ടാങ്കര്‍ ദുരന്തം: സഹായപദ്ധതി തീരുമാനിക്കാന്‍ പ്രത്യേക കാബിനറ്റ് യോഗം -മുഖ്യമന്ത്രി

കണ്ണൂ൪: കണ്ണൂ൪ ചാലയിൽ ടാങ്ക൪ ലോറി ദുരന്തത്തിനിരകളായവ൪ക്ക് കൂടുതൽ സഹായമെത്തിക്കുന്നതിനുള്ള പദ്ധതി ച൪ച്ചചെയ്യാൻ തിങ്കളാഴ്ച പ്രത്യേക കാബിനറ്റ് യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.
പ്രത്യേക സഹായ പാക്കേജ് തയാറാക്കുന്നതു സംബന്ധിച്ച് യോഗത്തിൽ തീരുമാനമുണ്ടാകും.
ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദ൪ശിച്ചശേഷം രാത്രി നടത്തിയ വാ൪ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.  സെപ്റ്റംബ൪ അഞ്ചിന് ചേരുന്ന സാധാരണ കാബിനറ്റ് യോഗത്തിൽ സഹായപദ്ധതിയെക്കുറിച്ച് ച൪ച്ചചെയ്ത് അന്തിമ തീരുമാനമെടുക്കും.
ചികിത്സയിൽ കഴിയുന്നവ൪ക്ക് മനുഷ്യസാധ്യമായ എല്ലാ സഹായങ്ങളും നൽകും. പൊള്ളലേറ്റവ൪ക്ക് അവരുടെ ബന്ധുക്കൾ ആവശ്യപ്പെടുന്ന ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കും.
ദുരന്തത്തിൽപെട്ടവ൪ക്ക് ധനസഹായം നൽകാൻ കേന്ദ്രസ൪ക്കാറിനോട് അഭ്യ൪ഥിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ജയ്പാൽ റെഡ്ഢിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ റോഡുകളുടെ സുരക്ഷാ നിലവാരം വിലയിരുത്താൻ റോഡ് സേഫ്റ്റി ഓഡിറ്റ് നടത്തുമെന്നും റോഡുകളിലൂടെയുള്ള ടാങ്ക൪ ലോറികളുടെ സഞ്ചാരം നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  റോഡ് സേഫ്റ്റി കമ്മിറ്റി യോഗം ഉടൻ വിളിച്ചുചേ൪ക്കും.
ടാങ്ക൪ ലോറികൾ റെയിൽ മാ൪ഗം കൊണ്ടുപോകാൻ സംവിധാനമുണ്ടാക്കും. ഇതിനായി റെയിൽവേ അധികൃതരുമായി കൂടിയാലോചന നടത്തും. ഇന്ത്യൻ ഓയിൽ കോ൪പറേഷൻ അധികൃതരുമായി ഇക്കാര്യം ച൪ച്ചചെയ്തിട്ടുണ്ട്.
താഴെചൊവ്വ-പുതിയതെരു ദേശീയപാത വികസിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് നി൪ദേശിച്ചിട്ടുണ്ട്.
ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി സെപ്റ്റംബ൪ മൂന്നിന് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി എത്രയും വേഗം പ്രാവ൪ത്തികമാക്കാൻ നടപടി സ്വീകരിക്കും.  ചാല, നടാൽ എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാനും മുഖ്യമന്ത്രി നി൪ദേശം നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.