ന്യൂഡൽഹി: യു.എസ്-ഇന്ത്യ വ്യാപാര കരാറുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ എല്ലാ ആലിംഗനങ്ങളും ഫോട്ടോഷൂട്ടുകളും ഒരു കാര്യവുമുണ്ടായില്ലെന്നും ‘നാം നരേന്ദർ, കാം സറണ്ടർ’(പേര് നരേന്ദർ, ജോലി കീഴടങ്ങൽ) എന്നാണെന്നും കരാറിനെ പരിഹസിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
പ്രസ്‌താവനയിൽ വെളിപ്പെടുത്തിയതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യില്ല. ഇന്ത്യ നേരിട്ടോ അല്ലാതെയോ റഷ്യയിൽനിന്ന് എണ്ണ വാങ്ങിയാൽ 25 ശതമാനം പിഴ വീണ്ടും ചുമത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നുവെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
കർഷകരെ സഹായിക്കുന്നതിനായി ഇന്ത്യ ഇറക്കുമതി തീരുവ കുറക്കുമെന്നാണ് പ്രസ്‌താവനയിൽ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇത് ഇന്ത്യൻ കർഷകരെ നഷ്‌ടത്തിലാക്കിക്കൊണ്ട് അമേരിക്കൻ കർഷകരെ സഹായിക്കുന്ന തരത്തിലുള്ളതാണ്. അമേരിക്കയിൽ നിന്നുള്ള ഇന്ത്യയുടെ വാർഷിക ഇറക്കുമതി മൂന്നിരട്ടിയാകും. ഇത് നമ്മുടെ ദീർഘകാല ചരക്ക് വ്യാപാര മിച്ചം ഇല്ലാതാക്കും.
യു.എസിലേക്കുള്ള ഇന്ത്യയുടെ ഐ.ടി, മറ്റ് സേവനങ്ങൾ കയറ്റുമതിയിൽ വലിയ അനിശ്ചിതത്വം തുടരും. യു.എസിലേക്കുള്ള ഇന്ത്യയുടെ സാധനങ്ങളുടെ കയറ്റുമതി മുമ്പത്തേക്കാൾ ഉയർന്ന തീരുവ നേരിടേണ്ടിവരുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.