നോട്ടും വോട്ടും

ആദ്യം ചരിത്രമായിരുന്നു തിരുത്തിയത്.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണെന്നായിരുന്നു കുട്ടിക്കാലത്ത് ചരിത്രാധ്യാപകന്‍ പഠിപ്പിച്ചുതന്നത്.
ഇപ്പോള്‍ നിരോധിച്ച കറന്‍സി നോട്ടില്‍നിന്നും സര്‍ക്കാര്‍ ഓഫിസിലെ കൈക്കൂലി വാങ്ങുന്ന ചുവരില്‍നിന്നും മോണകാട്ടി അപ്പൂപ്പന്‍ ചിരിച്ചു.
രാജാവ് ഭരണമേറ്റെടുത്തപ്പോള്‍ ഗോദ്സെ വീണ്ടും അപ്പൂപ്പനുനേരെ വെടിയുതിര്‍ത്തു.
നാട്ടിലെവിടെയൊക്കെയോ ഗോദ്സെക്ക് പ്രതിമകളായി.
ഞങ്ങള്‍ അതിനുമുമ്പേ പ്രതിമകളായിപ്പോയതിനാല്‍ ഒരക്ഷരം പറയാതെ ഞങ്ങള്‍ വെറുതെ ഇതെല്ലാം നോക്കിനിന്നു.
അപ്പോള്‍ നമ്മുടെ പൈതൃകത്തെക്കുറിച്ച് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു.
പിന്നെ ഞങ്ങളുടെ ഭക്ഷണത്തിലായി അവരുടെ കണ്ണ്.

ഏതുനേരവും അടുക്കളയില്‍ വന്ന് ഫ്രിഡ്ജ് തുറക്കുമെന്നായി. ബീഫ് കഴിക്കുന്നവനെ അടിച്ചുകൊല്ലുമെന്നായി. അമ്മയെക്കുറിച്ചും പശുവിനെക്കുറിച്ചും സസ്യാഹാരത്തിന്‍െറ മാഹാത്മ്യത്തെക്കുറിച്ചും അവര്‍ ക്ളാസെടുത്തു. ഞങ്ങള്‍ അനുസരണയോടെ കേട്ടിരുന്നു.
ഹിറ്റ്ലര്‍ സസ്യഭുക്കായിരുന്നില്ളേ എന്ന് ഞങ്ങള്‍ ചോദിച്ചതേയില്ല. അല്ളെങ്കില്‍ എല്ലാ ചോദ്യങ്ങളും ‘ഭാരത് മാതാ കീ ജയ്’ എന്ന ആരവത്തില്‍ മുങ്ങിപ്പോയി.
ഒടുവിലിതാ നിങ്ങള്‍ വിയര്‍ത്തുണ്ടാക്കിയ പണം നിങ്ങളുടേതല്ല എന്ന് കല്‍പന വന്നിരിക്കുന്നു. നിങ്ങളുടെ നോട്ടുകളിലാണ് ഭരണാധികാരികളുടെ നോട്ടം.
അതിന് അരി വാങ്ങി കഞ്ഞികുടിക്കേണ്ടെന്ന് സര്‍ക്കാര്‍. നിങ്ങള്‍ വോട്ട് തന്നപ്പോള്‍ നിങ്ങളുടെ വിരലില്‍ പാപത്തിന്‍െറ ഒരു കറ പുരട്ടിയിരുന്നില്ളേ?
അതുപോലെ നിങ്ങള്‍ നോട്ട് തന്നാല്‍ മറ്റൊരു വിരലില്‍ ഞങ്ങള്‍ പാപത്തിന്‍െറ കറ പുരട്ടും.

തിന്നേണ്ട.
കുടിക്കേണ്ട.
അവകാശങ്ങളെക്കുറിച്ചൊന്നും ഉരിയാടേണ്ട. നിങ്ങളുടെ വിരലുകളില്‍ ഇതൊരടയാളപ്പെടുത്തല്‍ മാത്രം. ഞങ്ങള്‍ക്കുനേരെ ഒരു വിരലും ചൂണ്ടിപ്പോകരുത്.
അപ്പോള്‍ കള്ളപ്പണം, രാജ്യസ്നേഹം എന്നെല്ലാം പറഞ്ഞ് നിങ്ങളെ ഞങ്ങള്‍ തുറുങ്കിലടയ്ക്കും.
നോട്ട് ഈസ് നോട്ട് എ സ്മോള്‍ തിങ്. നോട്ട് ദ പോയന്‍റ്.

Tags:    
News Summary - note and vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT