രാജ്യതലസ്ഥാനത്ത് പോരാടുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകയെ പൊലീസ് വലിച്ചിഴക്കുന്നു (ചിത്രം SFI Kerala ഫേസ്ബുക്ക് പേജിൽ നിന്ന്)
നീറ്റ് ചോദ്യച്ചോർച്ചക്കെതിരായി നടന്ന വിദ്യാർഥി മുന്നേറ്റത്തെ പിന്തുണച്ച വിദ്യാർഥികൾക്കെതിരെ കേരള സർക്കാർ കൈക്കൊണ്ട നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമയച്ച കത്ത്
ആദരണീയരായ വി.ഡി സതീശൻ, രമേശ് ചെന്നിത്തല...
രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ച് കേരളത്തിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു എന്നറിയുന്നതിൽ എനിക്ക് കടുത്ത അസംതൃപ്തിയും നടുക്കവുമുണ്ട്. ഇത് കേരളം പോലൊരു പുരോഗമന സംസ്ഥാനത്തിനും, അതിലുപരി കോൺഗ്രസ് പാർട്ടി നയിക്കുന്ന ഒരു സർക്കാരിനും ചേർന്നതല്ല.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നുള്ള എം.പി പ്രിയങ്ക ഗാന്ധിയും വിദ്യാർഥി മുന്നേറ്റത്തെ പിന്തുണക്കുകയും കേന്ദ്ര ഭരണകൂടവും ഡൽഹി പൊലീസും അഴിച്ചുവിട്ട ക്രൂരമായ അടിച്ചമർത്തലിനെ അപലപിക്കുകയും ചെയ്തുകൊണ്ടിരിക്കെ കോൺഗ്രസ് പാർട്ടിയുടെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമുള്ള യു.ഡി.എഫ് സർക്കാർ അധികാരത്തിലിരിക്കുന്ന കേരളത്തിൽ വിദ്യാർഥികൾ നടപടി നേരിടേണ്ടി വരുന്നു എന്നത് അപമാനകരമാണ്.
പ്രതിഷേധിക്കാനുള്ള പൗരജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിൽ വിശ്വാസിക്കുന്നവരാണ് നിങ്ങളെന്ന് ഞാൻ കരുതുന്നു. കോൺഗ്രസ് പ്രസ്ഥാനം രൂപംകൊണ്ടത് തന്നെ സത്യാഗ്രഹത്തിന്റെ ആത്മാവിൽ നിന്നാണെന്ന് ഞാൻ ഓർമിപ്പിക്കേണ്ടതില്ലല്ലോ; കോൺഗ്രസ് നയിക്കുന്ന സർക്കാരിൽ നിന്നും, വ്യക്തിപരമായി എന്റെ പ്രിയ സുഹൃത്തുക്കളായി ഞാൻ കരുതുന്ന നിങ്ങളിൽ നിന്നും മികച്ച ഒരു നിലപാടാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളിരുവരും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മാതൃക പിന്തുടരുമെന്നും, കാലതാമസം വരുത്താതെ, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാതെ, രാഷ്ട്രീയ വ്യത്യാസങ്ങൾ പരിഗണിക്കാതെ ദേശീയ വിദ്യാർഥി മുന്നേറ്റത്തെ പിന്തുണച്ച് പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെയെടുത്ത എല്ലാ എഫ്.ഐ.ആറുകളും കുറ്റപത്രങ്ങളും കേസുകളും റദ്ദാക്കാൻ ഉടൻ ഉത്തരവിടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിച്ചുകൊണ്ട് നിങ്ങളീ അഭ്യർഥന മാനിക്കുമെന്നും, ഭാവിയിൽ ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
വിശ്വസ്തതയോടെ,
തുഷാർ എ. ഗാന്ധി
പ്രസിഡന്റ്, മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.