എന്തിനു ‘നാം’ വൃഥാ?

അസർബൈജാനിലെ ബകുവിൽ നടന്ന ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടി കണ്ടുമടങ്ങിയവരുടെ മനസ്സിൽ ആ മഹാപ്രസ്ഥാനത്തിെൻറ ദൈന്യത തങ്ങി നിൽപുണ്ടാകണം. ഉച്ചകോടിയുടെ എണ്ണം 18 കടന്നപ്പോൾ, അതിെൻറ പ്രസക്തി കുത്തനെ ഇടിഞ്ഞു നിൽക്കുന്നു. 120 ര ാജ്യങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം. ലോകത്തെ മൂന്നിൽ രണ്ടു ജനസഞ്ചയത്തെ പ്രതിനിധാനം ചെയ്യുന്ന രാജ് യങ്ങൾ. സാമ്രാജ്യത്വ, മുതലാളിത്ത ചേരിയിൽ പെടാത്ത മൂന്നാം ലോകരാജ്യങ്ങളുടെ ശബ്ദവും കരുത്തുമായി മാറേണ്ട പ്രസ്ഥ ാനം. പറഞ്ഞിെട്ടന്ത്? മുതലാളിത്തത്തിന് അടിപ്പെട്ട്, ദാരിദ്ര്യത്തോട് പൊരുതിത്തോറ്റുകൊണ്ടേയിരിക്കുന്ന ഒരു കൂട്ടം ‘ദരിദ്രവാസി’ രാജ്യങ്ങൾക്ക് ഉച്ചഭാഷിണി വെക്കാനുള്ള ഇടമായി മാത്രം ചേരിചേരാ പ്രസ്ഥാനം എന്നേ മാറിപ്പോയ ി. അതിെൻറ നിലവിളികൾക്ക് മുതലാളിമാർ മാത്രമല്ല, അംഗരാജ്യങ്ങൾതന്നെ ചെവികൊടുക്കാതായിരിക്കുന്നു. എന്നുമാത്രമല ്ല, എല്ലുന്തിയ നമ്മളിൽ കേമനാര് എന്ന ക്രമപ്രശ്നവുമായി പരസ്പരം കലഹിക്കുകയും ചെയ്യുന്നു. ഒന്നിച്ചുനിന്നിട്ട് ഒന്നും നേടിയെടുക്കാൻ കഴിയാത്തതുകൊണ്ട്, മാറുന്ന പുതിയ ലോകക്രമത്തിനൊത്ത് ചുവടുമാറ്റി ചവിട്ടുകയാണ് അവർ. വ്യാപാര താൽപര്യങ്ങളും പടക്കോപ്പു വിൽപനയും ചേരിചേരാത്തവർക്കിടയിൽ ഫലപ്രദമായി നടപ്പാക്കുകയാണ് വൻകിട രാജ്യങ്ങൾ. അതിനിടയിൽ നടന്ന 18ാം ഉച്ചകോടിക്ക് അംഗരാജ്യങ്ങളിൽ പകുതിപോലും പങ്കെടുത്തില്ല. പങ്കെടുത്ത രാജ്യങ്ങളുടെ കഥയെടുത്താൽ, പ്രധാന നേതാക്കൾ പലരും എത്തിയില്ല. എത്തിയവരുടെ കാര്യമെടുത്താൽ, അവരവരുടെ ഭാഷണം നിർവഹിച്ച് ചേരിചേരായ്മയിലെ റോൾ ചുരുക്കി തീരുംമുേമ്പ പലരും സ്ഥലംവിട്ടു. അതോടെ വ്യക്തമായ തീരുമാനങ്ങൾ ഇല്ലാതെപോകുന്നത് സ്വാഭാവികം. പിന്നെ ആഹ്വാനങ്ങൾക്കു മാത്രമാണ് പ്രസക്തി. മൂന്നാം ലോക രാജ്യങ്ങളെ അലട്ടുന്ന വിശപ്പ്, വികസനം, പുരോഗതി എന്നു തുടങ്ങി കാലാവസ്ഥമാറ്റം വരെ എന്തിനെക്കുറിച്ചും ആഹ്വാനമാകാം; കർമപരിപാടികളില്ല. ആഹ്വാനങ്ങളുടെ പ്രസക്തിയോ? അത് വീണ്ടും വീണ്ടും ആഹ്വാനം ചെയ്യാൻ അവസരമുണ്ട്.

