ്ങൾക്ക് മുന്നിലും വെച്ച് വ്യക്തിപരമായ ആഘോഷം നടത്തിയത് കടുത്ത അച്ചടക്കലംഘനമായി സൈനിക അധികൃതർ പറയുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി പൈലറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം വിഷയത്തിൽ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.