ശ്രീനഗർ: സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ പങ്കുവെച്ചെന്നാരോപിച്ച് എം.പി ആഗ സയ്യിദ് റൂഹുള്ള മെഹ്ദിക്കെതിരെ ജമ്മു കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണത്തിലും ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തിലുമുള്ള കേന്ദ്രത്തിന്റെ പ്രതികരണത്തെ ലോക്സഭാ എം.പി വിമർശിച്ചിരുന്നു. കശ്മീരിലെ പ്രതിഷേധങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ വനിതാ പ്രതിഷേധക്കാരിയെ ആക്രമിച്ചതിന്റെയും വിഡിയോകൾ മെഹ്ദി അപ്‌ലോഡ് ചെയ്തിരുന്നു.
ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ വധിച്ചത് അപലപിക്കാൻ ധൈര്യമില്ലാത്ത ഭരണകൂടം, അപലപിച്ച ഒരാളെ പിടികൂടാൻ ധൈര്യം കാണിക്കുന്നുവെന്ന് റൂഹുള്ളയുടെ എക്‌സിൽ കുറിച്ചു.
ഭയം സൃഷ്ടിക്കുക, ക്രമസമാധാനം തകർക്കുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉള്ളടക്കം പ്രചരിപ്പിച്ചത് സംബന്ധിച്ച് ശ്രീനഗർ എം.പിക്കും മുൻ മേയർ ജുനൈദ് അസിം മാറ്റൂവിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുക, ഇന്ത്യയുടെ പരമാധികാരം, ഐക്യം, സമഗ്രത അല്ലെങ്കിൽ സുരക്ഷയെ അപകടപ്പെടുത്തുക, പൊതുജനങ്ങളിൽ ഭയമോ ആശങ്കയോ ഉണ്ടാക്കുകയോ, സംസ്ഥാനത്തിനെതിരെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങൾക്കാണ് ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലപ്പെട്ട നാഷനൽ കോൺഫറൻസ് നേതാവ് ആഗ സയ്യിദ് മെഹ്ദി മുസ്തഫയുടെ മകനാണ് ആഗ സയ്യിദ് റൂഹുള്ള മെഹ്ദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.