നയതന്ത്രം എന്നത് കേവലം രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ വിഷയങ്ങളിലെ ഉഭയകക്ഷി ചർച്ചകൾ മാത്രമായിരുന്ന കാലഘട്ടം മാറി. ആഗോളവൽക്കരണത്തിന്റെയും സാങ്കേതിക വിദ്യയുടെയും അതിവേഗ വളർച്ചയോടെ ഇന്ത്യയുടെ വിദേശനയത്തിലും വലിയ മാറ്റങ്ങളുണ്ടായി. പൗരന്മാരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടുള്ള ‘പൗരകേന്ദ്രീകൃത നയതന്ത്രത്തിനാണ്’ നിലവിൽ രാജ്യം പ്രാധാന്യം നൽകുന്നത്.
മുൻകാലങ്ങളിൽ വിദേശത്തേക്ക് കുടിയേറിയ ഇന്ത്യൻ പൗരന്മാരെ രാജ്യത്തിന്റെ വികസനത്തിന് സംഭാവനകളൊന്നും നൽകാത്തവരായി കണക്കാക്കിയിരുന്ന സ്ഥിതി മാറി. എന്നാൽ ഇന്ന് 3.5 കോടിയിലധികം വരുന്ന ഇന്ത്യൻ പ്രവാസികൾ (ഓസ്ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും ആകെ ജനസംഖ്യയേക്കാൾ കൂടുതൽ) രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 135.46 ബില്യൺ യു.എസ് ഡോളറാണ് പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത്. കൂടാതെ വിദേശ രാജ്യങ്ങളിലെ ഭരണകൂടങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ത്യക്കാർ നിർണായക സ്ഥാനങ്ങളിലേക്ക് ഉയർന്നിട്ടുണ്ട്. പ്രവാസി ഭാരതീയ ദിവസ് പോലുള്ള സമ്മേളനങ്ങളും ഈ ബന്ധം കൂടുതൽ ദൃഢമാക്കുന്നു.
പൗരന്മാരുടെ പാസ്‌പോർട്ട് വിതരണം മുതൽ വിസ, യാത്ര, സുരക്ഷിത താമസം, തിരിച്ചുവരവ് എന്നിവ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം നിരവധി പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.
അടിയന്തര ഘട്ടങ്ങളിൽ സഹായം നൽകുന്നതിനായി എല്ലാ വിദേശ നയതന്ത്ര കാര്യാലയങ്ങളിലും 'ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്' രൂപീകരിച്ചിട്ടുണ്ട്. ഉക്രെയ്ൻ, സൗത്ത് സുഡാൻ, യെമൻ തുടങ്ങിയ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇത്തരം സംവിധാനങ്ങൾ തുണയായിട്ടുണ്ട്.
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർദ്ധിക്കുന്നത് നയതന്ത്ര കാര്യാലയങ്ങളിൽ വലിയ ജോലിഭാരം ഉണ്ടാക്കുന്നുണ്ട്. ജീവനക്കാരുടെ കുറവ്, യുദ്ധസമാനമായ സാഹചര്യങ്ങൾ, സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾ എന്നിവയാണ് പ്രധാന വെല്ലുവിളികൾ. നയതന്ത്ര കാര്യാലയങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുക, വിദേശത്തേക്ക് പോകുന്നവർക്ക് മുൻകൂർ പരിശീലനം നിർബന്ധമാക്കുക, വ്യാജ പ്രചാരണങ്ങൾ തടയുക എന്നിവയിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. പൗരന്മാരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുന്ന ഈ പുതിയ നയതന്ത്ര സമീപനം ഇന്ത്യയുടെ ആഗോള സ്വാധീനം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.