സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ അന്തരിച്ചു

മുംബൈ: പ്രമുഖ ബോളീവുഡ് സംഗീത സംവിധായകനും ഗായകനുമായ ആദേശ് ശ്രീവാസ്തവ അന്തരിച്ചു. പ്ളാസ്മാ കോശങ്ങള്‍ക്ക് അര്‍ബുദം ബാധിച്ച് ഗുരുതരാവസ്തയിലായിരുന്ന ആദേശ് തന്‍െറ 51ാം ജന്മദിനമായിരുന്ന വെള്ളിയാഴ്ച രാത്രി 12.30 ഓടെയാണ് മരിച്ചത്. കഴിഞ്ഞ 40 ദിവസത്തിലേറെയായി നഗരത്തിലെ കോകിലാബെന്‍ അംബാനി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 2010 ലാണ് ആദേശിന് അര്‍ബുദമുള്ളതായി കണ്ടത്തെുന്നത്. ചികിത്സയിലൂടെ രോഗത്തെ അതിജയിച്ചെങ്കിലും ഒന്നരമാസം മുമ്പ് അര്‍ബുദ രോഗം വീണ്ടും പിടിപെട്ടതായി കണ്ടത്തെുകയാണുണ്ടായത്. ബുധനാഴ്ച മുതല്‍ കീമൊതെറാപ്പിയോട് ആദര്‍ശിന്‍െറ ശരീരം പ്രതികരിച്ചിരുന്നില്ല. മൂന്ന് ദിവസമായി നില ഗുരുതരമായി തുടരുകയായിരുന്നു. അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും ആദേശിന്‍െറ ചിക്തസയില്‍ പ്രത്യകം ശ്രദ്ധപുലര്‍ത്തിയിരുന്നതായി ഭാര്യാ സഹോദരന്‍ ഗായകന്‍ ജതിന്‍ ലളിത് പറഞ്ഞു.
1964 സെപ്റ്റംബര്‍ നാലിന് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ജനിച്ച ആദേശ് ശ്രീവാസ്തവ നൂറിലേറെ ബോളീവുഡ് സിനിമകള്‍ക്ക് പശ്ചാത്തല സംഗീതവും പാട്ടുകള്‍ക്ക് ഈണവും നല്‍കുകയും 17 ഓളം ചിത്രങ്ങളില്‍ പാടുകയും ചെയ്തിട്ടുണ്ട്. 1993 ല്‍ ‘കന്യാദാന്‍ ’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് ആദേശ് സംഗീത സംവിധായകനായി ശ്രദ്ധയാകര്‍ഷിക്കുന്നതെന്ന് പറയപ്പെടുന്നെങ്കിലും ഈ ചിത്രം ഇന്നോളം പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. ഇന്ത്യയുടെ വാനമ്പാടിയായി ഖ്യാതി നേടിയ ലതാ മങ്കേഷ്കറായിരുന്നു ആദേശിന്‍െറ ഈണത്തിനു ശബ്ദം നല്‍കിയ ആദ്യ ഗായിക. ആദേശിന്‍െറ അവസാന ദിവസമായിരുന്ന വെള്ളിയാഴ്ച തിയേറ്ററുകളിലത്തെിയ ‘വെല്‍കം ബാക്ക്’ലെ ഗാനങ്ങള്‍ക്കാണ് അവസാനമായി സംഗീതം പകര്‍ന്നത്. വെല്‍കം ബാക്കിന് പുറമെ ചല്‍തെ ചല്‍തെ, ബാബുല്‍, ഭഗ്ബാന്‍, കഭി ഖുശി കഭി ഹം തുടങ്ങി 65 ഓളം ഹിന്ദി ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കാണ് ആദേശ് ഈണം പകര്‍ന്നത്. ഗായകന്‍ ജതിന്‍ ലളിത്, നടി സുലക്ഷണ പണ്ഡിറ്റ് എന്നിവരുടെ സഹോദരി വിജേതാ പണ്ഡിറ്റാണ് ഭാര്യ. അവിതേഷ്, അവിനേഷ് എന്നിവര്‍ മക്കളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.