ബിഹാറില്‍ ജെ.ഡി.യു -ആര്‍.ജെ.ഡി -കോണ്‍ഗ്രസ് സഖ്യം; സീറ്റുകളില്‍ ധാരണയായി

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു^ആര്‍.ജെ.ഡി^കോണ്‍ഗ്രസ് സഖ്യം മത്സരിക്കും. ധാരണപ്രകാരം 243 അംഗ നിയമസഭയില്‍ ജെ.ഡി.യു (ജനതാദള്‍ യുണൈറ്റഡ്)വും ആര്‍.ജെ.ഡി (രാഷ്ട്രീയ ജനതാദള്‍)യും 100 വീതം സീറ്റുകളിലും കോണ്‍ഗ്രസ് 40 സീറ്റുകളിലും ജനവിധിതേടും. ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. എന്‍.സി.പി, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി) എന്നിവര്‍ ഉടന്‍ സഖ്യത്തില്‍ ചേരുമെന്നും നിതീഷ്കുമാര്‍ അറിയിച്ചു. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ തോല്‍പ്പിക്കുകയാണ് സഖ്യത്തിന്‍െറ ലക്ഷ്യമെന്ന പറഞ്ഞ ലാലുപ്രസാദ് യാദവ്, ആഗസ്റ്റ് 30ന് സ്വാഭിമാന്‍ റാലി നടത്തുമെന്നും അറിയിച്ചു.

2010ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന ജെ.ഡി.യു 141 സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. ഇതില്‍ 115 സീറ്റുകളില്‍ ജെ.ഡി.യു വിജയിച്ചു. മത്സരിച്ച 102 സീറ്റുകളില്‍ 91ല്‍ ബി.ജെ.പിയും ജയം നേടി. ആര്‍.ജെ.ഡി 22 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് വെറും നാലുപേരെ മാത്രമാണ് നിയമസഭയിലേക്കത്തെിക്കാന്‍ സാധിച്ചത്.

എന്നാല്‍ 2013ല്‍ ബി.ജെ.പിയുമായുള്ള ബന്ധം നിതീഷ്കുമാര്‍ വേര്‍പെടുത്തുകയായിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതിനായിരുന്നു നിതീഷ് ബി.ജെ.പി സഖ്യം വിട്ടത്.

ഏറെക്കാലം അകന്നുനിന്നിരുന്ന ലാലുപ്രസാദ് യാദവും നിതീഷ്കുമാറും ബിഹാറില്‍ സഖ്യത്തിലെത്തിയിരിക്കുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പിന്‍െറ പ്രത്യേകത. കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലാലുപ്രസാദിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല.

ഒക്ടോബര്‍^നവംബര്‍ മാസത്തിലായിരിക്കും ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 29ന് നിലവിലെ മന്ത്രിസഭയുടെ കാലാവധി അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.