തൃശൂ൪: ജുമാനമസ്കാരവുമായി ബന്ധപ്പെട്ട ത൪ക്കത്തെതുട൪ന്ന് ജയിൽ ജീവനക്കാ൪ക്ക് സി.പി. എം തടവുകാരുടെ ക്രൂരമ൪ദ്ദനം. കണ്ണൂ൪ സെൻട്രൽ ജയിലിൽ നിന്ന് അടുത്തിടെ വിയ്യൂരിലെത്തിച്ച ‘രാഷ്ട്രീയ’ തടവുകാരിൽ അന്ത്യേരി സുരയടക്കം 11 പേ൪ ചേ൪ന്നാണ് ഗാ൪ഡ് ഓഫിസറടക്കം മൂന്ന് ജയിൽ ജീവനക്കാരെ മ൪ദ്ദിച്ചത്.
പരിക്കേറ്റ ഗാ൪ഡ് ഓഫിസ൪ ഉണ്ണികൃഷ്ണൻ (41), വാ൪ഡന്മാരായ അജീഷ് (28), ഷെഫി (29) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അന്വേഷിക്കാൻ ജയിൽ ഡി.ജി.പി അലക്സാണ്ട൪ ജേക്കബ് ഉത്തരവിട്ടു. അന്വേഷണത്തിന് കോഴിക്കോട് ഡി.ഐ.ജി രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. വിയ്യൂരിലെ അതീവസുരക്ഷാ സെല്ലിൽ കഴിയുന്ന സി.പി.എം തടവുകാരൻ റെനീഫ് ജയിലിനകത്തെ പള്ളിയിൽ ജുമാനമസ്കാരത്തിന് സൂപ്രണ്ടിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. ഉച്ചയോടെ സെല്ലിൽ നിന്ന് റെനീഫ് പോകുന്നത് കണ്ട ഹെഡ് വാ൪ഡൻ വി.വി.ഉണ്ണികൃഷ്ണൻ ചോദ്യം ചെയ്തു. സൂപ്രണ്ട് അനുമതി നൽകിയ വിവരം അറിയാത്ത ഉണ്ണികൃഷ്ണനോട് വിവരം പറയാതെ റെനീഫ് തട്ടിക്കയറി. രാഷ്ട്രീയ തടവുകാരെ ചോദ്യം ചെയ്യാൻ കാക്കിയിട്ടവനെന്ത് അധികാരം എന്ന് ചോദിച്ച അന്ത്യേരി സുര സെല്ലിൽ നിന്ന് ഇറങ്ങിവന്ന് ഉണ്ണികൃഷ്ണനെ അടിച്ചു. റെനീഫ്, നി൪മൽ, രവി എന്നിവ൪ ചേ൪ന്ന് മ൪ദ്ദനം തുട൪ന്നു. ഓടിക്കൂടിയ വാ൪ഡൻമാരായ ഷെഫി, അജീഷ് എന്നിവ൪ക്കുനേരെ സി.പി.എം തടവുകാരൊന്നടങ്കം സെല്ലിൽ നിന്ന് ഇറങ്ങി ഇഷ്ടികകൊണ്ട് എറിഞ്ഞു. പ്രതിരോധിക്കാൻ ജയിൽ ജീവനക്കാരും ശ്രമിച്ചെങ്കിലും മൂവ൪ക്കും പരിക്കേറ്റു.
മുദ്രാവാക്യം വിളിച്ചും ജീവനക്കാരെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശൂരിൽ നിന്ന് വൻ പൊലീസ് സംഘം എത്തിയതോടെയാണ് ഒതുങ്ങിയത്.സൂപ്രണ്ടിൻെറ പരാതിയിൽ വിയ്യൂ൪ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.