കൊച്ചി പഴയ കൊച്ചി തന്നെ; മാറിയത് ഗുണ്ടകൾ

'കൊച്ചി പഴയ കൊച്ചിയല്ല' എന്നു പറയുന്നുണ്ട് ഗുണ്ടകളെ വീരപുരുഷന്മാരായി ചിത്രീകരിക്കുന്ന സിനിമയിലെ ഗുണ്ടാ നായകൻ. ജനപ്രവാഹത്തിെൻറ ഫലമായി കുറെയേറെ കെട്ടിടങ്ങളുയരുകയും വാഹനങ്ങൾ െപരുകുകയും ചെയ്തുവെന്നല്ലാതെ കൊച്ചിക്കോ മറ്റു നഗരങ്ങൾക്കോ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല, എന്നാൽ ഇവിടങ്ങളിൽ ചോരവീഴ്ത്തി നടക്കുന്ന അക്രമിക്കൂട്ടങ്ങളുടെ രീതികളിൽ വലിയ മാറ്റങ്ങളുണ്ട്, നടുക്കുന്ന മാറ്റങ്ങൾ.

പണം വാങ്ങി നെറികെട്ട ക്വട്ടേഷൻ ഏറ്റെടുത്താലും ആളുകളെ കൊല്ലുക എന്നത് അറ്റകൈ പ്രയോഗമോ അബദ്ധത്തിൽ സംഭവിക്കുന്നതോ ആയിരുന്നുവെന്ന് കൊച്ചിയിലെ മാനസാന്തരം വന്ന മുൻകാല ഗുണ്ടകളിലൊരാൾ പറയുന്നു: ''ഇന്ന് ക്വിക് ഓപറേഷനുകളാണ്. സംസാരിക്കാൻപോലും നിൽക്കാതെ കുത്തി, മരണം ഉറപ്പാക്കി മടങ്ങുന്ന രീതി. പെരുമ്പാവൂരിൽ ഈയിടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി നിമിഷങ്ങൾ കൊണ്ടാണ് യുവാവിനെ കൊന്നുതള്ളിയത്.

നിരപരാധിയെ ഉപദ്രവിക്കാനാണ് കരാറെടുത്തതെന്നറിഞ്ഞാൽ അതൊഴിവാക്കി പണം തിരിച്ചു നൽകിയ ഗുണ്ടകളുണ്ടായിരുന്നു. സംഘത്തിൽ ചേരാൻ വരുന്ന ചെറുപ്പക്കാരെ പോയി പഠിച്ചു നന്നാവാൻ ഉപദേശിച്ച് മടക്കി അയക്കുമായിരുന്നു. ശരിതെറ്റുകൾ നിർണയിക്കുന്നതും ശിക്ഷവിധിക്കുന്നതും നമ്മുടെ ജോലിയല്ല എന്ന് ബോധ്യം വന്നതോടെ ഗുണ്ടാ പരിപാടികൾ അവസാനിപ്പിച്ച് അധ്വാനിച്ച് ജീവിക്കാൻ തുടങ്ങി, പണ്ടത്തെപ്പോലെ കൈനിറയെ പണവും തോളിലേറ്റി നടക്കാൻ ഫാൻസുമില്ലെങ്കിലും അർഹമായ ഭക്ഷണം കഴിക്കുന്നു എന്ന സംതൃപ്തിയുണ്ട്''.

മയക്കുമരുന്നിെൻറ ലഭ്യതയാണ് പല സംഘങ്ങളിലേക്കും യുവാക്കളെയും വിദ്യാർഥികളെയും ആകർഷിക്കുന്നതും അരുതായ്മകൾ ചെയ്യിക്കുന്നതും. ലഹരിയിൽ മറ്റുള്ളവരുടെ കരച്ചിലും നെഞ്ചിൽനിന്ന് ചീറ്റുന്ന ചോരയുമെല്ലാം അവരെ കൂടുതൽ ഉത്തേജിപ്പിക്കുന്നു. ഇക്കഴിഞ്ഞ ക്രിസ്മസ് രാത്രി കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനി തൊഴിലാളികൾ പൊലീസിനെ അക്രമിക്കുകയും പൊലീസ് വാഹനം തീവെച്ച് നശിപ്പിക്കുകയും ചെയ്തതും മയക്കുമരുന്നിെൻറ ആവേശത്തിലായിരുന്നു. കമ്പനി താൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ മദ്യവും ലഹരി മരുന്നുകളും നൽകി ഗുണ്ടാ സംഘത്തെ സജ്ജമാക്കി നിർത്തിയിരിക്കുന്നു എന്ന ആക്ഷേപമാണ് ഭരണ-പ്രതിപക്ഷ കക്ഷികളും തൊഴിലാളി സംഘടനകളും ഉന്നയിക്കുന്നത്.

