അമിത് ഷായുടെ ആസൂത്രണത്തിൽ കേന്ദ്ര ബി.ജെ.പി നേതൃത്വം മുന്‍കൈ എടുത്ത് കേരളത്തില്‍ സംഘടിപ്പിച്ച ജനരക്ഷാ യാത്ര അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ കണ്ണൂരില്‍ പരാജയപ്പെട്ടതിലേറെ ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത് ഭരണരംഗത്തും ആരോഗ്യമേഖലയിലും ഉത്തര്‍പ്രദേശിനെ കണ്ടുപഠിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തോട് നടത്തിയ ആഹ്വാനമായിരുന്നു. മലയാള ചാനലുകളില്‍ അന്തിച്ചര്ച്ചക്കിരിക്കാറുള്ള ബി.ജെ.പി വക്താക്കള്‍ ഗോരഖ്പുരിലെ കൂട്ട ശിശുമരണങ്ങളെ പ്രതിരോധിക്കാന്‍ കേരളത്തിലെ ചികുന്‍ഗുനിയ മരണങ്ങളുടെ പട്ടിക നിരത്തിയതിെൻറ ചുവടുപിടിച്ചായിരുന്നു ആദിത്യനാഥിെൻറ ആഹ്വാനം. ചൊല്ലിപ്പഠിക്കാന്‍ മലയാളത്തിലുള്ള ആമുഖം എഴുതിക്കൊടുത്ത കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ തന്നെയായിരിക്കണം ചികുന്‍ഗുനിയ മരണങ്ങളുന്നയിച്ച് കേരളത്തിനെതിരെ ആക്രമണത്തിലൂന്നി കളിക്കാന്‍ ആദിത്യനാഥിന് ബുദ്ധി ഉപദേശിച്ചത്. ഗോരഖ്പുരിലെ കൂട്ട ശിശുഹത്യക്കുശേഷം ആദ്യമായി കേരളത്തിലെത്തുന്ന ആദിത്യനാഥിനോട് ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുമെന്നുറപ്പാണല്ലോ. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ അനുഭവസമ്പത്തുള്ള കേരളത്തിലെ ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗ്യതകളൊന്നുമില്ലാത്ത കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ഉപദേശിച്ചുകൊടുത്ത ഈ ബുദ്ധി ബൂമറാങ് ആയി തിരിച്ചടിച്ചു. ആരോഗ്യരംഗത്തെ കേരളവും ഉത്തര്‍പ്രദേശും കണ്ണൂരും ഗോരഖ്പുരും താരതമ്യം ചെയ്ത് ആദിത്യനാഥിനെയും കേരളയാത്രയെ തന്നെയും അവര്‍ കുളിപ്പിച്ചുകിടത്തി. തലശ്ശേരിയിലെ സഹകരണാശുപത്രിയും ഗോരഖ്പുര്‍ ബി.ആര്.ഡി മെഡിക്കല്‍ കോളജും മാത്രമല്ല, സാക്ഷരതയും ആളോഹരി വരുമാനവും കുറ്റകൃത്യങ്ങളുടെ നിരക്കും എല്ലാം ഒപ്പത്തിനൊപ്പം വെച്ച് വ്യത്യാസം വരച്ചുകാണിച്ചതോടെ ജനരക്ഷാ യാത്രയില്‍ പ്രധാന സംഘ്പരിവാര്‍ ആകര്‍ഷണങ്ങളിലൊന്നായ ആദിത്യനാഥ് അമ്പേ അപഹാസ്യനായി. മുമ്പൊരിക്കല്‍ ഹിന്ദിയില്‍ കത്തെഴുതിയ അന്നത്തെ യു.പി മുഖ്യമന്ത്രി മുലായംസിങ് യാദവിന് കേരള മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ മലയാളത്തില്‍ മറുപടി അയച്ചതിനുശേഷം ഇത്രയും സജീവമായ കേരളം-ഉത്തര്‍പ്രദേശ് ചര്‍ച്ച നടക്കുന്നത് ഇതാദ്യമാണ്.
