അഞ്ചു മന്ത്രിമാരുടെ കസേര തെറിച്ചു; വര്‍ഗീയത കളിച്ചവര്‍ക്ക് ഇളക്കമില്ല

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന$സംഘടനയില്‍ അഞ്ചു സഹമന്ത്രിമാരുടെ കസേര തെറിച്ചു. അതേസമയം, വര്‍ഗീയമായി പെരുമാറി വിവാദമുണ്ടാക്കിയ മന്ത്രിമാര്‍ക്ക് ഇളക്കമില്ല. മുസാഫര്‍നഗര്‍ കലാപക്കേസില്‍ പ്രതിക്കൂട്ടിലായ സഞ്ജീവ് ബലിയാന്‍, വിഷലിപ്തമായ പ്രസ്താവന നടത്തിയ സാധ്വി നിരഞ്ജന്‍ ജ്യോതി, ഗിരിരാജ് സിങ്, മഹേഷ് ശര്‍മ, വി.കെ. സിങ് തുടങ്ങിയവരുടെ കസേരക്ക് ഇളക്കമുണ്ടായില്ല.
രാംശങ്കര്‍ കതേരിയ (മാനവശേഷി വികസനം), മോഹന്‍ഭായ് കുന്ദാരിയ (കൃഷി), മനുക്ഷ്ഭായ് വാസവ (ആദിവാസി ക്ഷേമം), നിഹാല്‍ചന്ദ് (പഞ്ചായത്തീരാജ്), സന്‍വാര്‍ ലാല്‍ജത് (ജലവിഭവം) എന്നീ മന്ത്രിമാരാണ് പുറത്തായത്. പ്രവര്‍ത്തനം മോശമായ ചില മന്ത്രിമാര്‍ക്ക് കസേര പോകുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇവരുടെ സ്ഥാനനഷ്ടം.

75 കഴിഞ്ഞാല്‍ മന്ത്രിസഭയില്‍ തുടരാന്‍ പറ്റില്ളെന്ന് നേരത്തേ വെച്ച മാനദണ്ഡം പുന$സംഘടനയില്‍ പൊളിഞ്ഞു.
നജ്മ ഹിബത്തുല്ല, കല്‍രാജ് മിശ്ര എന്നിവര്‍ ഈ പ്രായം കഴിഞ്ഞവരാണ്. എന്നാല്‍ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരെ ഒഴിവാക്കാന്‍ കണ്ട പ്രായപരിധി ഉപായം ബാധകമാക്കാതെ ഇരുവരെയും മന്ത്രിസഭയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
ഇവിടെയും യു.പി തെരഞ്ഞെടുപ്പാണ് ഘടകം. കല്‍രാജ് മിശ്ര യു.പിയില്‍ ബ്രാഹ്മണ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുന്ന ബി.ജെ.പി നേതാവാണ്.

കേന്ദ്രമന്ത്രിസഭയില്‍ 19 പുതുമുഖങ്ങള്‍ വരുന്നുണ്ടെങ്കിലും എന്‍.ഡി.എ സഖ്യകക്ഷികള്‍ക്ക് പങ്ക് കിട്ടിയില്ല.
ചെറുസഖ്യകക്ഷിയായ മഹാരാഷ്ട്രയിലെ റിപബ്ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് രാംദാസ് അതാവലെ, ബി.ജെ.പിയില്‍ ലയിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന അപ്നാദള്‍ എം.പി അനുപ്രിയ പട്ടേല്‍ എന്നിവര്‍ക്കു മാത്രമാണ് നറുക്കുവീണത്. ശിവസേനക്കും ശിരോമണി അകാലിദളിനും കൂടുതല്‍ കസേര കിട്ടിയില്ല.

