സ്ത്രീധന മോഹികൾക്ക് ജയിലാണ് മണിയറ

പാമ്പിനെക്കൊണ്ട് കൊത്തിച്ചുപോലും കൊല്ലാൻ മടിക്കാത്ത പങ്കാളിക്കൊപ്പം ജീവിതം കെട്ടിപ്പടുക്കാൻ നിർബന്ധിതരാവുന്ന നമ്മുടെ പെൺമക്കൾക്ക് ആരാണ് തുണ? എല്ലാം കെട്ടിപ്പൂട്ടിയടപ്പിച്ച ലോക്ഡൗൺ കാലത്തും നാട്ടിൽ മുടക്കമില്ലാതെ നടന്ന കാര്യം ക്രൂരമായ ഗാർഹിക പീഡനങ്ങൾ മാത്രമായിരുന്നു. മദ്യത്തിെൻറയും ലഹരി മരുന്നുകളുടെയും നിയന്ത്രണമില്ലാത്ത ഒഴുക്കും സാമൂഹിക മാധ്യമങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗവുമെല്ലാം ദാമ്പത്യബന്ധങ്ങളെ ശിഥിലമാക്കുന്നുണ്ട്. ഇതിങ്ങനെ കൽപാന്തകാലം വകവെച്ചു കൊടുക്കുവാൻ തന്നെയാണോ നമ്മുടെ തീരുമാനം? കേരളത്തിലെ നവവധുക്കൾക്കോ സ്ത്രീകൾക്കോ മാത്രമല്ല ഇത് ഭീഷണിയാവുന്നത്. മറിച്ച്, മലയാളി സമൂഹത്തിനുതന്നെയാണ്. വീടകങ്ങളെ തിരിച്ചുപിടിക്കാതെ എങ്ങനെയാണ് പുതു കാലത്തിലേക്കും നവകേരളത്തിലേക്കും നമ്മൾ കാലെടുത്തു വെക്കുക?

നിശ്ശബ്ദം സഹിച്ചും ക്ഷമിച്ചും അടിമയെേപ്പാലെ ജീവിക്കില്ലെന്ന് ഓരോ പെൺകുട്ടിയും മനസ്സിലുറപ്പിക്കേണ്ടിയിരിക്കുന്നു. ചില്ലിക്കാശ് സ്ത്രീധനം വാങ്ങാതെയാണ് ആൺമക്കളുടെ വിവാഹം നടത്തിയതെന്ന് അഭിമാനപൂർവം പറയുന്നവരും പെൺമക്കളെ വൻതുക സ്ത്രീധനം നൽകി കല്യാണം കഴിപ്പിച്ചയക്കാൻ മടികാണിക്കുന്നില്ല. കുട്ടിയെ ഞങ്ങൾക്ക് ഇഷ്ടമായി, എന്തു തരും എന്ന് ചോദിക്കുന്ന പാർട്ടിയോട് ഇവിടെ നിന്ന് ഇറങ്ങിപ്പോകാൻ അഞ്ച് മിനിറ്റ് തരും എന്ന കുറിപ്പ് ഒരുവേള സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ആ മറുപടി ജീവിതത്തിൽ പകർത്താൻ കേരളത്തിലെ കുടുംബങ്ങൾ എന്നു തയാറാവുന്നുവോ, അതു മുതൽ ഇളകിത്തുടങ്ങും കല്യാണ ചൂഷകരുടെയും ഗാർഹിക പീഡകരുടെയും അടിക്കല്ല്.

മത-സാംസ്കാരിക സംഘടനകളും യുവജന പ്രസ്ഥാനങ്ങളും സ്ത്രീധന വിരുദ്ധ പോരാട്ടം വീണ്ടും മുഖ്യ അജണ്ടയാക്കേണ്ട സമയമായിരിക്കുന്നു. സ്ത്രീധനരഹിത വിവാഹം പ്രോത്സാഹിപ്പിക്കാൻ മാത്രമല്ല, സ്ത്രീധന വിവാഹങ്ങളെ നിരാകരിക്കാനും ബഹിഷ്കരിക്കാനും സമൂഹത്തിലെ ഓരോ വ്യക്തിയും ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ സ്ത്രീധന പീഡനത്തിനിരയായി മരിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി നമ്മെളാഴുക്കുന്ന കണ്ണുനീർ വ്യാജമാണ്. സ്ത്രീധനം വാക്കാൽ ആവശ്യപ്പെടുന്നതു പോലും ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ നീട്ടാവുന്ന തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ചോദിക്കുന്നവരും നൽകുന്നവരും ഓർക്കുക.

