നിരായുധരായി സമരംചെയ്ത അഞ്ച് ചെറുപ്പക്കാർ നിറതോക്കുകൾക്കു മുന്നിൽ രക്തസാക്ഷിക ളായ കൂത്തുപറമ്പ് വെടിവെപ്പിന് ഇന്ന് കാൽ നൂറ്റാണ്ട് പൂർത്തിയാവുന്നു. ആ അഞ്ചുപേരും ജീ വിക്കുന്ന രക്തസാക്ഷിയായി കിടപ്പറയിൽ കാൽനൂറ്റാണ്ട് തീ തിന്നുന്ന പുഷ്പനും ഉൾപ്പെട ുന്ന സി.പി.എം യുവജന സംഘടന ഉയർത്തിക്കാട്ടിയ വിദ്യാഭ്യാസ കച്ചവടം ഇന്നു കേരളത്തിൽ ശ ക്തിപ്പെട്ടു നിൽക്കുന്നു. വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടുനിന്നു എന്നതിെൻറ പേരിൽ അ ഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് പ്രവേശനക്കോഴക്കേസിൽ നീതിപീഠത്തിനു മുന്നി ൽ രൂക്ഷമായ വിമർശനം ഏറ്റുവാങ്ങിയതുൾപ്പെടെ പിണറായി സർക്കാർ കൂത്തുപറമ്പ് രക്തസാ ക്ഷികൾ ഉയർത്തിയ മുദ്രാവാക്യത്തിെൻറ മറുപക്ഷത്താണ് ഇപ്പോൾ. വിദ്യാഭ്യാസ കച്ചവടത്തിൽ യു.ഡി.എഫിനെക്കാൾ ഒരൽപം മികവുള്ള നിലപാടാണ് ഇടത് സർക്കാറിനുള്ളത്. എന്നിട്ടും കൂത്തുപറമ്പ് രക്തസാക്ഷികൾ ഉയർത്തിയ മുദ്രാവാക്യം സമ്പൂർണമായി ഇനിയും നടപ്പാക്കാനായിട്ടില്ല.
സർക്കാർ ഭൂമിയും സഹകരണ മേഖലയുടെ പണവുമുപയോഗിച്ച് 1993ൽ എം.വി. രാഘവെൻറ നേതൃത്വത്തിൽ ആരംഭിച്ച പരിയാരം മെഡിക്കൽകോളജ് സ്വകാര്യ സ്വാശ്രയ സ്ഥാപനമാക്കുന്നതിനെതിരായ സമരത്തിെൻറ തുടർച്ചയിലായിരുന്നു കൂത്തുപറമ്പ് വെടിവെപ്പിനാധാരമായ സമരം. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ ഡി.വൈ.എഫ്.ഐ സമരത്തിെൻറ ഭാഗമായി കൂത്തുപറമ്പിൽ സഹകരണബാങ്ക് ഉദ്ഘാടനം ചെയ്യാനെത്തിയ എം.വി. രാഘവനെ തടയുകയായിരുന്നു. 1994 നവംബര്‍ 25ന് മന്ത്രിയെ തടഞ്ഞ യുവാക്കൾക്ക് നേരെ പൊലീസ് വെടിവെച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.കെ. രാജീവന്, ഷിബുലാല്‍, ബാബു, മധു, റോഷന് എന്നിവർ കൊല്ലപ്പെട്ടു. വിദ്യാഭ്യാസ കച്ചവടമെന്നതിനപ്പുറം എം.വി. രാഘവനോടുള്ള വിരോധത്തിൽ കത്തി ജ്വലിച്ച വിട്ടുവീഴ്ചയില്ലാത്ത സമരവീര്യവും സി.പി.എമ്മിനെതിരായ രാഷ്ട്രീയവിരോധത്തിെൻറ പേരിൽ സർക്കാർസംവിധാനങ്ങളെ ഉപയോഗിച്ച് ഒരു മന്ത്രി കാണിച്ച ധാർഷ്ട്യവും ഒരു പോലെ കൂത്തുപറമ്പ് വെടിവെപ്പിെൻറ പിന്നിലുണ്ടായിരുന്നു.വിദ്യാഭ്യാസക്കച്ചവടവും അഴിമതിയും സാര്വത്രികമായെന്നാരോപിച്ചാണ് സി.പി.എം വിദ്യാര്‍ഥികളെയും യുവജനങ്ങളെയും പ്രതിഷേധവുമായി തെരുവിലിറക്കിയത്. വർഗശത്രുവായ രാഘവൻ പരിയാരത്ത് തങ്ങളെ വെല്ലുവിളിച്ച് വലിയൊരു സ്ഥാപനം തുടങ്ങിയതിലെ കെറുവ് കൂടി ഒപ്പമുണ്ടായിരുന്നു. രാഘവനാവട്ടെ, യു.ഡി.എഫ് പിന്തുണയോടെ സി.പി.എമ്മിെൻറ രാഷ്ട്രീയതട്ടകമായ സഹകരണമേഖലയെ വിറപ്പിക്കാനും തീരുമാനിച്ചു.
