പാക് അധീന കശ്മീരില്‍ നിന്ന് പാകിസ്താന്‍ പിന്മാറണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ ഭീകരത പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പാകിസ്താന്‍, പാക് അധീന കശ്മീരിലെ നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഇന്ത്യ. ജമ്മു-കശ്മീര്‍ സ്വന്തമാക്കാനുള്ള പാകിസ്താന്‍െറ അഭിനിവേശം പലനിലക്കും പ്രകടമാവുന്നുണ്ട്. പക്ഷേ, പാക് അധീന കശ്മീരിലെ അനംഗീകൃത അധിനിവേശം ഒഴിയാനുള്ള ബാധ്യത പാകിസ്താന്‍ പൂര്‍ത്തീകരിക്കുകയാണ് വേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി. കശ്മീരിലെ സംഘര്‍ഷവും മരണങ്ങളും  മുന്‍നിര്‍ത്തി പാകിസ്താന്‍ കഴിഞ്ഞ ദിവസം ദേശീയതലത്തില്‍ കരിദിനാചരണം നടത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്.

യു.എന്‍ പേരെടുത്തു പറഞ്ഞ ഭീകരര്‍ക്കു പാകിസ്താന്‍ സ്വന്തം മണ്ണില്‍ പിന്തുണ നല്‍കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷനു മുമ്പില്‍ പ്രതിഷേധ മാര്‍ച്ച് നടക്കുമെന്ന സൂചനകളുണ്ട്. ഹൈകമീഷനിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സുരക്ഷിതത്വം പാകിസ്താന്‍ ഉറപ്പുവരുത്തണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ആവശ്യപ്പെട്ടു.

പാക് അധീന കശ്മീരില്‍ ‘തെരഞ്ഞെടുപ്പ്’ നടത്തി ആസാദി വിഷയം ഉയര്‍ത്തുന്നതുപോലുള്ള അര്‍ഥശൂന്യമായ നടപടികളിലൂടെ കശ്മീരികളെയും അന്താരാഷ്ട്ര സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഉസാമ ബിന്‍ലാദിനും അഖ്തര്‍ മന്‍സൂറുമൊക്കെ കൊല്ലപ്പെട്ടപ്പോള്‍ പ്രതിഷേധം നടത്തിയവരാണ് പാകിസ്താനിലും പാക് അധീന കശ്മീരിലും റാലി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭയില്‍ നടന്ന കശ്മീര്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങും പാകിസ്താനെതിരെ കടുത്ത വിമര്‍ശം ഉയര്‍ത്തി. കശ്മീര്‍ സംഘര്‍ഷത്തിനു പിന്നില്‍ പാകിസ്താനാണെന്ന് രാജ്നാഥ് പറഞ്ഞു. ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യമോര്‍ത്ത് പാകിസ്താന്‍ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് പുറത്തുനിന്നാരുടെയും സംരക്ഷണവും വേണ്ട. മതത്തിന്‍െറ പേരില്‍ ഇന്ത്യയെ വീണ്ടും വിഭജിക്കാനാണ് ശ്രമം. ഇന്ത്യയില്‍ ഭീകരന്‍ കൊല്ലപ്പെടുമ്പോള്‍ പാകിസ്താന്‍ കരിദിനം ആചരിക്കുന്നു. ഇന്ത്യയില്‍ ഭീകരവാദം ഉണ്ടെങ്കില്‍ അതിന് പിന്നില്‍ പാകിസ്താനാണ്. കശ്മീരി യുവാക്കള്‍ രാജ്യസ്നേഹികളാണ്. അവരെ വഴിതെറ്റിച്ച് ഇന്ത്യക്കെതിരെ തിരിക്കാനാണ് ശ്രമം. അത് വിജയിക്കില്ളെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.