കുറ്റകൃത്യങ്ങളില്‍ ഒപ്പത്തിനൊപ്പം
കേരളവും ഉത്തര്‍പ്രദേശും തമ്മില്‍ അജഗജാന്തരമുണ്ടെന്ന് സ്ഥാപിക്കാന്‍ ദേശീയമാധ്യമങ്ങള്‍ ഓേരാ മേഖലയും തരംതിരിച്ച് താരതമ്യം ചെയ്തപ്പോൾ ഒരു മേഖലയില്‍ ഇരുസംസ്ഥാനങ്ങളും ഒപ്പത്തിനൊപ്പമാണെന്നത് ആദിത്യനാഥിനെയും സംഘ് പരിവാറിനെയും അപഹസിക്കുന്നതിനിടയിലും കേരളത്തിെൻറ പോരായ്മയായി മുഴച്ചുനിന്നു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ നേരിട്ട് കൈയാളുന്ന ആഭ്യന്തര വകുപ്പിന് കീഴില്‍ വരുന്ന ക്രമസമാധാന രംഗമാണത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകളുദ്ധരിച്ച് 8.7 ശതമാനം കുറ്റകൃത്യങ്ങളിലുള്ള ഉത്തര്‍പ്രദേശിന് തൊട്ടുതാഴെയായി 8.2 ശതമാനമായി കേരളമുണ്ട് എന്നാണ് ഇന്ത്യാ ടുഡെ വ്യക്തമാക്കിയത്. ഇത്രയും മേഖലകളെടുത്തപ്പോള് കുറ്റകൃത്യങ്ങളുടെ ശതമാനക്കണക്കില്‍ മാത്രമാണ് ഉത്തര്‍പ്രദേശുമായി കേരളം 0.5 ശതമാനത്തിെൻറ വ്യത്യാസത്തില്‍ പരസ്പരം മത്സരിക്കുന്നതായി കണ്ടെത്തിയത്. 94 ശതമാനം സാക്ഷരതയുള്ള കേരളത്തില്‍ 67.7 ശതമാനം സാക്ഷരതയുള്ള ഉത്തര്‍പ്രദേശിനേക്കാള്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റർ ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്നൊക്കെ പറഞ്ഞുനോക്കാമെങ്കിലും സ്ഥിതിവിവരക്കണക്കിന് മുന്നില്‍ അതൊന്നും വിലപ്പോവില്ല. ഇത്രയും സാക്ഷരരായ സമൂഹത്തെ കുറ്റകൃത്യങ്ങളില്‍നിന്ന് തടയാന്‍ കഴിയില്ലെങ്കിൽ അത് കേരളത്തിലെ പൊലീസ് സേനയുടെ തന്നെ പരാജയമാണ്.
കേരള പൊലീസിലെ ആര്.എസ്.എസ് സെല്‍
യോഗി ആദിത്യനാഥിന് മറുപടിയായി കേരളത്തിന് യു.പിയിൽനിന്ന് പഠിക്കാനൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതിെൻറ പിറ്റേന്നാണ് അദ്ദേഹത്തിന് കീഴിലുള്ള പൊലീസ് സേനയിലെ ആര്.എസ്.എസ് സെല്ലിനെക്കുറിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ അന്വേഷണത്തിനുത്തരവിട്ടത്. ഈ സെല്‍ ഇന്നോ ഇന്നലെയോ പ്രവര്‍ത്തനം തുടങ്ങിയതല്ല എന്നും ഏതാനും വര്‍ഷങ്ങളായി നിര്‍ജീവാവസ്ഥയിലായിരുന്ന അതിനെ പിണറായി അധികാരത്തി ലെത്തിയശേഷം പുനരുജ്ജീവിപ്പിക്കുകയായിരുന്നുവെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ പൊലീസ് സേനയില്‍ ഏതാനും വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസമാറ്റം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഇത് അമ്പരപ്പിക്കുന്ന വാര്‍ത്തയല്ല. പൊലീസ് സേനയിലെ മുപ്പതോളം പേര് മേലുദ്യോഗസ്ഥരെ അറിയിക്കാത ഇതരസംസ്ഥാനത്തുപോയി പൊലീസ് സേനക്കുള്ളിലെ ഹിന്ദുത്വ വര്ഗീയപ്രവര്ത്തനങ്ങളുടെ കൂടിയാലോചനക്ക് യോഗംചേര്‍ന്ന വാര്‍ത്ത കേട്ട് മുഖ്യമന്ത്രിയോ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പ്രതിപക്ഷ നേതാവോ ഞെട്ടിയിട്ടില്ല. കേരള പൊലീസിെൻറ വര്‍ഗീയവത്കരണവും വലതുപക്ഷ രാഷ്്ട്രീയവത്കരണവുമാണ് ഒരേസമയം ഈ നടക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ സംസ്ഥാനത്ത് സംഘ്പരിവാറിനെ അധികാരത്തിലെത്തിക്കുന്നതില്‍ അവിടത്തെ പൊലീസ് സേന വഹിച്ച പങ്കിനെയാണ് കേരളത്തില്‍ ബി.