സര്‍ക്കാര്‍ ഭൂമിയും സഹകരണ മേഖലയിലെ പണവും ഉപയോഗിച്ച് ആരംഭിച്ച പരിയാരം മെഡിക്കല്‍ കോളജ് സ്വകാര്യ സ്വാശ്രയ സ്ഥാപനത്തെക്കാള്‍ വലിയ കച്ചവടകേന്ദ്രമാക്കി എം.വി. രാഘവന് മാറ്റി. സുപ്രീംകോടതി വിലക്കിയ തലവരിപ്പണംപോലും പരിയാരത്ത് വാങ്ങി. സഹകരണമേഖലയിലെ മെഡിക്കല്കോളജായിരിക്കുമെന്ന യു.ഡി.എഫ് സര്ക്കാറിെൻറതന്നെ നയപ്രഖ്യാപനത്തിലെയും ബജറ്റ് പ്രസംഗത്തിലെയും വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തുകയായിരുന്നു. എസ്.എഫ്.െഎ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് കാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തി. അതില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. സമരം നയിച്ച എ.പി. അബ്ദുല്ലക്കുട്ടിയെ ഉടുമുണ്ടഴിച്ച് നഗ്നനാക്കി പൊലീസ് കാമ്പസിലൂടെ നടത്തിച്ചു. ഈ രംഗം കണ്ടു രസിച്ച എം.വി. രാഘവെൻറ ചിത്രം പത്രങ്ങളില്‍ വന്നു. ഇതോടെ രാഘവനെതിരായ സമരം സി.പി.എം ശക്തിപ്പെടുത്തി.
കണ്ണൂര്‍ ജില്ല സഹകരണ ബാങ്കിലെ നിയമനം ഉള്‍പ്പെടെ കാര്യങ്ങളില്‍ നടന്ന അഴിമതിക്കെതിരായി ഡി.വൈ.എഫ്.െഎ നിയമ പോരാട്ടമടക്കം നടത്തി. ഇതിെൻറ തുടർച്ചയായാണ് ഡി.വൈ.എഫ്.െഎ കണ്ണൂര്‍ ജില്ല കമ്മിറ്റി 1994 ഒക്ടോബര്‍ 23ന് യോഗം ചേർന്ന് മന്ത്രി എം.വി. രാഘവന് പങ്കെടുക്കുന്ന കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടന പരിപാടിയിൽ സമരം നടത്താൻ തീരുമാനിച്ചു. കോൺഗ്രസ് ഭരണസമിതിയുടെ കീഴിലുള്ള ബാങ്ക് ശാഖ ഉദ്ഘാടനത്തിന് മന്ത്രി എൻ. രാമകൃഷ്ണനെയായിരുന്നു ക്ഷണിച്ചിരുന്നത്. ജില്ല തല ആലോചനയിൽ എം.വി. രാഘവനും ഉൾപ്പെട്ടു. രണ്ടായിരത്തോളം ചെറുപ്പക്കാര്‍ കൂത്തുപറമ്പ് ട്രാഫിക് ഐലൻഡിന് സമീപം എത്തിച്ചേര്‍ന്നു. മന്ത്രി വരാന്‍ ഒന്നര മണിക്കൂര്‍ വൈകി. അതിനിടയില്‍ ഒരു സംഘര്‍ഷവുമുണ്ടായില്ല. 400 ലേറെ പൊലീസുകാര്‍ അന്നത്തെ എ.എസ്.പി രവത ചന്ദ്രശേഖറിെൻറയും കൂത്തുപറമ്പ് സി.ഐ രാധാകൃഷ്ണന്നായരുടെയും നേതൃത്വത്തില്‍ നിലയുറപ്പിച്ചിരുന്നു. ഇന്നത്തെ എ.ഡി.ജി.പിയായ കണ്ണൂർ എസ്.പി പത്മകുമാർ കൂത്തുപറമ്പിൽ ക്യാമ്പ് ചെയ്തു. മന്ത്രിയെ തടയാനാണ് സമരക്കാരുടെ പരിപാടി എന്ന ഇൻറലിജൻസ് റിപ്പോർട്ടിനെതുടർന്ന് ചടങ്ങിൽ നിന്ന് മന്ത്രി എൻ. രാമകൃഷ്ണൻ ഒഴിവായി. പക്ഷേ, മന്ത്രി എം.