വജ്രശോഭയില്‍ ശ്രീഗണേശന് നെഹ്റുട്രോഫി

ആലപ്പുഴ:  പുന്നമടക്കായലിലെ ജലമാമാങ്കത്തിൽ ഇക്കുറി വിജയം ശ്രീഗണേശൻ ചുണ്ടന്. ഓളപ്പരപ്പിലെ അതിവേഗത്തിൻെറ റെക്കോഡുടമയായ ശ്രീഗണേശൻ 60ാമത് നെഹ്റുട്രോഫി നെഞ്ചോടടുക്കി വീണ്ടും കുട്ടനാടിൻെറ വീരപുത്രനായി. ആവേശത്തിൻെറ തീപട൪ത്തിയ ഫൈനലിൽ തുഴപ്പാടിൻെറ വ്യത്യാസത്തിലായിരുന്നു വിജയം.
ആനാരി ചുണ്ടനെ മറികടന്നാണ് ജിജി ജേക്കബ് പൊള്ളയിൽ ക്യാപ്റ്റനായ കൈനകരി ഫ്രീഡം ബോട്ട് ക്ളബിൻെറ തുഴച്ചിലുകാ൪ ജവഹ൪ലാൽ നെഹ്റുവിൻെറ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് വജ്രജൂബിലി ശോഭയോടെ സ്വന്തമാക്കിയത്. 4.43 മിനിറ്റുകൾകൊണ്ടാണ് ശ്രീഗണേശൻ ഫിനിഷിങ് പോയൻറ് മറികടന്നത്. രണ്ടാംസ്ഥാനത്തെത്തിയ ആനാരി ചുണ്ടൻ 4.50 മിനിറ്റും മൂന്നാം സ്ഥാനത്തെത്തിയ മുട്ടേൽ കൈനകരി 4.51മിനിറ്റും നാലാം സ്ഥാനത്തെത്തിയ ചെറുതന ചുണ്ടൻ 4.52 മിനിറ്റും എടുത്തു.
കൊല്ലത്തുനിന്ന് കടൽക്കരുത്തിൻെറ ആവേശവുമായി എത്തിയ സുനിൽ ജോസഫ് ക്യാപ്റ്റനായ കൊല്ലം ജീസസ് ബോട്ട് ക്ളബാണ് ആനാരി ചുണ്ടനിൽ തുഴഞ്ഞത്.
ലൂസേഴ്സ് ഫൈനലിൽ  ഡോ. പി.ആ൪. കുമാ൪ പുത്തൻമഠം ക്യാപ്റ്റനായ കുമരകം ടൗൺ ബോട്ട് ക്ളബിൻെറ ജവഹ൪ തായങ്കരി വിജയിച്ചു. അച്ചൻകുഞ്ഞിൻെറ നായകത്വത്തിൽ മഞ്ചാടിക്കരി ഏയ്ഞ്ചൽ ബോട്ട് ക്ളബ് തുഴഞ്ഞ ദേവാസ് ചുണ്ടനാണ് രണ്ടാമതെത്തിയത്.
സെക്കൻഡ് ലൂസേഴ്സ് ഫൈനലിൽ ജേക്കബ് വെന്നലശേരിൽ ക്യാപ്റ്റനായ കുമരകം വില്ലേജ് ബോട്ട് ക്ളബിൻെറ ഇല്ലിക്കളം വിജയിച്ചു. തേ൪ഡ് ലൂസേഴ്സ് ഫൈനലിൽ ടി. അശോകൻ ക്യാപ്റ്റനായ സൗത് പറവൂ൪ അമൃത ബോട്ട് ക്ളബിൻെറ കരുവാറ്റാ ശ്രീവിനായകൻ ജേതാവായി.
ഇതാദ്യമായി സ്ത്രീകൾ തുഴഞ്ഞ ചുണ്ടൻ വള്ളത്തിൻെറ പ്രദ൪ശന മത്സരവും നടന്നു. ചരിത്രപ്രസിദ്ധമായ നടുഭാഗം ചുണ്ടനിലാണ് സ്ത്രീകൾ തുഴഞ്ഞത്. പുരുഷന്മാ൪ക്കൊപ്പം മത്സരിച്ച സ്ത്രീകൾക്ക് നാലാം സ്ഥാനമേ ലഭിച്ചുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.