ജെ.പി താമരവിരിയിക്കാന്‍ പാടുപെടുമ്പോള്‍ കേരള പൊലീസിലെ ആർ.എസ്.എസ്വത്കരണം ഓര്‍മയില്‍ കൊണ്ടുവരുക. ബാബരി മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് രാമജന്മഭൂമി ക്ഷേത്രമുണ്ടാക്കാനായി ആര്.എസ്.എസ് തുടങ്ങിയ രാമക്ഷേത്ര പ്രസ്ഥാനമാണല്ലോ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ബി.ജെ.പിയെ രാജ്യഭരണത്തിലെത്തിച്ചത്. ബാബരി മസ്ജിദ് തകര്‍ത്തശേഷം അയോധ്യയില്‍നിന്ന് മടക്കയാത്ര ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ എല്‍.കെ. അദ്വാനി തെൻറ ജീവചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയപ്പോള്‍ പൊലീസില്‍നിന്നുണ്ടായ അനുഭവം വിവരിച്ചിട്ടുണ്ട്. അദ്വാനി പറയുകയാണ്: അയോധ്യയില്‍ നിന്ന് ലഖ്നോവിലേക്കുള്ള യാത്രയിലെ അനുഭവം താനിപ്പോഴും ഓര്‍ക്കുന്നു. 135 കിലോമീറ്റര്‍ ദൂരത്തിലുള്ള യാത്രയില്‍ കനത്ത സുരക്ഷനിയന്ത്രണങ്ങളുണ്ടായിട്ടും ജനങ്ങള്‍ എല്ലായിടത്തും ആഘോഷത്തിലായിരുന്നു. അയോധ്യയില്‍നിന്ന് പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങുടെ കാര്‍ പൊലീസ് തടഞ്ഞു. എന്നെയും പ്രമോദ് മഹാജനെയും കണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥന് ഞങ്ങളുടെ അടുത്തേക്ക് വന്നു ‘അദ്വാനിജി, കെട്ടിടത്തിെൻറ ഒന്നും ബാക്കിയായിട്ടില്ലല്ലോ, പൂര്‍ണമായും വെടിപ്പാക്കിയിട്ടുണ്ടാകുമല്ലോ’ എന്ന് ചോദിച്ചു.
ഉത്തര്‍പ്രദേശ് പൊലീസിനെ ഇത്രയും വര്ഗീയവത്കരിച്ചതില് വലിയ പങ്കുവഹിച്ച സേനയാണ് കുപ്രസിദ്ധരായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോൺസ്റ്റാബുലറി (പി.എ.സി). ഇവര്‍ നടത്തിയ ഹാഷിംപുര കൂട്ടക്കൊല രാജ്യത്തിെൻറ വര്‍ഗീയകലാപ ചരിത്രങ്ങളിലെ കറുത്ത ഏടുകളിലൊന്നാണ്. 1987 മേയ് 22ന് ഉത്തര്‍പ്രദേശിലെ മീറത്തില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട വേളയില്‍ 13നും 70നുമിടയില്‍ പ്രായമുള്ള 41 മുസ്ലിം പുരുഷന്മാരെ ഹാഷിംപുരയില്നിന്നും സ്ത്രീകളും കുട്ടികളും അടങ്ങുന്ന 29 മുസ്ലിംകളെ മലിയാന വില്ലേജിലും പി.എ.സി പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നു. ഇതിനും അഞ്ചു വര്‍ഷം മുമ്പ് മീറത്തില്‍ നടന്ന കലാപത്തിലും പി.എ.സി ഭൂരിപക്ഷ സമുദായത്തിനൊപ്പം കലാപത്തിനിറങ്ങി 70 മുസ്ലിംകളെ പൊലീസിെൻറ തോക്കുകൊണ്ട് വെടിവെച്ചുകൊന്നു.
