ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരം കത്തുന്നു; വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തില്‍

മുംബൈ: സംഘ് പരിവാര്‍ ബന്ധമുള്ളവരെ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയില്‍ നിയമിച്ചതിനെതിരെ മൂന്നു മാസമായി തുടരുന്ന സമരം വിദ്യാര്‍ഥികള്‍ ശക്തമാക്കി. തങ്ങളുടെ ആവശ്യങ്ങള്‍ക്കു നേരെ കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചതോടെ മൂന്ന് വിദ്യാര്‍ഥികള്‍ അനിശ്ചിത കാല നിരാഹാരത്തിന് തുടക്കമിട്ടു. ഹിലാല്‍ സവാദ്, ഹിമാന്‍ഷു ശേഖര്‍, അലോക് അറോറ എന്നിവരാണ് വ്യാഴാഴ്ച ഉച്ചയോടെ നിരാഹാര സമരം തുടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച വിദ്യാര്‍ഥികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫാകല്‍ട്ടി അഭിജീത് ദാസ് നിരാഹാര സമരം തുടങ്ങിയിരുന്നു. 66 മണിക്കൂറിന് ശേഷം വിദ്യാര്‍ഥികളുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം പിന്‍വാങ്ങി. അദ്ദേഹത്തിന്‍െറ ആരോഗ്യസ്ഥിതി മോശമാകുന്നുവെന്ന് കണ്ടാണ് വിദ്യാര്‍ഥികള്‍ ഇടപെട്ടത്.

‘മഹാഭാരത് ’ ടെലിവിഷന്‍ പരമ്പരയില്‍ യുധിഷ്ഠിര വേഷമിട്ട ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതി അധ്യക്ഷനാക്കിയും ആര്‍.എസ്.എസ് അനുബന്ധ സംഘടനാ നേതാക്കളായ അനഘ ഗായിസസ്, ഡോ. നരേന്ദ്ര പതക്, പ്രാഞ്ചല്‍ സൈകിയ എന്നിവരെ സമിതി അംഗങ്ങളാക്കിയും ജൂണ്‍ 12 ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു. അടൂര്‍ ഗോപാല കൃഷ്ണന്‍, ശ്യാം ബെനഗല്‍, ഗുല്‍സാര്‍ തുടങ്ങിയ പ്രമുഖരെ തഴഞ്ഞായിരുന്നു ഗജേന്ദ്ര ചൗഹാനെ ഭരണസമിതി അധ്യക്ഷനാക്കിയത്. ഗജേന്ദ്ര ചൗഹാന്‍െറ യോഗ്യതയെ ചോദ്യം ചെയ്തും മുമ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളുടെ ആവിഷ്കാര സ്വാതന്ത്രത്തിനെതിരെ ആക്രമണത്തിന് നേത്രത്വം നല്‍കിയവരെ ഉള്‍പെടുത്തിയത് ചൂണ്ടിക്കാട്ടിയും വിദ്യാര്‍ഥികള്‍ സമരം തുടങ്ങുകയായിരന്നു. ഒരിക്കല്‍ മാത്രം വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയ കേന്ദ്രം പിന്നീട് തിരിഞ്ഞു നോക്കിയില്ല.



സമരം നയിക്കുന്ന വദ്യാര്‍ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയും പാതിരാത്രിയില്‍ അറസ്റ്റ് നടത്തിയും തങ്ങളുടെ വീര്യംകെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് എതിര്‍പ്പുള്ള സമിതി അംഗങ്ങള്‍ പതിയെ രാജിവെച്ചൊഴിയുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും അവ്യക്തതയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അത് തള്ളി. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ളെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇന്‍സ്റ്റിറ്റ്യുട്ട് അടച്ചു പൂട്ടുകയൊ സ്വകാര്യ വല്‍ക്കരിക്കുകയൊ ചെയ്യുമെന്ന മുന്നറിയിപ്പും നേരത്തെ ലഭിച്ചതായും ഇവര്‍ പറയുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.