ചേരിചേരാപ്രസ്ഥാനങ്ങളുടെ (നോൺ അലയൻസ് മൂവ്മെൻറ് ^‘നാം’) പ്രസക്തി കൂടുതൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, പ്രസ്ഥാനത്തിെൻറ പങ്ക് വർധിപ്പിക്കുന്നതിന് കൂട്ടായ ശ്രമങ്ങൾ വേണമെന്ന് നിശ്ചയിച്ചാണ് 18ാമത് ഉച്ചകോടി പിരിഞ്ഞത്. പ്രഖ്യാപനങ്ങളും അഭിലാഷങ്ങളും പലതാണ്: ആഗോള രാഷ്ട്രീയത്തിൽ രൂപപ്പെടുന്ന പുതിയ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കുേമ്പാൾതന്നെ സ്ഥാപിത തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കണം. യുദ്ധത്തെ എതിർത്തും സമാധാനത്തെ പിന്തുണച്ചും മുന്നോട്ടുപോകണം. പരസ്പരം സഹകരണവും സൗഹാർദവും പ്രോത്സാഹിപ്പിക്കണം. െഎക്യരാഷ്ട്രസഭയെ കേന്ദ്രീകരിച്ചാകണം ആഗോള മുന്നേറ്റങ്ങളും നിലപാടുകളും ഉണ്ടാകേണ്ടത്. അതിനു തക്കവിധം യു.എൻ നവീകരിച്ച് ശക്തിപ്പെടുത്തുകയും യു.എൻ രക്ഷാസമിതി പരിഷ്കരിക്കുകയും വേണം. ഭീകരതയുടെ എല്ലാ രൂപങ്ങളെയും ചെറുക്കാൻ പാകത്തിൽ ‘നാമി’െൻറ െഎക്യദാർഢ്യം ശക്തിപ്പെടുത്തണം. ഭീകര സംഘങ്ങൾക്ക് സുരക്ഷിത താവളം ഒരുക്കുകയോ സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നൽകുകയോ അരുത്. വാണിജ്യ കപ്പലുകളെ ആക്രമിക്കുകയും മറ്റും ചെയ്യുന്ന പ്രകോപനത്തിനെതിരെ സംയമനം പാലിക്കണം. ഒാരോ രാജ്യത്തിെൻറയും പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ടാണ് സമാധാന സേനകൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണം. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. സിറിയയും ഇറാനും ഇസ്രായേലും ഫലസ്തീനും കശ്മീരുമൊക്കെ പ്രശ്ന വിഷയങ്ങളായി ‘നാം’ അംഗങ്ങളെ വേട്ടയാടുന്നതിനിടയിലാണ് ഇൗ ആഹ്വാനങ്ങൾ. അതിെൻറയൊക്കെ വില എത്രത്തോളമെന്ന് കഴിഞ്ഞകാല ഉച്ചകോടി പ്രമേയങ്ങൾ കണ്ടെടുത്ത്, അവ എത്രത്തോളം ഗൗനിച്ചിട്ടുണ്ടെന്ന് പരിശോധിക്കുകയേ വേണ്ടൂ.