കൊച്ചി നഗരത്തിലെ ഗുണ്ടാ കേന്ദ്രമായി അറിയപ്പെട്ടിരുന്ന തമ്മനം ഏറക്കുറെ ഗുണ്ടാബാധയിൽ നിന്ന് മുക്തമാണിപ്പോൾ. ജനങ്ങളുടെയും പ്രദേശത്തെ വ്യാപാരികളുടെയും ചെറുത്തുനിൽപാണ് വഴിയൊരുക്കിയത്. എന്നാൽ, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുതിയ ഗുണ്ടാ തുരുത്തുകൾ ഉയർന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മാസം എറണാകുളം കരിമുകളിൽ ഗുണ്ട ആക്രമണത്തിൽ നാട്ടുകാരായ നാലുപേർക്ക് പരിക്കേറ്റിരുന്നു. ലഹരി ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ചോദ്യം ചെയ്തതാണ് ഗുണ്ടകളെ പ്രകോപിപ്പിച്ചത്.

കൊച്ചി കടവന്ത്രയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ചത് ഇക്കഴിഞ്ഞ നവംബറിലാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലെ കുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് വിശദീകരണമുണ്ടായിരുന്നു. ഒക്ടോബറിൽ കാലടി കാഞ്ഞൂരിൽ ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ പിന്തുടർന്നെത്തിയ ഗുണ്ടകൾ വെട്ടിയ സംഭവമുണ്ടായി.

ഗുണ്ടാകേസുകളിൽ പൊലീസ് അയഞ്ഞ സമീപനം സ്വീകരിക്കുന്നുവെന്ന പരാതി വ്യാപകമാണ്. കാലടിയിൽ രണ്ടു സി.പി.ഐ പ്രവർത്തകരെ വടിവാൾകൊണ്ട് ആക്രമിച്ച കേസിലെ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അറസ്റ്റിലായാലും ഉടനടി ഊരിപ്പോരാൻ കഴിയുന്നവർക്ക് ഡിമാൻറ് ഏറും. ക്വട്ടേഷനുകളുമായി ആവശ്യക്കാർ ക്യൂ നിൽക്കും. ഗുണ്ടകൾക്ക് പൊലീസിനെ തെല്ലും ഭയവുമില്ല. കാലടിയിൽ ഇക്കഴിഞ്ഞ രാത്രിയാണ് ബാറിനു മുന്നിൽ മദ്യലഹരിയിൽ രണ്ടു ചെറുപ്പക്കാർ എസ്.ഐ ഉൾെപ്പടെ പൊലീസുകാരെ ആക്രമിച്ചത്.

വ്ലോഗർമാരെയും പ്രഫഷനൽ ഫോട്ടോഗ്രാഫർമാരെയും നിയോഗിച്ച് അപദാന വിഡിയോകൾ തയാറാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന ഡോണുകളുമുണ്ട് കൊച്ചിയിൽ. ഇത്തരം വിഡിയോകളിലെ സ്ഥിരംമുഖമായ പെരുമ്പാവൂരിലെ ഗുണ്ട അനസ്, പാസ്വാെൻറ പാർട്ടിയുടെ അഖിലേന്ത്യാ നേതൃപദവി സ്വന്തമാക്കി നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയപ്പോൾ സ്വീകരണമൊരുക്കിയത് ഒരുപറ്റം ഗുണ്ടകളും ബി.ജെ.പി പ്രവർത്തകരും ചേർന്നാണ്.

അടുത്തിടെ റൂറൽ പൊലീസ് കഴിഞ്ഞ വർഷത്തെ 24 കുറ്റവാളികളെ ഗുണ്ട പട്ടികയിൽ ഉൾപ്പെടുത്താൻ ജില്ല കലക്ടർക്ക് പട്ടിക സമർപ്പിെച്ചങ്കിലും ഏഴുപേരെയാണ് തടങ്കലിലാക്കാൻ ഉത്തരവിട്ടത്. 12 എണ്ണം കലക്ടർ തിരിച്ചയച്ചപ്പോൾ നാലെണ്ണം കലക്ടറുടെ തീരുമാനം കാത്തുകിടക്കുകയാണ്. സിറ്റി പൊലീസ് പരിധിയിൽ കരുതൽ തടങ്കൽ ശിപാർശയുമായി ജില്ല ഭരണകൂടത്തിന് പട്ടിക നൽകുന്നതിനുപകരം 'കാപ്പ' നിയമപ്രകാരം നാടുകടത്താൻ ശിപാർശ ചെയ്ത്‌ സ്ഥിരം ക്രിമിനലുകളുടെ പട്ടിക ഡി.ഐ.ജിക്ക്‌ കൈമാറുകയാണ് ചെയ്തത്. നാടുകടത്തിയിട്ട് എന്തു കാര്യം? എറണാകുളത്ത് പ്രവേശന വിലക്കുള്ള സമയത്താണ് മറ്റൊരു ജില്ലയിെല താവളത്തിലിരുന്ന് ഒരു ഗുണ്ടാനേതാവ് അക്രമങ്ങൾ ആസൂത്രണം ചെയ്തത്.