പെൺമക്കളെ വളർത്തി വലുതാക്കുന്നത് വല്ലവനും കൊണ്ടുപോയി കൊലക്കു കൊടുക്കാനല്ലെന്ന് മാതാപിതാക്കൾ തീരുമാനിക്കണം, ഒപ്പം ആൺമക്കളെ കൊലയാളി മനസ്കരായല്ല വളർത്തുന്നതെന്നും ഉറപ്പാക്കണം. ഒട്ടുമിക്ക സ്ത്രീധന-ഗാർഹിക പീഡന സംഭവങ്ങളിലും ഭർതൃഗൃഹത്തിലെ മാതാപിതാക്കൾ വഹിച്ച പങ്ക് നടുക്കുന്നതാണ്.

ലഭിക്കുമോ നീതി?

സ്ത്രീധന പീഡനം സംബന്ധിച്ച നിരവധി കേസുകൾ സംസ്ഥാനത്തെ പല ജില്ലകളിലും കെട്ടിക്കിടക്കുന്നുണ്ട്. എന്നാൽ നീതി തേടുന്നതിൽനിന്ന് പിന്തിരിയാൻ ഇത് കാരണമായിക്കൂടാ. പരാതി നൽകിയിട്ടില്ലെങ്കിൽ അനുഭവിച്ചോ എന്നുപറഞ്ഞ വനിത കമീഷൻ അധ്യക്ഷയുടെ കസേര തെറിപ്പിച്ചത് കേരളത്തിലെ സ്ത്രീകളുടെയും പൗരാവകാശ സമൂഹത്തിെൻറയും ജാഗ്രതയാണ്. കേരളത്തെ ഗാർഹിക പീഡന മുക്തമാക്കും എന്ന വാഗ്ദാനത്തിന് അൽപ വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും വിസ്മയയെപ്പോലുള്ളവരുടെ ജീവബലി ഇനിയെങ്കിലും സർക്കാറിെൻറയും അധികാരികളുടെയും നിലപാടുകളിൽ മാറ്റം സൃഷ്ടിക്കുമെന്ന് പ്രത്യാശിക്കാം.

വനിതകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് ഡൊമസ്റ്റിക് കോൺഫ്ലിക്റ്റ് റെസല്യൂഷൻ സെൻറർ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ല പൊലീസ് മേധാവിമാർ ഒാൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദേശിക്കുന്ന രീതിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനും പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കാനും സർക്കാർ ഇപ്പോൾ നിർദേശം നൽകിയിട്ടുണ്ട്. വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും 'അപരാജിത ഓൺലൈൻ' എന്ന സംവിധാനം നിലവിലുണ്ട്. എന്നാൽ ഇപ്പോഴാണ് അതിനും ജീവൻെവച്ചിട്ടുള്ളത്.

പരാതികൾ അറിയിക്കാം

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കാം. മൊബൈൽ നമ്പർ 9497996992 കൂടാതെ പൊലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 9497900999, 9497900286. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിനുള്ള നോഡൽ ഒാഫിസർ പത്തനംതിട്ട എസ്.പി. ആർ.നിശാന്തിനിയെ 9497999955 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം.

