ബംഗളൂരു: മൂന്നു കുട്ടികളുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ബംഗളൂരു പൊലീസിനെ എത്തിച്ചത് ക്രൂരമായ കൊലപാതകത്തിലേക്ക്. രണ്ടാഴ്ചമുമ്പ് കാണാതായ മൂന്ന് കുട്ടികളെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തി മാന്‍ഹോളിലിട്ടതാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഫയൂം ബേഗ് (24) എന്നയാള്‍ പിടിയിലായി. ഇതില്‍ ഒരുകുട്ടിയുടെ മൃതദേഹം തിങ്കളാഴ്ചയും ഒരാളുടേത് ചൊവ്വാഴ്ചയും കണ്ടത്തെി. ഒരുകുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.
ആഗസ്റ്റ് 27ാനാണ് ബാനസ്വാടി ലിംഗരാജപുരയിലെ സ്കൂളില്‍നിന്ന് വീട്ടിലേക്ക് വരുന്ന വഴി അലി അബ്ബാസ് ബേഗ് (8), ഹുസ്ന ബീഗം (6), റഹീം ബേഗ് (4) എന്നിവരെ കാണാതാകുന്നത്. തുടര്‍ന്ന് മാതാവ് നസീമ ബീഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍, ഇതുസംബന്ധിച്ച അന്വേഷണം പൊലീസിനെ എത്തിച്ചത് സമാനതകളില്ലാത്ത കൊലപാതകത്തിലേക്കും നസീമ ബീഗത്തിന്‍െറ അവിഹിത ബന്ധങ്ങളിലേക്കുമാണ്. നസീമയുടെ ഫോണ്‍ പരിശോധിച്ച പൊലീസ് എത്തിയത് അകന്ന ബന്ധുവും അടുപ്പക്കാരനുമായ ഫയൂം ബേഗിലേക്ക്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
27ന് രാവിലെ കുട്ടികളെ സ്കൂളില്‍ എത്തിച്ചാണ് നസീമ ജോലിക്ക് പോയത്. എന്നാല്‍, രാത്രി വൈകിയും അവര്‍ തിരിച്ചത്തെിയില്ല. ഇതിനിടെ വൈകീട്ട് സ്കൂളില്‍നിന്ന് കുട്ടികളെ കൂടെ കൂട്ടിയ പ്രതി ഇവരെ കൊലപ്പെടുത്തിയ ശേഷം മാന്‍ഹോളിലൂടെ അഴുക്കുചാലിലേക്ക് ഇടുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് അഴുക്കുചാലില്‍ ആഴത്തില്‍ പരിശോധിച്ചാണ് രണ്ട് ദിവസം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ രണ്ടു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഒരു കുട്ടിക്കുവേണ്ടി ചൊവ്വാഴ്ച രാത്രിയും തിരച്ചില്‍ തുടരുകയാണ്.
ഇലക്ട്രീഷ്യനായ ഫയൂം ബേഗിന് നസീമയുമായി അടുപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഫയൂം ബേഗ് വിവാഹ അഭ്യര്‍ഥനയുമായി നസീമയുടെ പിതാവിനെ സമീപിച്ചു. എന്നാല്‍, മൂന്ന് കുട്ടികളുടെ മാതാവും മറ്റൊരാളുടെ ഭാര്യയുമാണ് നസീമ എന്നുപറഞ്ഞ് പിതാവ് ബന്ധത്തിന് വിസമ്മതിച്ചു. ഇതാണ് കൊലക്ക് കാരണമെന്നാണ് സൂചന.
അതേസമയം, മറ്റു ചിലരുമായും നസീമക്ക് അടുപ്പമുണ്ടായിരുന്നതായും ഇത് ഫയൂം കാണാനിടയായതാണ് കാരണമെന്നും പറയപ്പെടുന്നു. തുണിമില്ല് ജീവനക്കാരിയായ നസീമ നാലു മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവ് ഇല്യാസ് ബേഗുമായി തെറ്റിപ്പിരിഞ്ഞ നസീമ കെ.ജി ഹള്ളിയിലായിരുന്നു താമസം. കുട്ടികളെ കാണാതായതോടെ സംഭവത്തിന് പിന്നില്‍ ഇല്യാസ് ബേഗാണെന്ന് നസീമ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.