കൊല്ലത്ത് 24 കൊടും കുറ്റവാളികൾ പുറത്ത്

കൊല്ലം ജില്ലയിൽ ഗുണ്ടാനിയമപ്രകാരം കരുതൽ തടങ്കലിലാക്കേണ്ട 24 കൊടും കുറ്റവാളികളാണ് നിയന്ത്രണങ്ങളില്ലാതെ പുറത്തുള്ളത്. സിറ്റി പൊലീസ് പരിധിയിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഇതുവരെ ഗുണ്ടാ നിയമപ്രകാരം 32 പേരെ കരുതൽ തടങ്കലിലാക്കാൻ സിറ്റി പൊലീസ് കമീഷണർ ശിപാർശ നൽകി. ഒമ്പതു പേരെ കരുതൽ തടങ്കലിലാക്കാൻ കലക്ടർ ഉത്തരവിട്ടു. അഞ്ചു കുറ്റവാളികൾ വിവിധ കേസുകളിൽ ജയിലിലാണ്. 10 എണ്ണം തീരുമാനം കാത്തു കിടക്കുന്നു.

'കാപ്പ' പ്രകാരം നാടുകടത്താൻ ശിപാർശ ചെയ്തു സിറ്റി പൊലീസ് ഏഴു സ്ഥിരം ക്രിമിനലുകളുടെ പട്ടിക ഡി.ഐ.ജിക്കു കൈമാറിയെങ്കിലും രണ്ടെണ്ണം തിരിച്ചയച്ചു. രണ്ടെണ്ണത്തിൽ തീരുമാനമായില്ല. റൂറൽ പൊലീസ് ജില്ലയിൽ 21 പേരുടെ പട്ടിക സമർപ്പിച്ചതിൽ 13 പേരെ നാടുകടത്താൻ ഉത്തരവായപ്പോൾ എട്ടെണ്ണത്തിൽ തീരുമാനമായില്ല. നാടുകടത്തിയാൽ ഒരു വർഷത്തേക്കു ജില്ലയിൽ പ്രവേശിക്കരുതെന്നാണു വ്യവസ്ഥ.

പൊലീസ് തയാറാക്കിയ സാമൂഹിക വിരുദ്ധരുടെ പട്ടികയിൽ ജില്ലയിൽ 1985 പേരാണുള്ളത്. ഇവർ പ്രതികളായ കേസുകൾ, കേസിന് പിന്നീട് എന്തു സംഭവിച്ചു, ജാമ്യത്തിലെടുത്തത് ആര്, ഹാജരായ അഭിഭാഷകൻ ആര് തുടങ്ങിയ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ പ്രഫൈൽ ബാങ്ക് തയാറാക്കിയിട്ടുണ്ട്.

ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടവും കൊലപാതകവും നിരവധി തവണ കൊല്ലത്തെ ഞെട്ടിച്ചതാണ്. ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് ക്വട്ടേഷൻ സംഘാംഗമായ ഹാപ്പി രാജേഷി‍െൻറ കൊലപാതകം. 2011 ഏപ്രില്‍ 28 നാണ് കൊല്ലം ജില്ല ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയില്‍ ഹാപ്പി രാജേഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മാധ്യമപ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായിരുന്ന ഹാപ്പി രാജേഷ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു ഡിവൈ.എസ്.പി അടക്കമുള്ളവർ അറസ്റ്റിലായിരുന്നു. പ്രമാദമായ ഇൗ കേസിനു ശേഷവും ജില്ലയിൽ നിരവധി ഗുണ്ട ഏറ്റുമുട്ടലും കൊലപാതകങ്ങളുമുണ്ടായി. 2020 ജൂണിൽ കൊല്ലം നഗരത്തില്‍ നടന്ന ഇത്തരമൊരു ഏറ്റുമുട്ടലിൽ ഓട്ടോറിക്ഷാ ഡ്രൈവർ കുത്തേറ്റ് മരിച്ചു. 2021 ആഗസ്റ്റിലാണ് പരവൂർ തെക്കുംഭാഗം ബീച്ചിൽ മകനും അമ്മക്കും നേരെ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്.

ശക്തികുളങ്ങരയിൽ വീടിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കു പറ്റി. ആഡംബര കാറുകൾ അടിച്ചുതകർത്തു. 2022 ലും വിവിധ സ്ഥലങ്ങളിൽ ഗുണ്ടകൾ അഴിഞ്ഞാടി. ജനുവരിയിൽ തൃക്കോവിൽവട്ടം ചെറിയേലയിൽ വീട്ടിൽകയറി അഞ്ചംഗസംഘം ദമ്പതികളെയും മകനെയും ആക്രമിച്ചു. പരവൂർ കലയ്ക്കോടും രാത്രി വീട്ടിൽ കയറിയ സംഘം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു.

പാരിപ്പള്ളി ശ്രീരാമപുരത്തെ പെട്രോൾ പമ്പ് ഗുണ്ടാസംഘം അടിച്ചുതകർത്തു. ലഹരി ഉപയോഗം നടത്തിയത് ചോദ്യം ചെയ്തതിനു മയ്യനാട് കാരിക്കുഴിയിൽ വീടാക്രമണം ഉണ്ടായി. ദമ്പതികളെയും മകനെയും ആക്രമിച്ചു.

(തുടരും)

Tags:    
News Summary - Kochi is the old Kochi; Changed goons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.