അവസാനിപ്പിക്കണം മാമൂലുകളെല്ലാം

വിശ്വാസപരമായി മതങ്ങൾ സാമ്പത്തിക ചൂഷണങ്ങൾക്ക് എതിരാണ്, വിവാഹം പവിത്ര സങ്കൽപവുമാണ്. എന്നാൽ, ഉപയോഗിക്കുന്ന വാക്കുകളിലും നടപ്പാക്കുന്ന രീതിയിലും പ്രാദേശികവും സാമുദായികവുമായ ചില്ലറ വ്യത്യാസങ്ങളുണ്ടെങ്കിലും സ്ത്രീധനമെന്ന മഹാമാരി കേരളത്തിൽ സർവവ്യാപിയാണ്. ഞങ്ങളുടെ നാട്ടിൽ ഇല്ല, സമുദായത്തിൽ അത്തരം വിവാഹങ്ങൾ ഒന്നുപോലും നടക്കുന്നില്ല എന്ന് ആത്മവിശ്വാസത്തോടെ പറയാൻ ഒരാൾക്കും കഴിയില്ല.

പയ്യെൻറ വീട്ടുകാർ ഡീസൻറാണ്, സ്ത്രീധനം ഒന്നും ചോദിച്ചില്ല. പിന്നെ ഞങ്ങൾ മകളുടെ സന്തോഷത്തിന് ഇത്ര പവൻ സ്വർണം ഇട്ട് കൊടുത്തു എന്നാണ് പലരും പറയാറ്. അതും ഈ നിയമവിരുദ്ധ സമ്പ്രദായത്തിന് വളമിടലാണ്.

നൂറു പവനും അതിലേറെയും നൽകി പെൺകുട്ടികളെ കല്യാണം കഴിപ്പിക്കുന്നതിനൊപ്പം ഭർതൃമാതാവിനും സഹോദരിക്കും വളയിടുന്ന രീതിയും പലയിടങ്ങളിലുമുണ്ട്. ആ വളയുടെ കനം കുറഞ്ഞതിെൻറ പേരിൽ കുത്തുവാക്ക് കേൾക്കാത്തവരാവും കുറവ്. കല്യാണക്കച്ചവടത്തിെല മറ്റൊരു അലിഖിത നിയമമാണ് അടുക്കള കാണൽ ചടങ്ങ്. വരെൻറ വീട്ടിലേക്കാവശ്യമായ ഉപകരണങ്ങൾ പോലും പെൺവീട്ടുകാരുടെ ബാധ്യതയാക്കി മാറ്റുന്ന പരിപാടിയാണിത്.

വിവാഹം കഴിഞ്ഞ് മാസം രണ്ട് പിന്നിടുേമ്പാഴേക്കും 'വിശേഷം ഒന്നുമായില്ലേ' എന്നന്വേഷിച്ച് തുടങ്ങും. ഗർഭിണി ആയാൽ പിന്നെ അടുത്ത സെറ്റ് മാമൂലുകളുടെ തുടക്കമായി. കുടുംബത്തിെൻറ കൺമണിയാണ് പിറക്കുന്ന കുഞ്ഞെങ്കിലും അതിെൻറ ചെലവ് വഹിക്കേണ്ട ബാധ്യത മുഴുവൻ പെൺവീട്ടുകാർക്കാണ്.

ഇതൊക്കെ വർഷങ്ങളായി നടത്തിവരുന്ന ആചാരങ്ങളല്ലേ? അത് ഒരു സുപ്രഭാതത്തിൽ നിർത്താൻ പറ്റുമോ എന്നാണ് പുരോഗമന ചിന്താഗതിക്കാർ എന്നവകാശപ്പെടുന്ന കുടുംബങ്ങളുടെ പോലും നിലപാട്. വർഷങ്ങളായി പതിനായിരക്കണക്കിന് കുടുംബങ്ങൾ തകർന്ന് തരിപ്പണമായതും കണ്ണീർ കുടിക്കുന്നതും ഇത്തരം ആചാരങ്ങളുടെ പേരിലാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. ഇനിയും അത് ആവർത്തിക്കപ്പെടരുത് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ മാമൂലുകളുടെ മാറാലക്കെട്ട് തൂത്ത് തുടച്ച് വൃത്തിയാക്കാൻ കേരളം ഒറ്റക്കെട്ടായിറങ്ങുക.

(അവസാനിച്ചു)

Tags:    
News Summary - Dowry system in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT