ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ വേളയിൽ ഇന്ത്യൻ സേനക്കായി വാർത്തസമ്മേളനം നടത്തിയ കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിന് വീണ്ടും മാപ്പ് അഭ്യർഥിച്ച് ബി.ജെ.പി മന്ത്രി വിജയ് ഷാ. ‘രാജ്യസ്നേഹത്തിന്‍റെ ആവേശത്തിൽ’ പറഞ്ഞതാണെന്നാണ് പുതിയ വിശദീകരണം. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബി.ജെ.പി മന്ത്രി വീണ്ടും മാപ്പ് ചോദിച്ച് രംഗത്തെത്തിയത്.
പരാമർശം ‘രാജ്യസ്നേഹത്തിന്‍റെ ആവേശത്തിൽ’ പറഞ്ഞുപോയതാണ്. ഇക്കാര്യത്തിൽ താൻ ആവർത്തിച്ച് ക്ഷമാപണം നടത്തിയിട്ടുണ്ട്. ഹൃദയത്തിന്‍റെ ആഴത്തിൽ നിന്ന് വീണ്ടും മാപ്പ് ചോദിക്കുകയാണ്. വനിതാ ഓഫിസറെയോ, സായുധ സേനയെയോ, സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെയോ അപകീർത്തിപ്പെടുത്താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ചെറിയൊരു തെറ്റിൽ നിന്നുളവായ വിവാദം വളരെ വേദനാജനകമാണെന്നും ഇന്ത്യൻ സൈന്യത്തോട് അങ്ങേയറ്റം ആദരവാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പരാമർശത്തിൽ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്ന കാര്യത്തിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി ജനുവരി 19ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ സമയപരിധി തീരുന്നതിനിടയിലാണ് മന്ത്രിയുടെ ക്ഷമാപണം.
ഇന്ത്യൻ സൈന്യം പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഓപറേഷൻ സിന്ദൂർ സംബന്ധിച്ച് മാധ്യമങ്ങൾക്ക് വിശദീകരണം നൽകിയതോടെ കേണൽ ഖുറൈശി ശ്രദ്ധാകേന്ദ്രമായ വേളയിലായിരുന്നു മന്ത്രിയുടെ അവഹേളനം. കേണൽ ഖുറൈശിക്കെതിരെ അപകീർത്തികരമായ പരാമർശവും മാന്യതയില്ലാത്ത ഭാഷാപ്രയോഗവും നടത്തിയ മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മധ്യപ്രദേശ് ഹൈകോടതി നേരത്തെ ഉത്തരവ് നൽകിയിരുന്നു. തുടർന്ന് മാൻപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മന്ത്രി രാജിവെക്കുകയോ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.