ഇസ്ലാമിനെ എല്ലാ മതങ്ങളുടെയും തത്ത്വചിന്ത പദ്ധതികളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സത്തും സാരവുമായി ദർശിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത പണ്ഡിതപ്രതിഭയാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രഫ. അഹ്മദ്കുട്ടി ശിവപുരം. മാനവികതയുടെ വിമോചന ദർശനമായാണ് മതത്തെ അദ്ദേഹം വായിച്ചതും അവതരിപ്പിച്ചതും. അബ്രഹാമിെൻറ ഏകത്വ ദർശനത്തിൽ നിന്നാരംഭിക്കുകയും ഉപനിഷദ് ദർശനങ്ങളിലൂടെ പടർന്നൊഴുകയും മുഹമ്മദ് നബിയുടെ ആധ്യാത്മിക, ഭൗതിക ഭാവങ്ങളാൽ സാക്ഷാത്കരിക്കപ്പെടുകയും മാർക്സിൽ പുനരുജ്ജീവനം നേടുകയും ചെയ്യുന്ന വഴിയും വഴിയടയാളവുമായിരുന്നു അദ്ദേഹത്തിന് മതം. ഇസ്ലാമിെൻറ വിമോചന പാരമ്പര്യത്തിെൻറ തുടർച്ചയായിരുന്നു അദ്ദേഹത്തിെൻറ കാഴ്ചയിൽ മാർക്സ്. നാരായണ ഗുരുവും അയ്യങ്കാളിയും ടാഗോറും ഗാന്ധിയും അദ്ദേഹത്തിന് അന്യരായിരുന്നില്ല. ദർശനങ്ങളുടെ സമഗ്രതയിലും അവിഭാജ്യതയിലും അദ്ദേഹം വിശ്വാസമർപ്പിച്ചു.
കോഴിക്കോട്ജില്ലയിലെ ശിവപുരത്ത് കണ്ടിയോത്ത് പക്കർ ഹാജിയുടെയും പുതുക്കുടി ഖദീജയുടെയും മകനായി 1947 ജനുവരി ഒന്നിന് ജനിച്ച അഹ്മദ്കുട്ടി പനങ്ങാട്, ബാലുശ്ശേരി, കൊയിലാണ്ടി സ്കൂളുകളിൽ പഠിച്ചതിനുശേഷം ഫാറൂഖ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. 1973ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഒന്നാം റാേങ്കാടെയാണ് എം.എ പാസായത്. വിവിധ ഗവൺമെൻറ് കോളജുകളിൽ അറബി പ്രഫസറായി ജോലിചെയ്തു. 2003 മാർച്ചിൽ കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നാണ് വിരമിച്ചത്.
അധ്യാപനത്തോടൊപ്പം വായനയും എഴുത്തും പ്രഫ. അഹ്മദ്കുട്ടി ശിവപുരം ജീവിതവ്രതമായി കൊണ്ടുനടന്നു. വരുമാനത്തിെൻറ സിംഹഭാഗവും അദ്ദേഹം ചെലവഴിച്ചത് നാനാവിഷയങ്ങളിൽ ഇറങ്ങുന്ന പുതിയ പുസ്തകങ്ങൾ വാങ്ങിക്കൂട്ടുന്നതിനായിരുന്നു. വീട് അറ്റകുറ്റപ്പണിക്കുവെച്ച പണം മുഴുവൻ കോഴിക്കോട് അന്താരാഷ്ട്ര പുസ്തകമേള നടന്നപ്പോൾ പുസ്തകം വാങ്ങി തീർന്നുപോയ കഥ അദ്ദേഹം ഇൗ ലേഖകനോട് പറഞ്ഞിട്ടുണ്ട്. വാങ്ങുന്ന പുസ്തകങ്ങളെ അദ്ദേഹം സ്നേഹിച്ചു. ഭംഗിയായി പൊതിഞ്ഞ് ഭദ്രമായി സൂക്ഷിക്കുക മാത്രമല്ല, വരിവിടാതെ ആവർത്തിച്ചുവായിക്കുകയും