വിദ്യാഭ്യാസ നന്മക്കു വേണ്ടി വി.സിമാർ കത്തെഴുതുമോ?

ബിരുദങ്ങളുടെ മൂല്യത്തകർച്ച ഒരുവശത്ത് നിൽക്കുമ്പോൾ തന്നെ, പൊതു സർവകലാശാലകൾക്കുള്ള സാമ്പത്തിക സഹായത്തിന്റെ അവസ്ഥ അതീവ പരിതാപകരമാവുകയും ആശയപ്രകടന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങൾ അതിശക്തമാവുകയും ചെയ്യുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട അഴിമതികളും എൻ.ടി.എ നേരിടുന്ന പ്രതിസന്ധികളും ഇതിലും എത്രയോ വലിയ പ്രശ്നങ്ങളുടെ പ്രതിഫലനമാണ്.

ഒരു എം.പി പാർലമെന്റിൽ നടത്തിയ പരാമർശത്തെ ചോദ്യം ചെയ്തുകൊണ്ട് വിവിധ ഇന്ത്യൻ സർവകലാശാലകളിലെ വി.സിമാരും മുൻ വി.സിമാരുമടക്കം ഏകദേശം 215 അക്കാദമീഷ്യന്മാർ അടുത്തിടെ ഒരു തുറന്ന കത്തെഴുതി. തന്റെ പ്രസംഗത്തിൽ ‘ഗോമൂത്ര വിദഗ്ധൻ’ എന്ന് പരാമർശിച്ച എം.പി ആരുടെയും പേരെടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും, ആ വിമർശനം ആരെ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമാക്കുന്ന വിധത്തിൽ ആ വ്യക്തിയുടെ പേര് ഈ തുറന്ന കത്തിൽ എടുത്തുപറയുന്നുണ്ട്. ഐ.ഐ.ടി മദ്രാസിന്റെ നിലവിലെ ഡയറക്ടറായ പ്രഫ. വി. കാമകോടിയെ ഉദ്ദേശിച്ചാണതെന്ന് മനസ്സിലാക്കപ്പെടുന്നു. പ്രമുഖ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും അക്കാദമീഷ്യനുമായ കാമകോടി, ദേശീയതലത്തിലെ പ്രമുഖ കമ്പ്യൂട്ടിങ് പദ്ധതികളുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ്.

ഈ തുറന്ന കത്തിന്റെ ഒരു വശം പ്രത്യേക ആലോചന അർഹിക്കുന്നു. ഇത്തരം കാര്യങ്ങളിൽ വൈസ് ചാൻസലർമാർ ഒന്നിച്ചുനിൽക്കുമ്പോൾ, അവർ തങ്ങളുടെ സ്ഥാപനങ്ങളെയാണോ പ്രതിനിധീകരിക്കുന്നത്, അതോ വ്യക്തിഗമായാണോ സംസാരിക്കുന്നത്? ഇവ തമ്മിലെ വ്യത്യാസം എങ്ങനെയാണ് തിരിച്ചറിയുക?

സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്നതോടൊപ്പം പൊതുഇടങ്ങളിൽ എഴുതുകയും ചെയ്യുന്ന ഏതൊരാൾക്കും അറിയാവുന്നത് പോലെ, അവരുടെ രചനകൾക്കൊപ്പം ‘‘ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങൾ അവരുടെ സ്ഥാപനത്തിന്റേതല്ല’’ എന്ന് വ്യക്തമായി നൽകേണ്ടതുണ്ട്. എന്നാൽ ഒരു ജേണലിൽ പ്രസിദ്ധീകരിക്കുന്ന ശാസ്ത്രീയ രചനക്ക് ഇത്തരം വിവരണം ആവശ്യമായി വന്നേക്കില്ല; അവിടെ നൽകിയിരിക്കുന്ന അഫിലിയേഷൻ ഒരു അക്കാദമിക പദവിയായിരിക്കും, അല്ലാതെ ഭരണപരമായ ഒന്നല്ല.