മണ്ണൊരുക്കാന്‍ പൊലീസ് സേന
മുസ്ലിം വിദ്വേഷത്തിലൂടെ സംഘ്പരിവാറിന് മണ്ണൊരുക്കുന്ന ഉത്തര്‍പ്രദേശ് പൊലീസിെൻറ ഈ മാതൃക പിന്നീട് മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, ബിഹാര്‍ പൊലീസ് സേനകള്‍ പിന്തുടരുകയും അവിടങ്ങളിലെല്ലാം ബി.ജെ.പി ഒരു രാഷ്ട്രീയ ശക്തിയാകുന്നതിന് മുമ്പു തന്നെ ആര്.എസ്.എസ് പൊലീസ് സേനയെ തങ്ങളെ കൈപ്പിടിയിലൊതുക്കുകയും ചെയ്തു. ബിഹാറിലെ ഭഗല്‍പുരിലെ കലാപത്തിന് നേതൃത്വം നല്‍കിയത് ബിഹാര്‍ പൊലീസിലെ എ.എസ്.ഐ രാംചന്ദ്ര സിങ് ആയിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഭിന്നമായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ വിരലിലെണ്ണാവുന്നതു മാത്രം നടന്ന കേരളത്തിലും പൊലീസ് പക്ഷപാതപരമായ സമീപനങ്ങള്‍ സ്വീകരിച്ചത് തലശ്ശേരി കലാപത്തിലും ബീമാപള്ളി വെടിവെപ്പിലും കണ്ടതാണ്. പക്ഷേ, അന്നത്തേതില്‍നിന്ന് വ്യത്യസ്തമായി പൊലീസ് സേനയിലെ ഹിന്ദുത്വ വര്‍ഗീയതക്ക് സംരക്ഷണം നല്കാന് ഭരണവും സ്വാധീനവുമുള്ളവർ ഇപ്പോഴുണ്ട് എന്നതാണ് ആശങ്കയുളവാക്കുന്നത്. വലിയതോതിലുള്ള വര്‍ഗീയകലാപങ്ങള്‍ക്ക് പകരം ഭീകരക്കുറ്റങ്ങള്‍ അടക്കം ചുമത്തി വ്യാജ കേസുകളില്‍ മുസ്ലിം ചെറുപ്പക്കാരെ ജയിലിലാക്കുന്ന പ്രവണതയാണ് പൊലീസ് സേനയില്‍ ഇപ്പോള്‍ കാണുന്നത്. അതിലും കേരളം പിറകിലല്ല എന്നാണ് സ്ഥിതിവിവര കണക്കുകള്‍ പറയുന്നത്. 2012ല്‍ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ പഠനമനുസരിച്ച് ജനസംഖ്യാനുപാതത്തേക്കാള്‍ വളരെ വലിയ തോതില്‍ മുസ്ലിംകളെ ജയിലിലിടുന്ന രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മുസ്ലിം വിരുദ്ധ നടപടികള്‍ക്ക് കുപ്രസിദ്ധരായ ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും പൊലീസാണ് കേരളത്തോടൊപ്പം ഈ പട്ടികയിലുള്ളത് എന്നറിയുമ്പോഴാണ് പൊലീസ് സേന കേരളത്തെ നയിക്കുന്നതെങ്ങോട്ടാണെന്നതിെൻറ ശരാശരി ചിത്രം ലഭിക്കുക. ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കേരള പൊലീസ് കൈക്കൊണ്ട സമീപനങ്ങളെകൂടി വിശകലനം ചെയ്യുേമ്പാഴാണ് കന്യാകുമാരിയില്‍ ചേര്‍ന്ന യോഗം മണ്ണൊരുക്കുന്നത് കേരളത്തെ ഉത്തര്‍പ്രദേശ് ആക്കാന്‍ തന്നെയാണെന്ന് തിരിച്ചറിയാനാകുക. l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.