ഇഷ്ടപ്പെട്ട ഭാഗങ്ങൾ നിറമുള്ള മഷികൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തു. ദൈവശാസ്ത്രവും സൂഫിസവും വേദാന്തവും ക്രൈസ്തവ ദർശനവും മാർക്സിസവും ഒരേ ഗൗരവത്തോടെ അദ്ദേഹം വായിച്ചു. വായിച്ചവയെല്ലാം സ്വാംശീകരിക്കുകയും അവയെല്ലാം സമന്വയിപ്പിച്ച് പുതിയ ചിന്തകൾ വികസിപ്പിക്കുകയും ചെയ്തു. അദ്ദേഹം ഒരേസമയം സലഫിയും സൂഫിയും സുന്നിയും മാർക്സിസ്റ്റും വേദാന്തിയുമായിരുന്നു. ആധ്യാത്മികതയെയാണ് അദ്ദേഹം ചിന്തകളുടെ പ്രഭവമായി കണ്ടത്. ഇബ്നു അറബിക്കും ഹല്ലാജിനും റൂമിക്കും അത്താറിനും ഗസ്സാലിക്കും അനുവദിച്ച അതേ ഇടംതന്നെ ചിന്തയിൽ അദ്ദേഹം ഇബ്നു തൈമിയക്കും സർഹിന്ദിക്കും ഇഖ്ബാലിനും അലി ശരീഅത്തിക്കും നൽകി. ഉൽപതിഷ്ണു പാരമ്പര്യത്തിൽനിന്ന് സൂഫിസത്തിെൻറ വിശാലതയിലേക്ക് നടന്നടുക്കുകയായിരുന്നു അദ്ദേഹം.
1985ൽ ആദ്യ പതിപ്പായിറങ്ങിയ ‘ബിലാലിെൻറ ഒാർമകളാ’ണ് ശിവപുരത്തിെൻറ പ്രഥമ പുസ്തകം. അപൂർവ ചാരുതയാർന്ന ആഖ്യാനശൈലിയും ഉള്ളടക്കത്തിലെ വിമോചനദർശനവും ആ പുസ്തകത്തെ ജനപ്രിയമാക്കി. ‘സംസം കഥ പറയുന്നു’, ‘അതിരുകൾ അറിയാത്ത പക്ഷി’, ‘മക്കയിൽനിന്നു വന്നവർ’, ‘കഅ്ബയുടെ വിളി’, ‘ഒന്നിെൻറ ലോകത്തേക്ക്’, ‘അറഫ പ്രഭാഷണം’, ‘വചനപ്പൊരുൾ’, ‘വിദ്യാരംഭം’, ‘ഒരു കല്ലിെൻറ കണ്ണീർ’, ‘അബ്രഹാമികം’ (കവിതകൾ), ‘മുഹമ്മദ് നബി പാഠവും പാഠമുദ്രയും’ എന്നിവയാണ് ശിവപുരത്തിെൻറ മലയാള രചനകൾ. ക്ലാസിക്കൽ മലയാളത്തിെൻറ തനിമയുള്ളതാണ് അദ്ദേഹത്തിെൻറ ഭാഷ. തനി മലയാളത്തിലുള്ള ഇസ്ലാമെഴുത്ത് ശിവപുരത്തിെൻറ പ്രത്യേകതയാണ്. പലപ്പോഴും അദ്ദേഹം ഇക്കാരണത്താൽ വിമർശിക്കപ്പെട്ടിട്ടുമുണ്ട്.
മലയാളമെന്നപോലെ ഇംഗ്ലീഷും അനായാസം വഴങ്ങുമായിരുന്നു. ഇംഗ്ലീഷിലുള്ള കൃതികളാണ്‘ദ കാൾ ഒാഫ് അബ്രഹാം’, ‘ഹാഗർ: ദ മാട്രിക്സ് മാട്രിയാർക്ക് ആൻഡ് പാരഡൈം’, ‘ദ സാഗാ ഒാഫ് സംസം’, ‘ആസ് ടോൾഡ് ബൈ എ ലിറ്റിൽ ബേർഡ്’എന്നിവ. ഇസ്ലാമിെൻറ ക്രിസ്തു ദർശനം (ഇസ്ലാമിക് ക്രിസ്റ്റോളജി) എന്ന പുസ്തകം എഴുതാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. നൂതനമായ ചിന്തയുടെ ആ അധ്യായമാണ് പരശ്ശതം പേർ ഗുരുതുല്യനായി ആദരിക്കുന്ന ആ മഹാപ്രതിഭയുടെ വിയോഗം നമുക്ക് നഷ്ടപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.