ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കുന്നതില്‍ മുസ്ലിം സമുദായത്തിനുള്ള എതിര്‍പ്പ് പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ നിന്നുള്ള മുസ്ലിം നേതാക്കളെയും എം.പിമാരെയും അറിയിച്ചു. വ്യാഴാഴ്ച രാവിലെ പാര്‍ലമെന്‍റ് മന്ദിരത്തിലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കേരള മുസ്ലിം ജമാഅത്ത് നേതാക്കളെയും കൂടെയുണ്ടായിരുന്ന എം.പിമാരെയും പ്രധാനമന്ത്രി ഇക്കാര്യമറിയിച്ചത്.
1937ലെ ഇന്ത്യന്‍ ശരീഅത്ത് അപ്ളിക്കേഷന്‍ ആക്റ്റ് വന്നതില്‍പിന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായം അനുഭവിക്കുന്ന വിശ്വാസപരമായ സുരക്ഷിതത്വം ഏകസിവില്‍കോഡ് ഇല്ലാതാക്കുമെന്ന് സംഘം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇത്തരം അവകാശങ്ങള്‍ മൗലികാവകാശങ്ങളായി ഇന്ത്യന്‍ ഭരണഘടനയും നിലനിര്‍ത്തിയതാണ്.
ഏക സിവില്‍കോഡിനുള്ള നീക്കം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളെയാണ് ഹനിക്കുക. 1994ല്‍ നരസിംഹറാവുവിന്‍െറ കാലത്ത് ഇത്തരമൊരു നീക്കമുണ്ടായപ്പോള്‍ അന്ന് പ്രധാനമന്ത്രിയെ കണ്ട് ഏക സിവില്‍കോഡ് നടപ്പാക്കില്ളെന്ന് ഉറപ്പുവാങ്ങിയ കാര്യവും മുസ്ലിം ജമാഅത്ത് നേതാക്കള്‍ ഓര്‍മിപ്പിച്ചു. ഏക സിവില്‍കോഡ് ഒഴിവാക്കി മൗലികാവകാശങ്ങളും മതസൗഹാര്‍ദവും സംരക്ഷിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
ഏക സിവില്‍കോഡിനെതിരെ പല ഭാഗങ്ങളില്‍നിന്നും പ്രതിഷേധവും മറ്റുമുണ്ടെങ്കിലും ഈ വിഷയത്തില്‍ നിവേദനവുമായി ഒരു മുസ്ലിം സംഘടന തന്നെ സമീപിക്കുന്നത് ആദ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കി. മുസ്ലിം സമുദായത്തിന്‍െറ പരാതി പരിശോധിക്കും. മോദിയുമായുള്ള കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു.
ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്‍റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജന. സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ട്രഷറര്‍ എ. യൂനുസ്കുഞ്ഞ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എം.എ. സമദ്, എ.കെ. ഉമര്‍ മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, കരമന മാഹീന്‍, എം.എ. അസീസ്, കെ.വൈ. മുഹമ്മദ് കുഞ്ഞ്, കുളത്തൂപ്പുഴ സലിം എന്നിവരോടൊപ്പം കേരളത്തില്‍നിന്നുള്ള എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, എന്‍.കെ. പ്രേമചന്ദ്രന്‍, ആന്‍േറാ ആന്‍റണി, കെ.സി. വേണുഗോപാല്‍ എന്നിവരുമുണ്ടായിരുന്നു.
പ്രധാനമന്ത്രിയെ കണ്ടശേഷം ഫെഡറേഷന്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷതവഹിച്ചു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, മുന്‍ എം.എല്‍.എ യൂനുസ് കുഞ്ഞ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഡോ. അബ്ദുല്‍ മജീദ് ലബ്ബ, എ.കെ. ഉമര്‍ മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, എം.എ. സമദ്, തേവലക്കര അലിയാരുകുഞ്ഞു മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു. തലച്ചിറ ഷാജഹാന്‍ മൗലവി, കെ.എ. റശീദ്, തൊളിക്കോട് മുഹ്യുദ്ദീന്‍ മൗലവി, പനവൂര്‍ നിസാര്‍ മൗലവി, മുണ്ടക്കയം ഹുസൈന്‍ മൗലവി, ഇടമണ്‍ സലീം, കണ്ണനല്ലൂര്‍ നിസാം, ശംസുദ്ദീന്‍ കണ്ണനാമുഴി, ഐ.എ. റഹീം, മുജീബുര്‍റഹ്മാന്‍, സലാഹുദ്ദീന്‍, ശംനാദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.