വി. രാഘവൻ വൻ പൊലീസ്വ്യൂഹത്തോടെ കൂത്തുപറമ്പിൽ എത്തി. ടൗൺ ഹാളിനു മുന്നിൽ നിരായുധരായ യുവാക്കളെ പൊലീസ് മന്ത്രിക്ക് വഴിയൊരുക്കാൻ തല്ലിച്ചതച്ചു. ഇതോടെ കല്ലേറും തുടർന്ന് വെടിവെപ്പും അരങ്ങേറുകയായിരുന്നു. യുവാക്കളെ പൊലീസ് വെടിവെച്ചു വീഴ്ത്തിയതിനിടയിൽ ടൗൺ ഹാളിൽ എത്തിയ മന്ത്രി ഉദ്ഘാടനം പ്രഖ്യാപിച്ച് മടങ്ങി.
കണ്ണൂർ അന്ന് കത്തിയെരിഞ്ഞു. തീയണക്കാൻ പുറപ്പെട്ട അഗ്നിശമനസേന പോലും തീവെപ്പിനിരയായി. എം.വി. രാഘവെൻറ തറവാട് ഉൾപ്പെടെ അഗ്നിക്കിരയാക്കി. 180 ഓളം അക്രമ തീവെപ്പ്സംഭവങ്ങൾ അരങ്ങേറി. കോടികളുടെ പൊതുമുതൽ നശിച്ചു. അഞ്ചുപേർ രക്തസാക്ഷികളായ വെടിവെപ്പ് പിന്നെ കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച വിവാദമായി. സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കോളിളക്കമുണ്ടാക്കുന്ന മാറിമറിഞ്ഞ നിയമ നടപടികളാണ് പിന്നെയുണ്ടായത്. വെടിവെച്ച പൊലീസുകാർക്കെതിരേ 1995 ൽ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെത്തുടർന്ന് കേസെടുക്കാനുള്ള നടപടി സേനയിൽ വിവാദമായി. എസ്.പി രവത ചന്ദ്രശേഖർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തു.
ഇടതുമുന്നണി സർക്കാർ നിയമിച്ച പത്മനാഭൻ കമീഷൻ 1997ൽ നൽകിയ റിപ്പോർട്ട് അനുസരിച്ച് എം.വി. രാഘവൻ, ഡെപ്യൂട്ടി കലക്ടർ ടി.ടി. ആൻറണി, ഡി.വൈ.എസ്.പി ഹക്കീം ബത്തേരി, എസ്.പി രവത ചന്ദ്രശേഖർ എന്നിവരും കുറ്റക്കാരായി പ്രഖ്യാപിക്കപ്പെട്ടു. ഇവരെ പ്രതിചേർത്ത് പുതിയൊരു എഫ്.ഐ.ആർ ഫയൽ ചെയ്ത് അറസ്റ്റ് ചെയ്തു. ഈ കേസിലെ നടപടികൾ നിർത്തിവെക്കാൻ പ്രതികളുടെ ഹരജിയെത്തുടർന്ന് സുപ്രീംകോടതി ഉത്തരവായി. കേസിൽ പ്രതിയാക്കപ്പെട്ട എം.വി. രാഘവെൻറ എസ്കോർട്ട് ടീമിനെ നയിച്ച ഡിവൈ.എസ്.പി ഹക്കീം ബത്തേരിയെ പിന്നീട് ഹൈകോടതി കുറ്റമുക്തനാക്കി. പക്ഷേ, വകുപ്പുതല അന്വേഷണത്തെ തുടർന്ന് അദ്ദേഹത്തെ ഇടത് സർക്കാർ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ആനുകൂല്യമില്ലാതെ അദ്ദേഹം സർവിസിൽനിന്ന് വിരമിച്ചു. എന്നാൽ, അന്നത്തെ മറ്റ് ഉദ്യോസ്ഥരായ പത്മകുമാറും രവത ചന്ദ്രശേഖറും നിയമപോരാട്ടങ്ങൾ നേരിട്ട് കേരള സർവിസിൽ പ്രമോഷൻ നേടി.
