ന്യൂഡൽഹി: എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസിൽ വൃത്തിഹീനമായ ടോയ്‌ലറ്റിനെക്കുറിച്ച് പരാതി പറഞ്ഞ യാത്രികനെ ട്രെയിനിൽ നിന്നും ഇറക്കി വിട്ട് ടിക്കറ്റ് പരിശോധകൻ (ടി.ടി.ഇ). ഗുജറാത്തിലെ വഡോദരയിൽ നിന്നും ഡൽഹി നിസാമുദ്ദീനിലേക്ക് സെക്കൻഡ് എ.സി കോച്ചിൽ യാത്ര ചെയ്തിരുന്ന മംഗേഷ് തിവാരി യെയാണ് വ്യാഴാഴ്ച രാജസഥാനിലെ രത്‍ലം സ്റ്റേഷനിൽ ഇറക്കിവിട്ടത്.
മുകേഷ് കുമാർ എന്ന ടി.ടി.ഇയുടെ നടപടി മംഗേഷ് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. ടോയ്‍ലറ്റ് വൃത്തിഹീനമാണെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ടി.ടി.ഇ ശുചീകരണ ജീവനക്കാരെ അറിയിച്ചിരുന്നു.
എന്നാൽ, വൃത്തിയാക്കാൻ ആരും വരാത്തതിനെ തുടർന്ന് മംഗേഷ് തിവാരി ടി.ടി.ഇയോട് വീണ്ടും പരാതി പറഞ്ഞത് ഇഷ്ടമാകാതെ വന്നതാണ് സംഭവങ്ങൾക്ക് തുടക്കം. മറ്റു ജീവനക്കാർ കൂടി വിഷയത്തിൽ ഇടപെട്ടതോടെ സ്ഥിത വഷളായെന്ന് സഹയാത്രക്കാർ പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും റിപ്പോർട്ട് ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയക്കുകയും ടി.ടി.ഇക്കെതിരെ നടപടിയുണ്ടാകുമെന്നും കോട്ട റെയിൽവേ ഡിവിഷന്റെ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ സൗരഭ് ജെയിൻ പറഞ്ഞു.റെയിൽവേയുടെ പരാതി പരിഹാര സംവിധാനത്തിനായി നൽകിയിട്ടുള്ള നമ്പറിൽ നിരവധി തവണ ബന്ധപ്പെട്ടിട്ടും തന്നോട് മോശം പെരുമാറ്റം ഉണ്ടായിട്ടും റെയിൽവേ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നും മംഗേഷ് തിവാരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.