മേൽച്ചൊന്നതു പോലുള്ള നിരാകരണം ഇല്ലാത്തപക്ഷം വൈസ് ചാൻസലർമാർ പൊതുസമൂഹത്തോട് സംസാരിക്കുകയോ എഴുതുകയോ ചെയ്യുമ്പോൾ അവർ സംസാരിക്കുന്നത് സ്വന്തം നിലക്കല്ല, തങ്ങളുടെ സ്ഥാപനങ്ങൾക്കു വേണ്ടിയാണെന്ന് വേണം കരുതുവാൻ. ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാളെയും ആശങ്കപ്പെടുത്തേണ്ട ചില സ്ഥിതിവിവരക്കണക്കുകൾ ഇവിടെയുണ്ട്: ഇന്ത്യയിൽ വിദ്യാഭ്യാസ യോഗ്യത കൂടിയവരുടെ തൊഴിലില്ലായ്മയും വർധിച്ചുവരുന്നു. സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയവരെക്കാൾ ബിരുദധാരികളും, അതിലേറെ ബിരുദാനന്തര ബിരുദധാരികളും കടുത്ത തൊഴിലില്ലായ്മ നേരിടുന്നു എന്നാണ് പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ വ്യക്തമാക്കുന്നത്.

ബിരുദങ്ങളുടെ മൂല്യത്തകർച്ച ഒരുവശത്ത് നിൽക്കുമ്പോൾ തന്നെ, പൊതു സർവകലാശാലകൾക്കുള്ള സാമ്പത്തിക സഹായത്തിന്റെ അവസ്ഥ അതീവ പരിതാപകരമാവുകയും ആശയപ്രകടന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങൾ അതിശക്തമാവുകയും ചെയ്യുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട അഴിമതികളും എൻ.ടി.എ നേരിടുന്ന പ്രതിസന്ധികളും ഇതിലും എത്രയോ വലിയ പ്രശ്നങ്ങളുടെ പ്രതിഫലനമാണ്. ഇന്ത്യൻ സ്ഥാപനങ്ങളിലെ വൈസ് ചാൻസലർമാർ ഇത്തരം വിഷയങ്ങളിലും സമാനമായ ആശങ്ക പ്രകടിപ്പിക്കുമെന്ന് ആരും ന്യായമായും പ്രതീക്ഷിച്ചേക്കാം. ഇതെല്ലാം അവരുടെ വിദ്യാർഥികളുടെ തൊഴിൽ സാധ്യത, അവർക്ക് പ്രവേശനം ഉറപ്പാക്കിയ പരീക്ഷകളിലെ അഴിമതി, പൊതു സർവകലാശാലകളിലെ അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും നിലവാരത്തിലുണ്ടായ ഇടിവ്, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടുകൾ എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണല്ലോ.

എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഇത്തരം ചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു തുറന്ന കത്തും വൈസ് ചാൻസലർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതേസമയം, നിലവിലെ കത്തിൽ അവർ പറയുന്നത്: ‘‘ഏതെങ്കിലും തരം തരംതാണ ലേബലുകളിൽ ഒതുക്കപ്പെടുമെന്ന ഭയമില്ലാതെ പൊതുസംവാദങ്ങളിൽ പങ്കാളികളാകാൻ തങ്ങൾക്ക് കഴിയുമെന്ന് നമ്മുടെ ശാസ്ത്രജ്ഞരും പണ്ഡിതന്മാരും അധ്യാപകരും അറിയേണ്ടതുണ്ട്’’ എന്നാണ്.

കഴിഞ്ഞ വർഷം, ഇന്റർനാഷണൽ ഒളിമ്പ്യാഡ് ഓൺ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിന്റെ വാർഷിക യോഗത്തിൽ ഇസ്രായേലിന്റെ പങ്കാളിത്തം ചർച്ചയായിരുന്നു. ഗസ്സയിലെ സർവകലാശാലകൾ, സ്കൂളുകൾ, ലൈബ്രറികൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ അക്കാദമിക സ്ഥാപനങ്ങളെ ആസൂത്രിതമായി നശിപ്പിക്കുകയും അധ്യാപകർ, വിദ്യാർഥികൾ, അക്കാദമീഷ്യന്മാർ എന്നിവരെ ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി (scholasticide)യും ഒളിമ്പ്യാഡിൽ സമ്പൂർണ സംഘത്തെ അണിനിരത്തുന്നതിൽ നിന്ന് ഫലസ്തീനെ ബലമായി തടഞ്ഞതും ചൂണ്ടിക്കാട്ടിക്കൊണ്ട്, സ്പോൺസർമാരായ ചില ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നിരവധി ശാസ്ത്രജ്ഞർ ഇസ്രായേലിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നത് വരെ ഔദ്യോഗിക പ്രതിനിധ്യത്തിൽ നിന്ന് ഇസ്രായേലിനെ വിലക്കിക്കൊണ്ട് അന്താരാഷ്ട്ര ബോർഡ് പ്രമേയം പാസാക്കുകയും ചെയ്തു.