സമരത്തിനാധാരമായ സ്വാശയ വിദ്യാഭ്യാസ വിഷയത്തിൽ പിന്നെ മുട്ടിലിഴഞ്ഞാണ് ഇടത് സർക്കാറും മുന്നോട്ടു പോയത്. കൂത്തുപറമ്പ് രക്തസാക്ഷ്യം എന്തിനായിരുന്നു എന്ന് പല കോണുകളിൽനിന്നും ചോദ്യമുയർന്നു. പരിയാരം മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും 1995 ൽ പൂർണമായും സർക്കാർ മേഖലയിലേക്ക് മാറുമെന്ന പ്രഖ്യാപനം നായനാർ, വി.എസ് സർക്കാറുകൾ വന്നിട്ടും നടപ്പാക്കാനായില്ല. എം.വി. രാഘവൻ സഹകരണ സൊസൈറ്റിക്ക് മുകളിൽ ഉണ്ടാക്കിയ ചാരിറ്റബിൾ ട്രസ്റ്റ് പിന്നീട് പിടിച്ചെടുത്ത് സി.പി.എം അതേ പാതയിൽ ഭരണം തുടർന്നു. തലവരിയും മെഡിക്കൽ സീറ്റ് കച്ചവടവും തുടർന്നു.വർഗ ശത്രു എന്ന് മുദ്രകുത്തി നേരിട്ട രാഘവൻ രോഗാസന്നനായപ്പോൾ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സന്ദർശിച്ച് സാന്ത്വനപ്പെടുത്തി. രാഘവെൻറ ധാർഷ്ട്യത്തിനുവേണ്ടി വെടിവെപ്പും അഞ്ചു യുവാക്കളുടെ രക്തസാക്ഷ്യവും അഭിമുഖീകരിച്ച പാർട്ടി രാഘവെൻറ പാർട്ടിയിൽ ഒരു ഗ്രൂപ്പിനെ ഒപ്പം കൂട്ടി. അതിെൻറ ഭാഗമായി രാഘവെൻറ മകനെ സ്വന്തം തട്ടകത്തിൽ നിയമസഭ സ്ഥാനാർഥിയാക്കി.
കഴിഞ്ഞ ഏപ്രിലിൽ ഓർഡിനൻസിലൂടെ പരിയാരം മെഡിക്കൽ കോളജ് പിണറായി സർക്കാർ ഏറ്റെടുത്തത് എല്ലാ വിമർശനങ്ങൾക്കും മറുപടി പറയാനായിരുന്നു. ഏറ്റെടുക്കുമ്പോൾ തിരുവനന്തപുരം ആർ.സി.സി മാതൃകയിൽ പ്രത്യേക സൊസൈറ്റിയുടെ നിയന്ത്രണത്തിലാക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്തെ ഇതര സർക്കാർ മെഡിക്കൽകോളജുകളെ പോലെ സർക്കാറിെൻറ പൂർണനിയന്ത്രണത്തിലേക്ക് കൊണ്ടു വരുന്നതാണ് കൂടുതൽ ഗുണകരമാവുകയെന്ന നിലപാടിലാണ് നടപടി ഉണ്ടായത്. ഇത്തവണ പ്രവേശനവും മറ്റു നടപടികളും മെറിറ്റ് അടിസ്ഥാനത്തിലാക്കി പരിയാരത്ത് സർക്കാർ വാക്ക് പാലിച്ചു. പക്ഷേ, ജീവനക്കാരുടെ വിന്യാസമുൾപ്പെടെ കടമ്പകൾ ഇനിയുമുണ്ട്. കൂത്തുപറമ്പിൽ നടന്നത് ജനകീയസമരമാണെന്നും അതിനെ ചോരയിൽ മുക്കിക്കൊന്നുവെന്നും ഇന്ന് അനുസ്മരിക്കപ്പെടുമ്പോൾ ജനകീയ സമരങ്ങളോടുള്ള പിണറായി സർക്കാറിെൻറ സമീപനത്തോട് അതിനെ ചേർത്തു പറയാൻ കേരളത്തിനു കഴിയുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.