രണ്ടാം ലോകയുദ്ധത്തിനു ശേഷം സ്വതന്ത്രമായ മൂന്നാംലോക രാജ്യങ്ങൾ അമേരിക്കയുടെയും സോവിയറ്റ് യൂനിയെൻറയും ശാക്തിക ചേരികളിൽ പങ്കുചേരാതെ സ്വതന്ത്രമായ വിദേശനയം സ്വീകരിച്ച് രൂപവത്കരിച്ചതാണ് ചേരിചേരാ പ്രസ്ഥാനം. സൈനിക സഖ്യങ്ങളിൽ ഭാഗമാകാതെ ഒഴിഞ്ഞുനിൽക്കുക എന്നതു മാത്രമായിരുന്നില്ല അതിെൻറ ലക്ഷ്യം. സാമ്രാജ്യത്വ, മുതലാളിത്തത്തോടുള്ള എതിർപ്പ് അതിെൻറ മുഖമുദ്രയായിരുന്നു. സ്വന്തം മുന്നേറ്റത്തിന് പരസ്പരം സഹകരിച്ചു മുന്നോട്ടു പോവുകയും, യു.എൻ അച്ചുതണ്ടാക്കി അന്താരാഷ്ട്ര നിലപാടുകൾ രൂപപ്പെടുത്തുകയുമായിരുന്നു ഉദ്ദേശ്യം. സോവിയറ്റ് യൂനിയെൻറ പതനത്തോടെ, അമേരിക്കയെന്ന മുതലാളിത്ത കേന്ദ്രത്തിനു വലംെവക്കുന്ന സാമൂഹികക്രമമാണ് ഉണ്ടായിത്തീർന്നത്. അതോടൊപ്പം ചേരിചേരാ രാജ്യങ്ങൾക്കിടയിൽ പലവിധ ചാഞ്ചാട്ടങ്ങളും തെളിഞ്ഞു കണ്ടു. പ്രമുഖരുടെ വാലല്ലാത്ത രാജ്യങ്ങളുടെ എണ്ണം ചുരുങ്ങിവന്നു. ചേരിചേരാ പ്രസ്ഥാനം രൂപപ്പെടുത്തുന്നതിൽ നേതൃപരമായ പങ്കുവഹിച്ച ഇന്ത്യയടക്കം എന്നേ വഴിമാറി നടന്നുതുടങ്ങിയിരിക്കുന്നു. ആഗോളീകരണത്തിലും ഉദാരീകരണത്തിലും വന്ന നയംമാറ്റങ്ങൾക്കൊപ്പം, ഭീകരതയും അഭയാർഥി പ്രശ്നങ്ങളും അടിച്ചമർത്തലും വ്യാപാരയുദ്ധങ്ങളും ഇന്ന് പ്രശ്നവിഷയങ്ങളായി നിൽക്കുന്നു. പുതിയ യാഥാർഥ്യങ്ങൾക്കിടയിൽ ചേരിേചരായ്മ എന്ന ദരിദ്ര ചേരി, സ്വന്തം വിലയിടിക്കുന്ന വിധം ഉപയോഗശൂന്യമത്രേ. പാകിസ്താൻ എന്ന ശത്രു, മനുഷ്യാവകാശത്തിനു നേരെയും കണ്ണടച്ച് അമേരിക്കയോടു ചേർന്നുനിൽക്കാനുള്ള വ്യഗ്രത, തന്ത്രപരമായ വാണിജ്യ^സൈനിക മുന്നേറ്റം നടത്തുന്ന ചൈന, അഞ്ചു ട്രില്യൺ ഡോളർ എന്ന അഭിലാഷം എന്നിവയിലെല്ലാം കോർത്തുകിടക്കുന്ന ചേരിചേരായ്മയാണ് ഇന്ന്

ഇന്ത്യക്കുള്ളത്. രണ്ടുവട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ചേരിചേരാ ഉച്ചകോടിക്ക് പോകേണ്ടതില്ലെന്ന് നിശ്ചയിച്ചതിെൻറ പൊരുൾ ഇതിൽനിന്നെല്ലാമാണ് വായിച്ചെടുക്കേണ്ടത്. നയംമാറ്റം ഇന്ത്യ മറച്ചുെവക്കുന്നില്ല. ചേരിചേരാ പ്രസ്ഥാനത്തിെൻറ ഇന്നത്തെ പ്രസക്തിയെക്കുറിച്ച് അതിെൻറ അംഗരാജ്യങ്ങൾ ആത്മപരിശോധന നടത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. പ്രസക്തി നിലനിർത്താനും സ്വതന്ത്ര നിലപാട് തുടരാനും കഴിയണം. ഈ പ്രസ്ഥാനം പിന്നിട്ട ആറു പതിറ്റാണ്ടിനിടയിൽ ആഗോള തലത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. പ്രവചനാതീതമായ മാറ്റത്തിേൻറതാണ് കാലം. എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗതിയാണ് ആവശ്യം. ചേരിചേരാ പ്രസ്ഥാനം പൊതുലക്ഷ്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തണം. കൂട്ടായ്മയിൽ കാലാനുസൃത പരിഷ്കരണം വേണം. നിലവിലെ രാഷ്ട്രീയ, ആഗോളസാഹചര്യങ്ങൾ കണക്കിലെടുത്ത് ‘നാം’ പരിഷ്കരിക്കണം. കോളനി വാഴ്ചക്കാലത്ത് രൂപപ്പെടുത്തിയ കാഴ്ചപ്പാടുകളും കൂട്ടായ്മയും, ശീതയുദ്ധകാലത്തെ ആശയസംഹിതകളും പുതിയ ബന്ധങ്ങൾക്ക് വഴിമാറുകയാണ്. രാജ്യങ്ങൾ തമ്മിൽ കൂടുതൽ സമ്പർക്കമുണ്ട്. പരസ്പരാശ്രിതവുമാണ്. കാലാവസ്ഥ മാറ്റം, ദാരിദ്ര്യം, പരിസ്ഥിതി നാശം, സൈബർ സുരക്ഷ തുടങ്ങിയ വെല്ലുവിളികളാണ് പുതിയ ലോകത്ത്. സമ്മർദത്തിനപ്പുറം, ഒന്നിച്ചുനിൽപും സഹകരണവുമാണ് വേണ്ടത്.

ഭീകരതയാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്ത്. അതിനെ നേരിടാൻ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാർഗങ്ങളും ഉപയോഗപ്പെടുത്തണം. ഭീകരതക്കെതിരെ വിപുല ഉടമ്പടി രൂപപ്പെടുത്താൻ ചേരിചേരാ രാജ്യങ്ങൾക്ക് സാധിക്കണം. വേദിയിൽ ജമ്മു^കശ്മീർ സാഹചര്യങ്ങൾ ഉയർത്താനായിരുന്നു പാകിസ്താന് താൽപര്യമെങ്കിൽ, അതിനെ ചെറുത്തുതോൽപിക്കുകയായിരുന്നു ഇന്ത്യയുടെ ഉന്നം. ചേരിചേരായ്മക്കാർക്കിടയിൽ വേറെയുമുണ്ടല്ലോ വിഷയങ്ങൾ. അതിനെല്ലാം സ്വന്തമായ അഭിപ്രായം ഉണ്ടെങ്കിലും, മറ്റു രാജ്യങ്ങൾ വിഷയത്തിൽനിന്ന് അകലംപാലിച്ചു. പ്രശ്നവിഷയങ്ങൾ കൈകാര്യം ചെയ്യാൻ ‘നാമി’നുള്ള കരുത്തും അത്രമാത്രമെന്ന് ചുരുക്കം. ഇതിനെല്ലാമിടയിൽ വന്നു, കണ്ടു, കേട്ടു, മടങ്ങി. ഭീകരത മുതൽ ദാരിദ്ര്യം വരെയുള്ള വാക്കുകൾ പ്രസംഗങ്ങളിലും പ്രഖ്യാപനങ്ങളിലും നിറച്ച്, വ്യക്തമായ കർമപരിപാടികളില്ലാതെ ഉച്ചകോടിക്ക് തിരശ്ശീല.

മനുഷ്യവർഗം അഭിമുഖീകരിക്കുന്ന സുപ്രധാനമായ ഓരോ പ്രശ്നവും ഒരു രാജ്യത്തിനു മാത്രമായി പരിഹരിക്കാനാവില്ല. കൂട്ടായ ശ്രമം അതിനാവശ്യമാണ്. അതാണ് അന്താരാഷ്ട്ര വേദികളുടെ പ്രസക്തി. അതിനെ വെറും കടലാസുപുലികളാക്കി മാറ്റുന്ന ഇന്നത്തെ ഭരണനേതൃത്വങ്ങൾ ചെയ്യുന്നത് ഭാവിതലമുറയോടുള്ള അപരാധമാണ്. ദുർബലാവസ്ഥകൾക്കെതിരെ കൈകോർത്തുപിടിക്കാനാണ് മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മ രൂപപ്പെടുത്തിയത്. അതിെൻറ പ്രസക്തി ഇന്നും ഇല്ലാതാവുന്നില്ല. എന്നാൽ, അതിെൻറ ശബ്ദം ഇല്ലാതാക്കുന്നത് നയിക്കേണ്ടവരാണ്. ചേരിചേരാ പ്രസ്ഥാനത്തിെൻറ വീണ്ടെടുപ്പിനു കഴിയാത്ത വിധം അവർ പക്ഷം ചേർന്നുകഴിഞ്ഞു. വികസനമല്ല, വിഷലിപ്തമായ അജണ്ടകളാണ് അവരെ ഭരിക്കുന്നത്.

Tags:    
News Summary - Non-Aligned Movement Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.