ആശ്ചര്യകരമെന്നു പറയട്ടെ, ഇതിന് മറുപടിയായി, നിലവിലെ കത്തിൽ ഒപ്പുവെച്ച ചില വൈസ് ചാൻസലർമാർ അടക്കം മുന്നൂറോളം അക്കാദമീഷ്യന്മാർ പ്രധാനമന്ത്രിക്ക് പരസ്യമായി കത്തെഴുതി. പ്രമേയത്തിന് തുടക്കമിട്ട ഇന്ത്യക്കാർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പ്രതികാരബുദ്ധിയോടെയുള്ള ആ കത്തിലെ ആവശ്യം. കത്തിൽ അവരുടെ പേരുകളും വ്യക്തമായി എടുത്തുപറഞ്ഞിരുന്നു. അന്താരാഷ്ട്ര ബോർഡായ ഐ.ഒ.എ.എയുടെ സ്ഥാപക തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ശാസ്ത്രജ്ഞർ നടത്തിയ അഭ്യർഥനയെ, ഇന്ത്യയുടെ വിദേശനയത്തിന്മേലുള്ള ആക്രമണമായാണ് അവർ ചിത്രീകരിച്ചത്. "…കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ പല അധ്യാപകരും, നമ്മുടെ രാജ്യത്തെ പുതിയതും പ്രതീക്ഷാനിർഭരവും പുരോഗമനപരവുമായ ‘ഭാരത’മായിക്കാണുന്ന പുതിയ ചിന്താരീതിക്ക് വഴിമാറിക്കൊടുത്ത പഴയ രാഷ്ട്രീയ നിലപാടിൽ ഇപ്പോഴും ആഴത്തിൽ ഉറച്ചുനിൽക്കുന്നവരാണ്’’ എന്നും അവരുടെ കത്തിൽ കുറിച്ചിരുന്നു.

ഇവിടെ കൗതുകകരമായ ഒരു കാര്യമുണ്ട്: നിലവിലെ തുറന്ന കത്തെഴുതിയ ചില വൈസ് ചാൻസലർമാർ അന്ന് മറ്റുള്ളവർക്ക് മേൽ ‘നിക്ഷിപ്ത താല്പര്യം’ എന്ന തരംതാണ ലേബൽ ചാർത്തിക്കൊടുക്കാൻ ഒരു മടിയും കാണിച്ചിരുന്നില്ല. സജീവമായ ഒരു ജനാധിപത്യത്തിൽ വൈസ് ചാൻസലറോ താഴെത്തട്ടിലുള്ള അക്കാദമീഷ്യനോ, തൊഴിൽരഹിതരായ പൗരജനങ്ങളോ വിദ്യാർഥികളോ ആകട്ടെ-എല്ലാവർക്കും ഭരണകൂടത്തിന്റെയും പ്രതിപക്ഷത്തിന്റെയും വാക്കുകളെയും പ്രവൃത്തികളെയും ഒരുപോലെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും.

നിലവിലുള്ള വ്യവസ്ഥിതിയിൽ ആഴത്തിൽ വേരൂന്നിയതും ചുറ്റും പ്രകടമായി കാണുന്നതുമായ ഇരട്ടത്താപ്പുകളോട് യുവജനങ്ങൾക്കുള്ള അക്ഷമയാണ് സമീപകാല പ്രതിഷേധങ്ങൾ എടുത്തുകാണിക്കുന്നത്. ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നന്മക്കായി ഇത് അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. വൈസ് ചാൻസലർമാർ അന്നന്നത്തെ ഭരണകൂടത്തോട് കൂറു പ്രഖ്യാപിക്കുന്നതിന് പകരം, തങ്ങളുടെ തുറന്ന കത്തുകളിലൂടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ യഥാർഥ പ്രശ്നങ്ങളെ നിർമാണാത്മകമായി വിലയിരുത്താൻ തയാറാവുകയാണെങ്കിൽ അത് മികച്ച ഒരു തുടക്കമായേനെ.

(ഭൗതികശാസ്ത്ര മേഖലയിലെ വിദഗ്ധനും അശോക സർവകലാശാല പ്രഫസറുമായ ലേഖകൻ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയത്. അഭിപ്രായങ്ങൾ വ്യക്തിപരം).

Tags:    
News Summary - വിദ്യാഭ്യാസ നന്മക്കു വേണ്ടി വി.സിമാർ കത്തെഴുതുമോ?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.