നോയിഡ: യു.പിയിലെ നോയിഡയില്‍ മാനഭംഗത്തിനിരയായ 11ാം ക്ളാസ് വിദ്യാര്‍ഥിനി പൊലീസ് അനാസ്ഥയില്‍ മനംനൊന്ത് ജീവനൊടുക്കി. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് പെണ്‍കുട്ടി തുങ്ങി മരിക്കുകയായിരുന്നു. ഡല്‍ഹിക്കടുത്ത നോയിഡ സെക്ടര്‍ 63ലെ ചിജാര്‍സി ഗ്രാമത്തിലാണ് സംഭവം. നാലു ദിവസം മുമ്പ് അയല്‍വാസികളായ യുവാക്കള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായില്ല.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു തന്നെ തന്‍െറ സഹോദരി ആത്്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നതായി പെണ്‍കുട്ടിയുടെ സഹോദരന്‍ വ്യക്തമാക്കി. പ്രതികള്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അവര്‍ക്കൊപ്പം പോയില്ളെങ്കില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നായിരുന്നു ഭീഷണി. തുടര്‍ന്നാണ് പ്രതികളുടെ പേരും മേല്‍വിലാസവും സഹിതം പിതാവ് പൊലീസില്‍ പരാതി സമര്‍പിച്ചത്. നാലുദിവസം കഴിഞ്ഞിട്ടും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് ശ്രമിച്ചില്ല.
സംഭവത്തില്‍ ലോക്കല്‍ പൊലീസ് അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നോയിഡ എസ്.പി ദിനേശ് യാദവ് വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇന്ന് അഞ്ചും രണ്ടരയും വയസുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിന്‍െറ ഞെട്ടല്‍ മാറും മുമ്പാണ് 17കാരിയുടെ ആത്മഹത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.