അസമത്വങ്ങൾ വർധിച്ചുവരുന്ന കാലത്ത്, അജ്ഞതയുടെ അന്ധകാരത്തിൽനിന്നുള്ള മോചനം മനുഷ്യവിമോചനത്തിെൻറ അടിത്തറയാണെന്നിരിക്കെ, സാക്ഷരത പരിപാടികളുടെ അനിവാര്യതയെ സൂചിപ്പിക്കുന്നതാണ് സാർവദേശീയ സ്ഥിതിവിവരക്കണക്കുകൾ. സുസ്ഥിരവികസനം ലക്ഷ്യമാക്കി വിവിധ മേഖലകളെ സവിശേഷമായി ശ്രദ്ധിക്കുന്ന വിധത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും അതിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ പ്രാധാന്യത്തോടെ കാണുമ്പോഴും ലോകത്ത് 77.5 കോടി മുതിർന്നവർ നിരക്ഷരരായി തുടരുകയാണ്. ഇതിൽ മൂന്നിൽ രണ്ടുഭാഗം സ്ത്രീകളാണ്. 25 കോടി കുട്ടികൾ സാക്ഷരതയുടെ പ്രാഥമിക ശേഷികൾ ആർജിച്ചിട്ടില്ലാത്തവരാണ്. ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും 26 ശതമാനം ജനങ്ങൾ രാജ്യത്ത് നിരക്ഷരരായി തുടരുന്നു.
കേരളം ഇക്കാര്യത്തിൽ അഭിമാനകരമായ വ്യത്യസ്തത പുലർത്തുന്ന സംസ്ഥാനമാണ്. ഇന്ത്യയിലാദ്യമായി സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമെന്ന നേട്ടം 1991ൽ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞു. ആറു വയസ്സ് പൂർത്തിയായ മുഴുവൻ കുട്ടികളും സ്കൂളിൽ പ്രവേശിക്കുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസത്തിന് പൊതുവിൽ കേരളം നൽകുന്ന പ്രാധാന്യത്തിെൻറ സൂചന കൂടിയാണത്. നിരക്ഷരരെ സാക്ഷരരാക്കാനും നവസാക്ഷരരെ തുടർവിദ്യാഭ്യാസത്തിലേക്ക് നയിക്കാനും കേരളം തയാറായി. സമ്പൂർണ സാക്ഷരത കൈവരിച്ചതോടെ സാക്ഷരത പ്രവർത്തനം അവസാനിപ്പിക്കാൻ കേരളം തയാറാവാതിരുന്നത് അതുകൊണ്ടാണ്. അതിെൻറ ഫലമായി സമ്പൂർണ സാക്ഷരത എന്ന നേട്ടം നിലനിർത്തിപ്പോകാൻ കേരളത്തിന് കഴിഞ്ഞു.
സാക്ഷരതക്ക് പൊതുവിൽ നൽകപ്പെടുന്ന എഴുതാനും വായിക്കാനും അക്കങ്ങൾ കൈകാര്യം ചെയ്യാനുമുള്ള ശേഷി എന്ന നിർവചനത്തിനപ്പുറം വിശാലമായ അർഥതലം ഇന്ന് കൈവന്നിട്ടുണ്ട്. ഭാഷ, അക്കങ്ങൾ, ബിംബങ്ങൾ, ചിത്രങ്ങൾ, കമ്പ്യൂട്ടർ തുടങ്ങിയ ഉപാധികളിലൂടെ മനസ്സിലാക്കലും ആശയവിനിമയവും അറിവ് ആർജിക്കലും സാംസ്കാരികമായ ഉന്നതിയും ഇന്ന് സാക്ഷരതയുടെ നിർവചനത്തിൽപെടുന്നു. ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോ ഓപറേഷൻ ആൻഡ് ഡെവലപ്മെൻറ് എന്ന 35 രാഷ്ട്രങ്ങൾ അംഗങ്ങളായിട്ടുള്ള സാർവദേശീയ സംഘടന, സാക്ഷരതയിലൂടെ സങ്കീർണമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജ്ഞാനാർജനശേഷി പ്രാപ്യമാക്കാനും കഴിയണമെന്ന് നിരീക്ഷിക്കുന്നു.
