സബര്‍ബന്‍ സര്‍വിസ് ഒരു സ്വപ്നപദ്ധതി

തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ സര്‍വിസിന് ബജറ്റില്‍ പച്ചക്കൊടി ലഭിച്ചതോടെ മെട്രോ റെയിലിനു പിന്നാലെ കേരളം സ്വന്തമാക്കുന്നത് മറ്റൊരു സ്വപ്നപദ്ധതി. സംസ്ഥാന സര്‍ക്കാറും റെയില്‍വേയും സംയുക്തമായി പദ്ധതി ചെലവ് വഹിക്കുന്ന സബര്‍ബന്‍ സര്‍വിസിന് നാലു മാസത്തിനകം സമഗ്ര രൂപരേഖ തയാറാക്കാനാണ് തീരുമാനം. തിരക്കുള്ള നഗരങ്ങളില്‍ യാത്രക്കാരുടെ  സൗകര്യാര്‍ഥം നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി സര്‍വിസ് നടത്തുന്നവയാണ് സബര്‍ബന്‍ ട്രെയിനുകള്‍. 3063.97 കോടി രൂപയാണ് 126.56 കിലോമീറ്റര്‍  ദൂരപരിധിയുള്‍ക്കൊള്ളുന്ന പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്.

ഒരു കിലോമീറ്ററിന് 25 കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ ലിമിറ്റഡാണ് പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. അത്യാധുനിക ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം, റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണം, കോച്ചുകള്‍, പ്ളാറ്റ്ഫോമുകളുടെ ഏകീകരണം തുടങ്ങിയവക്കാണ് പ്രധാനമായും ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഓട്ടോമാറ്റിക് സിഗ്നലിങ്  ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനെക്കാള്‍ കാര്യക്ഷമമായ സംവിധാനം സബര്‍ബന്‍ ട്രെയിനുകള്‍ക്ക് വേണം. ട്രെയിന്‍ സ്റ്റേഷന്‍ വിട്ട് 10 കിലോമീറ്റര്‍ പിന്നിട്ട ശേഷം അടുത്ത ട്രെയിന്‍ അയക്കാന്‍ പാകത്തിലുള്ള സിഗ്നലിങ്ങാണ് നിലവിലുള്ളത്. ഇത് ഒരു കിലോമീറ്ററായി ചുരുക്കുംവിധത്തില്‍ അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് 554 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളം വഹിക്കേണ്ട 50 ശതമാനം വിഹിതം കണ്ടത്തെുക എന്നതാണ് പ്രധാന വെല്ലുവിളി. വിദേശബാങ്കുകളില്‍നിന്നുള്ള വായ്പകള്‍, നികുതിരഹിത ബോണ്ടുകള്‍ തുടങ്ങിവ വഴി സാമ്പത്തികം കണ്ടത്തൊനാണ് ആലോചന. 34 ഓളം ലെവല്‍ ക്രോസുകള്‍ ഒഴിവാക്കുന്നതിന് റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണമാണ് മറ്റൊന്ന്. ഗേറ്റുകള്‍ ഇല്ലാതാകുന്നത് പൊതു റെയില്‍ ഗതാഗതത്തെയും കാര്യക്ഷമമാക്കും.

ഒന്നാംഘട്ടമായി തിരുവനന്തപുരം, ചെങ്ങന്നൂര്‍ സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കും. ഇതിനാണ് രൂപരേഖയില്‍ പ്രാമുഖ്യം. പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാലേ സര്‍വിസ് ആരംഭിക്കാനാകൂ. പാതകളുടെ ക്ഷമതയും വര്‍ധിപ്പിക്കണം. ഹ്രസ്വദൂര യാത്രക്കാര്‍ മുഴുവന്‍ സബര്‍ബന്‍ സര്‍വിസിനെ ആശ്രയിക്കാന്‍ തുടങ്ങിയാല്‍ ദീര്‍ഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കുറച്ച് വേഗം കൂട്ടാനാകും. ഇന്ത്യയില്‍ മുംബൈയിലാണ് സബര്‍ബന്‍ ട്രെയിന്‍ സര്‍വിസുകള്‍ ആദ്യം തുടങ്ങിയത്. പ്രതിദിനം 60 ലക്ഷത്തിലേറെ പേരാണ് മുംബൈയില്‍ സബര്‍ബന്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. പിന്നീട് കൊല്‍ക്കത്തയിലും ചെന്നൈയിലും സബര്‍ബന്‍ ട്രെയിന്‍ സര്‍വിസുകള്‍ തുടങ്ങി.

സവിശേഷതകള്‍

  •  തിരക്കുള്ള നഗരങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചായി സര്‍വിസ്
  •  തിരുവനന്തപുരം-ചെങ്ങന്നൂര്‍ പാതയിലെ 27 സ്റ്റേഷനുകളിലും സബര്‍ബന്‍ ട്രെയിനിന് സ്റ്റോപ്
  •  ഉപയോഗിക്കുന്നത് മെമു ട്രെയിനുകളോട് സാദൃശ്യമുള്ള  പ്രത്യേക റേക്കുകള്‍
  •  കമ്പാര്‍ട്ട്മെന്‍റുകളുടെ പ്ളാറ്റ്ഫോം സ്റ്റേഷനുകളുടെ പ്ളാറ്റ്ഫോമിന് തുല്യ ഉയരം  
  •  വീതിയേറിയ വാതിലുകളിലൂടെ ഒട്ടേറെപ്പേര്‍ക്ക് ഒരേസമയം കയറാനും ഇറങ്ങാനും സൗകര്യം
  •  തുടര്‍ച്ചയായി സര്‍വിസ് ഉണ്ടാകുമെന്നതിനാല്‍ കാത്തിരിപ്പ് ഒഴിവാക്കാം
  •  മെ¤്രടാ, മോണോ സര്‍വിസുകളെ അപേക്ഷിച്ച് സബര്‍ബന്‍ സര്‍വിസിന് ചെലവുകുറയും
  •  റെയില്‍വേയുടെ നിലവിലുള്ള ട്രാക്ക് തന്നെ ഉപയോഗിക്കുന്നതിനാല്‍ സ്ഥലമേറ്റടെുപ്പ് വേണ്ടതില്ല
  •  നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കുറവായതിനാല്‍ അതിവേഗം പദ്ധതി തുടങ്ങാനാകും.
  •  
  •  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.