മുംബൈ: മുംബൈയിൽ നിന്ന് പ്രതിവർഷം ഏകദേശം 50 ലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ അറബിക്കടലിലേക്ക് എത്തുന്നു. സമുദ്രങ്ങളിൽ നിന്നും നദികളിൽ നിന്നും പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനായി പ്രവർത്തിക്കുന്ന നെതർലൻഡ്‌സ് ആസ്ഥാനമായുള്ള സംഘടനയായ ദി ഓഷ്യൻ ക്ലീനപ്പ് (ടി.ഒ.സി) ആണ് റിപ്പോർട്ട് പുറത്തു വിട്ടത്.
2024 മേയ് മുതൽ 2025 മേയ് വരെയാണ് പഠനം നടത്തിയത്. നദികളിലൂടെയും പോഷകനദികളിലൂടെയുമുള്ള പ്ലാസ്റ്റിക് പ്രവാഹങ്ങൾ അവർ മാപ്പ് ചെയ്തു. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണത്തിന് ഏറ്റവും വലിയ സംഭാവന നൽകുന്നത് താനെ, മലദ്, വസായ് എന്നീ മേഖലകളാണ്.
ഇത് 220 കിലോമീറ്റർ തീരപ്രദേശത്തെയും 152 ചതുരശ്ര കിലോമീറ്റർ കണ്ടൽക്കാടുകളെയും 107 സംരക്ഷിത ഇനങ്ങളെയും തീരദേശ, സമുദ്ര ആവാസവ്യവസ്ഥയെ ആശ്രയിക്കുന്ന ഏകദേശം 1.9 ദശലക്ഷം ഉപജീവനമാർഗങ്ങളെയും ബാധിക്കുന്നതായി ടി.ഒ.സി സ്ഥാപകനായ ബോയാൻ സ്ലാറ്റ് പറഞ്ഞു.
മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് ട്രോംബെയിലും മലാഡിലും പ്ലാസ്റ്റിക് കടലിലേക്ക് എത്തിച്ചേരുന്നത് തടയുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കാൻ സംഘടന ഉദ്ദേശിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ ഇവക്ക് 61 മുതൽ 92 ടൺ വരെ പ്ലാസ്റ്റിക് വീണ്ടെടുക്കാനുള്ള ശേഷിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, കടലിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തുന്ന എല്ലാ പ്രധാന സ്ഥലങ്ങളിലും ഇത് സ്ഥാപിക്കാൻ അവർ പദ്ധതിയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.