നിരക്ഷരതയുടെ തുരുത്തുകൾ പോലും അവശേഷിക്കരുത് എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഈ സാഹചര്യത്തിൽ പ്രസക്തമാകുന്നു. 90 ശതമാനം സാക്ഷരത നേടിയാൽ ആ സമൂഹത്തെ സമ്പൂർണ സാക്ഷരത സമൂഹമായി കണക്കാക്കാമെന്ന യുനെസ്കോയുടെ സാങ്കേതിക മാനദണ്ഡത്തിലൊതുങ്ങാൻ കേരളം തയാറല്ലായെന്നാണ് അതിനർഥം. സമ്പൂർണ സാക്ഷരത നിലനിർത്തുമ്പോഴും ഔപചാരിക വിദ്യാഭ്യാസത്തിൽനിന്ന് കൊഴിഞ്ഞുപോകുന്ന കുട്ടികളും ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പോകുന്നവരും കേരളത്തിലുണ്ട്. ആദിവാസി, തീരദേശ- പട്ടികജാതി വിഭാഗങ്ങളിലാണ് ഇവരിലധികവും. അതുകൊണ്ട് ഈ വിഭാഗത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തുന്നതിന് അനൗപചാരിക വിദ്യാഭ്യാസത്തെ പ്രയോജനപ്പെടുത്താനാണ് സാക്ഷരത മിഷൻ അവസരമൊരുക്കുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിൽനിന്ന് കൊഴിഞ്ഞുപോകുന്ന മറ്റൊരു പ്രബല വിഭാഗം ട്രാൻസ്െജൻഡറാണ്. അധ്യാപകരും സഹപാഠികളും രക്ഷിതാക്കളുമടങ്ങുന്ന സമൂഹത്തിെൻറ സമീപനത്തിൽ മനംനൊന്ത് വിദ്യാഭ്യാസവും കുടുംബവും ഉപേക്ഷിക്കാൻ നിർബന്ധിതരായി തീരുന്ന ഇന്ത്യൻ പൗരരാണവർ. കേരളത്തിൽ അത്തരം പ്രവണത തുടരരുതെന്ന താൽപര്യത്തോടെയാണ് ട്രാൻസ്െജൻഡേഴ്സിനുള്ള സൗജന്യ തുടർവിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട പരിസ്ഥിതി, ലിംഗസമത്വം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങൾ സമൂഹത്തിെൻറ സാംസ്കാരികബോധമായി വളരാനനിവാര്യമായ സാമൂഹികസാക്ഷരതയും സാക്ഷരതമിഷൻ പ്രാധാന്യത്തോടെ കാണുന്നു. പരിസ്ഥിതി സാക്ഷരതപദ്ധതിയുടെ ഭാഗമായി ജലസംരക്ഷണത്തിനും സാമാന്യമായ പരിസ്ഥിതി ബോധത്തിനും പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നു .
നവകേരളമെന്ന ലക്ഷ്യത്തിനായി പൊതുവിദ്യാഭ്യാസം സംരക്ഷിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുമ്പോൾ, അനൗപചാരിക വിദ്യാഭ്യാസമെന്ന നിലയിൽ സാക്ഷരത തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങളും സജീവമാവേണ്ടതുണ്ട്. സാർവദേശീയ തലത്തിൽത്തന്നെ പ്രസക്തമാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളിൽപെടുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം. അത് എല്ലാർക്കും പ്രാപ്യമാവണം. അതിന് ക്ലാസ് മുറികൾ മാത്രം പോരാ. അതിന്, സാമൂഹികമായ അനുകൂല സാഹചര്യമുണ്ടാവണം. അതിന് അജ്ഞതയുടെ തുരുത്തുകൾ ഇല്ലാതാവണം, സാമൂഹികസാക്ഷരത യാഥാർഥ്യമാവണം. കേരളസമൂഹത്തെ സാക്ഷരതയിൽ പരിമിതപ്പെടുത്താതെ തുടർവിദ്യാഭ്യാസ സാധ്യതകൾക്ക് അവസരമൊരുക്കിയത് ഈ തിരിച്ചറിവിൽ നിന്നുകൊണ്ടാണ്. 1998ൽ തുടർവിദ്യാഭ്യാസപദ്ധതികൾ കൂടി ഏറ്റെടുത്തതുകൊണ്ടാണ് സാക്ഷരതമിഷന് രൂപം നൽകിയത്.
ഈ സർക്കാറാകട്ടെ, കേരളത്തിൽ ജനിച്ചുവളർന്നവർക്കു മാത്രമല്ല, കേരളത്തിൽ ജീവിക്കുന്ന മുഴുവൻ പേർക്കും സാക്ഷരതക്കും തുടർ വിദ്യാഭ്യാസത്തിനുമുള്ള അവസരം ഉറപ്പാക്കാൻ ശ്രമിക്കുകയാണ്. അതിനായി സാക്ഷരത മിഷൻ ആവിഷ്കരിച്ച ഇതരസംസ്ഥാന തൊഴിലാളി സാക്ഷരത പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.
(കേരള സാക്ഷരത മിഷൻ ഡയറക്ടറാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.