ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പഴയൊരു ഐഡന്റിറ്റി കാർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഹൃദയം കവരുന്നത്. സിനിമാലോകം കീഴടക്കുന്നതിനും തിയറ്ററുകളിൽ കോടികൾ വെട്ടിപ്പിടിക്കുന്നതിനും മുമ്പ്, ബംഗളൂരുവിലെ ബസുകളിൽ ടിക്കറ്റ് നൽകി നടന്നിരുന്ന ഒരു സാധാരണ യുവാവിന്റെ ഓർമകളിലേക്കാണ് ഈ ചിത്രം വിരൽ ചൂണ്ടുന്നത്.
1971ൽ ബംഗളൂരു ട്രാൻസ്‌പോർട്ട് സർവീസ് (BTS) അദ്ദേഹത്തിന് നൽകിയ ഔദ്യോഗിക ഐ.ഡി കാർഡാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. രജനീകാന്ത് തന്റെ യഥാർത്ഥ നാമമായ 'ശിവാജി റാവു ഗെയ്ക്‌വാദ്' എന്ന പേരിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന കാലത്തെ ചിത്രമാണിത്. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ അന്നത്തെ മാസശമ്പളം വെറും 275 രൂപയായിരുന്നു എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.
ഇന്ന് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ 'തലൈവർ' എന്ന് ആദരവോടെ വിളിക്കുന്ന രജനീകാന്ത്, അന്ന് ബംഗളൂരുവിലെ റൂട്ട് നമ്പർ 10A ബസിലെ കണ്ടക്ടറായിരുന്നു. ഈ പഴയ രേഖ വെറുമൊരു തിരിച്ചറിയൽ കാർഡല്ലെന്നും, കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ഒരാൾക്ക് എത്രത്തോളം ഉയരങ്ങളിലേക്ക് വളരാൻ കഴിയുമെന്നതിന്റെ തെളിവാണെന്നും ആരാധകർ കുറിക്കുന്നു. ഒരു സാധാരണ ശമ്പളക്കാരനിൽ നിന്നും ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായുള്ള അദ്ദേഹത്തിന്റെ വളർച്ച സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയാണ്.
കണ്ടക്ടറായി ജോലി ചെയ്യുന്നതിനിടയിലാണ് രജനീകാന്ത് ശിവാജി റാവു മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ ചേരുന്നത്. അവിടെ വെച്ച് അദ്ദേഹത്തിന്റെ അപൂർവ്വമായ അഭിനയശൈലിയും വേഗതയും പ്രശസ്ത സംവിധായകൻ കെ. ബാലചന്ദറിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് 1975ൽ പുറത്തിറങ്ങിയ 'അപൂർവ്വ രാഗങ്ങൾ' എന്ന ചിത്രത്തിലൂടെ ബാലചന്ദർ അദ്ദേഹത്തെ സിനിമയിൽ അവതരിപ്പിച്ചു. അതോടെ 'ശിവാജി റാവു ഗെയ്ക്‌വാദ്' എന്ന യുവാവ് 'രജനീകാന്ത്' എന്ന പേരിൽ പുതിയൊരു ചരിത്രം എഴുതിത്തുടങ്ങി.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ പിന്നീട് നമ്മൾ കണ്ടത് ഒരു പുതുമുഖ നടൻ ഇന്ത്യൻ സിനിമയുടെ സാംസ്കാരിക പ്രതീകമായി മാറുന്നതാണ്. സമാനതകളില്ലാത്ത സ്റ്റൈലും സ്ക്രീൻ പ്രസൻസും അദ്ദേഹത്തെ ജനങ്ങളുടെ പ്രിയപ്പെട്ട തലൈവരാക്കി മാറ്റി. മാസം 275 രൂപ വാങ്ങിയിരുന്ന കണ്ടക്ടറിൽ നിന്ന് ഫോബ്‌സ് ഇന്ത്യയുടെ ശതകോടീശ്വരന്മാരായ സെലിബ്രിറ്റികളുടെ പട്ടികയിൽ വരെ ഇടംപിടിച്ച രജനീകാന്തിന്റെ ഈ ജീവിതയാത്ര ഏതൊരു സാധാരണക്കാരനും വലിയൊരു പ്രചോദനമാണ്. 55 വർഷങ്ങൾക്ക് ശേഷവും ഈ ഐഡി കാർഡ് ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നതും അതുകൊണ്ട് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.