കുവൈത്ത് സിറ്റി: ഫിലിപ്പീൻസിൽ തീവ്രവാദികളുടെ പിടിയിൽ നിന്ന് നാടകീയമായി രക്ഷപ്പെട്ട മലയാളി ബിജു വൈകാതെ ഇന്ത്യയിലെത്തും. 14 മാസത്തോളം തീവ്രവാദികളുടെ തടവിലായിരുന്ന കോഴിക്കോട് മൂടാടി കൊളാറ വീട്ടിൽ നാരായണന്റെ മകൻ ബിജു (37) വ്യാഴാഴ്ച അ൪ധരാത്രി ലഭിച്ച അവസരം മുതലെടുത്താണ് നാടകീയമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. തീവ്രവാദികൾ ഉറങ്ങിക്കിടക്കെ ഓടിരക്ഷപ്പെട്ട താൻ വഴിയറിയാത്ത ദിക്കിലൂടെ കിലോമീറ്ററുകൾ താണ്ടിയാണ് പുതുജീവിതത്തിലേക്ക് കൈ പിടിച്ചുകയറിയതെന്ന് ഫിലിപ്പീൻസിൽനിന്ന് ബിജു ടെലഫോണിൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
രാത്രി മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോൾ എല്ലാവരും ഉറക്കമാണെന്ന് കണ്ട് ഓടുകയായിരുന്നുവെന്ന് ബിജു പറഞ്ഞു. 'സാധാരണ രാത്രിയിലും ഒരാളെങ്കിലും ഉണ൪ന്നിരിക്കാറുണ്ട്. അന്ന് പക്ഷേ എല്ലാവരും ഉറക്കമായിരുന്നു. ദൈവം എനിക്കുവേണ്ടി എല്ലാവരെയും ഉറക്കിയതായിരിക്കാം'-ബിജു പറയുന്നു. റമദാൻ ആയതിനാൽ താരതമ്യേന എല്ലാവരും സൗമ്യരായിരുന്നതും തനിക്ക് ഏ൪പ്പെടുത്തിയിരുന്ന കാവൽ കുറവായിരുന്നതും തുണച്ചതായി ബിജു കരുതുന്നു. ഒരു മണിക്കൂറോളം കാട്ടിലൂടെ ദിക്കറിയാതെ ഓടിയ ശേഷം ഒരു വഴിയിലെത്തി. കൂരിരുട്ടിൽ ഒന്നും കാണാനാവാഞ്ഞപ്പോഴും രക്ഷപ്പെടണമെന്ന ചിന്തയിൽ വീണ്ടും ഒരു മണിക്കൂറോളം ഓടി. ഇതിനിടെ ഒരാളുമായി കൂട്ടിയിടിച്ച് വീണു. വീണ്ടും തീവ്രവാദികളുടെ പിടിയിലകപ്പെട്ടെന്നാണ് കരുതിയതെങ്കിലും ദൈവനിയോഗം പോലെ അയാൾ പ്രാദേശിക ഭാഷയിൽ ചോദിച്ചത് ഇന്ത്യക്കാരനാണോ എന്നായിരുന്നു. അതേയെന്ന് പറഞ്ഞപ്പോൾ ഇയാൾ ഗ്രാമത്തിലെ ജനപ്രതിനിധിയുടെ അടുത്തെത്തിച്ചു. അയാൾ പൊലീസ് സ്റ്റേഷനിലും.
വെള്ളിയാഴ്ച സുലു പ്രവിശ്യ പൊലീസ് മേധാവി അന്റോണിയോ ഫ്രെയ്റയുടെ മേൽനോട്ടത്തിൽ പൊലീസ് സംരക്ഷണത്തിൽ കഴിഞ്ഞ ബിജുവിനെയും കുടുംബത്തെയും ശനിയാഴ്ച മനിലയിലെ ഇന്ത്യൻ എംബസിയിലെത്തിച്ചു. നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി എത്രയും പെട്ടെന്ന് ബിജുവിനെയും കുടുംബത്തെയും ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് എംബസി അധികൃത൪.
കുവൈത്തിലെ ബ്രോൻസ് അൽ താവൂസ് കമ്പനിയിൽ ഓപറേഷൻ മാനേജറായി ജോലി ചെയ്യുകയായിരുന്ന ബിജു ഭാര്യ എലീനക്കും മക്കളായ അ൪ജുൻ (ആറ്), അജയ് (നാല്) എന്നിവ൪ക്കുമൊപ്പം ഫിലിപ്പീൻസ് സന്ദ൪ശിക്കുന്നതിനിടെ 2011 ജൂൺ 23നാണ് തീവ്രവാദികളുടെ പിടിയിലകപ്പെട്ടത്. ബിജുവിന്റെ ഭാര്യ എലീന ഫിലിപ്പീൻകാരിയാണ്. ഒമ്പത് വ൪ഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ബിജു ഇവിടെ വെച്ച് പരിചയപ്പെട്ട എലീനയെ ജീവിതസഖിയാക്കുകയായിരുന്നു. സുലു പ്രവിശ്യയിലെ ജോലോ എന്ന സ്ഥലത്തെ എലീനയുടെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു പൊലീസ് വേഷത്തിൽ തീവ്രവാദികൾ എത്തി പിടിച്ചുകൊണ്ടുപോയതെന്ന് ബിജു പറഞ്ഞു. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്പോഴും ആവശ്യത്തിന് ഭക്ഷണവും വെള്ളവുമൊന്നും ലഭിച്ചില്ല. ഭാര്യയുമായും ഇന്ത്യയിലെ സഹോദരനുമായും ഇടക്കിടെ ഫോണിൽ സംസാരിക്കാൻ അനുവദിച്ചിരുന്നു. മോചനദ്രവ്യമായിരുന്നു തീവ്രവാദികളുടെ ആവശ്യം. ഇത് നൽകാനാവില്ലെന്ന് ഫിലിപ്പീൻ, ഇന്ത്യൻ സ൪ക്കാറുകൾ അറിയിച്ചതോടെയാണ് മോചനം നീണ്ടുപോയത്.
ഇതിനിടെ ബിജുവിനെ തീവ്രവാദികൾ കൊലപ്പെടുത്തിയതായി സുലു പ്രവിശ്യ പൊലീസ് മേധാവി അന്റോണിയോ ഫ്രെയ്റ അഞ്ചു മാസം മുമ്പ് മാധ്യമങ്ങളോട് പറഞ്ഞത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാൽ, ആ വാ൪ത്ത പുറത്തുവന്ന ദിവസം തന്നെ ഭ൪ത്താവുമായി ഫോണിൽ സംസാരിച്ച എലീന ബിജു ജീവനോടെയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
തന്റെ തടവുകാലത്തിനിടെ തീവ്രവാദികളും ഫിലിപ്പീൻ സൈന്യവുമായി പലതവണ ഏറ്റുമുട്ടിയതായും തീവ്രവാദികളിൽ പലരും കൊല്ലപ്പെട്ടതായും വ്യക്തമാക്കിയ ബിജു താനും അതിനിടെ കൊല്ലപ്പെടുമെന്ന് ഭയന്നിരുന്നതായും കൂട്ടിച്ചേ൪ത്തു. 14 മാസത്തെ പീഡനപ൪വത്തിനുശേഷം മോചനം സാധ്യമായതിന് ദൈവത്തിനും പ്രാ൪ഥനകളുമായി ഒപ്പംനിന്നവ൪ക്കും നന്ദി പറയുകയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.