രാജീവിന്‍െറ രണ്ട് ഉറ്റമിത്രങ്ങള്‍ മോദി മന്ത്രിസഭയില്‍

നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉറ്റ സുഹൃത്തുക്കളായിരുന്ന രണ്ടു പേര്‍ക്ക് ഇടം. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം.ജെ. അക്ബറും ഡാര്‍ജീലിങ് എം.പി എസ്.എസ്. അഹ്ലുവാലിയയുമാണിവര്‍.
രാജീവിന്‍െറ കാലത്ത് കോണ്‍ഗ്രസിന്‍െറ തീ തുപ്പുന്ന പോരാളിയായിരുന്നു അഹ്ലുവാലിയ. നരസിംഹറാവു മന്ത്രിസഭയില്‍ അംഗവുമായിരുന്നു. സത്യപ്രതിജ്ഞക്കുശേഷം അഹ്ലുവാലിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാല്‍തൊട്ടു വന്ദിച്ചത് കൗതുകമുണര്‍ത്തി. 65കാരനായ എം.ജെ. അക്ബര്‍ മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ്. നേരത്തേ ദ ഏഷ്യന്‍ ഏജ്, ദ ടെലിഗ്രാഫ് എന്നിവയുടെ പത്രാധിപരായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും കോളമിസ്റ്റുമാണ്. 1989ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്ന് ജയിച്ചിട്ടുണ്ട്. എന്നാല്‍, രാജീവ് വധത്തിനുശേഷം കോണ്‍ഗ്രസില്‍നിന്നകന്നു; സോണിയ ഗാന്ധിയുടെ ശത്രുവായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

കേന്ദ്രമന്ത്രിമാര്‍ ഇനി 78

പരമാവധി അംഗസംഖ്യ 82 ആണ്
 
അഞ്ചു മന്ത്രിമാരെ പുറന്തള്ളുകയും 19 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രി അടക്കം 78 അംഗങ്ങളായി. പരമാവധി അംഗസംഖ്യ 82 ആണ്. മന്ത്രിമാരുടെ എണ്ണം കുറച്ച് പ്രവര്‍ത്തന വേഗം കൂട്ടാനുള്ള ആദ്യശ്രമം തിരുത്തിയാണ് 11 പേരെക്കൂടി മന്ത്രിസഭയില്‍ എടുത്തത്. കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ സഹമന്ത്രിസ്ഥാനം ലഭിച്ച 19 പുതുമുഖങ്ങളില്‍ 17 പേരും ബി.ജെ.പിക്കാരാണ്. പുതുമുഖ മന്ത്രിമാര്‍: ഫഗന്‍സിങ് കുലസ്തെ, എസ്.എസ്. അഹ്ലുവാലിയ, എം.ജെ. അക്ബര്‍, രമേഷ് ജിഗാഞ്ചിനാഗി, വിജയ് ഗോയല്‍, രാജന്‍ ഗൊഹെയ്ന്‍, അനില്‍ മാധവ് ദവെ, പുരുഷോത്തം റുപാല, അര്‍ജുന്‍റാം മേഘ്വാള്‍, ജസ്വന്ത്സിങ് ഭാഭോര്‍, മഹേന്ദ്രനാഥ് പാണ്ഡെ, അജയ് താംത, കൃഷ്ണാരാജ്, മന്‍സുഖ് മാണ്ഡ്വ്യ, സി.ആര്‍. ചൗധരി, പി.പി. ചൗധരി, സുഭാഷ് ഭംഭ്രെ, അനുപ്രിയ പട്ടേല്‍ (അപ്നാദള്‍), രാംദാസ് അതാവലെ (റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ).

ജാവ്ദേക്കര്‍ ബര്‍ലിനില്‍നിന്ന് പറന്നത്തെി; മൂന്നുപേര്‍ സൈക്കിളില്‍

 ബര്‍ലിനിലെ ഒൗദ്യോഗിക പരിപാടി വെട്ടിച്ചുരുക്കി ഡല്‍ഹിയില്‍ പറന്നത്തെിയാണ് സഹമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജാവ്ദേക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണില്‍ വിളിച്ച്, ഉടന്‍ ഡല്‍ഹിയിലത്തൊന്‍ നിര്‍ദേശിക്കുകയായിരുന്നു. മന്ത്രിസഭാ പുന$സംഘടനയില്‍ കാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചത് ജാവ്ദേക്കര്‍ക്കു മാത്രം.
വനം-പരിസ്ഥിതി സഹമന്ത്രിയായ പ്രകാശ് ജാവ്ദേക്കര്‍ ബുധനാഴ്ച ഡല്‍ഹിയില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. യാത്ര അബൂദബി വഴിയാക്കി യാത്രാസമയം കുറക്കാന്‍ ഡല്‍ഹിയില്‍നിന്ന് ഏര്‍പ്പാടാക്കുകയായിരുന്നു. അങ്ങനെ സത്യപ്രതിജ്ഞയുടെ ദിവസം പുലര്‍ച്ചെ അഞ്ചിന് മന്ത്രി ഡല്‍ഹിയില്‍ എത്തി.

പാര്‍ലമെന്‍റിലേക്ക് പതിവായി സൈക്കിളില്‍ എത്താറുള്ള ബി.ജെ.പി എം.പിമാരായ അര്‍ജന്‍റാം മേഘ്വാള്‍, മന്‍സുഖ് മാണ്ട്വിയ, അനില്‍ മാധവ് ദരെ എന്നിവര്‍ സത്യപ്രതിജ്ഞക്ക് രാഷ്ട്രപതി ഭവനിലേക്ക് എത്തിയത് സൈക്കിളിലാണ്്. പക്ഷേ, ഇനിയങ്ങോട്ട് സഹമന്ത്രി സ്റ്റേറ്റ് കാര്‍ ഉപയോഗിക്കും. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണം കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ കാര്‍ ഉപേക്ഷിച്ച് സൈക്കിളില്‍ പാര്‍ലമെന്‍റില്‍ എത്തിത്തുടങ്ങിയത്. അത് ഇമേജ് പെരുപ്പിക്കാനുള്ള വഴിയുമായി.

കോണ്‍ഗ്രസ് പാളയത്തില്‍നിന്ന് ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും മഹാരാഷ്ട്രയിലെ പിന്നാക്ക വിഭാഗം നേതാവുമായ രാംദാസ് അതാവലെക്ക് മന്ത്രിസഭയില്‍ കയറാന്‍ രണ്ടു വര്‍ഷം കാത്തിരിക്കേണ്ടിവന്നെങ്കിലും സ്വപ്നം ഒടുവില്‍ സഫലമായി. എന്നാല്‍, സത്യപ്രതിജ്ഞയില്‍ മന്ത്രി തെറ്റിച്ചു. സ്വന്തം പേരു പറയാതെയാണ് സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയത്. പ്രതിജ്ഞ ചൊല്ലിക്കൊടുത്ത രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒന്നിലധികം തവണ പറഞ്ഞ ശേഷമാണ് അതാവലെക്ക് അബദ്ധം മനസ്സിലായത്. അതാവലെയും അപ്നാദളിന്‍െറ അനുപ്രിയ പട്ടേലും ദൈവനാമത്തിലല്ല, ഭരണഘടന മുന്‍നിര്‍ത്തിയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. സത്യപ്രതിജ്ഞ ചൊല്ലിയ എസ്.എസ്. അഹ്ലുവാലിയയാകട്ടെ, തൊട്ടുപിന്നാലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാല്‍തൊട്ടുവന്ദിച്ചു. മുമ്പ് കോണ്‍ഗ്രസിലായിരുന്ന അഹ്ലുവാലിയ, നരസിംഹറാവു മന്ത്രിസഭയില്‍ അംഗമായിരുന്നു; അന്ന് പ്രണബ് മുഖര്‍ജി അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടി നേതാവായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.