മൂന്നു ദിവസത്തിനുള്ളില്‍ സി.ബി.ഐക്ക് കീഴടങ്ങാന്‍ ദയാനിധി മാരനോട് ഹൈകോടതി

ചെന്നൈ: അധികാരത്തിലിരിക്കെ വീട്ടില്‍ അനധികൃതമായി ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച കേസില്‍ മൂന്നു ദിവസത്തിനുള്ളില്‍ സി.ബി.ഐക്ക് കീഴടങ്ങി അന്വേഷണവുമായി സഹകരിക്കാന്‍ കേന്ദ്ര ടെലികോം മുന്‍  മന്ത്രി ദയാനിധി മാരനോട് മദ്രാസ് ഹൈകോടതി നിര്‍ദേശിച്ചു. ജഡ്ജി വൈദ്യനാഥനാണ് ഉത്തരവിട്ടത്.  ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഡല്‍ഹിയില്‍ സി.ബി.ഐ ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുമ്പാണ് മദ്രാസ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ആര്‍. സുബ്ബയ്യ ആറ് ആഴ്ചത്തെ ജാമ്യം മാരന് അനുവദിച്ചത്. ഇതിനെതിരെ കേന്ദ്രവും കേസ് അന്വേഷിക്കുന്ന സി.ബി.ഐയും മദ്രാസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ഡി.എം.കെ നേതാവും സണ്‍ ടി.വി ഗ്രൂപ് ഉടമയുംകൂടിയായ ദയാനിധി മാരന്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ടെലികോം മന്ത്രിയായിരുന്നു. ചെന്നൈയിലെ  സ്വന്തം വീടും സണ്‍ ടെലിവിഷന്‍ ഓഫിസും പരസ്പരം ബന്ധിപ്പിച്ച് ബി.എസ്.എന്‍.എല്ലിന്‍െറ 300 ലാന്‍ഡ് ലൈനുകള്‍ വ്യവസായികാവശ്യത്തിന് ഉപയോഗിച്ചെന്നാണ് കേസ്. അധികാരദുര്‍വിനിയോഗവും ബി.എസ്.എന്‍.എല്ലിന് കോടികളുടെ നഷ്ടവും സി.ബി.ഐ കണ്ടത്തെിയിരുന്നു. 2011ല്‍ അന്വേഷണം തുടങ്ങിയ വിഷയത്തില്‍ 2013ലാണ് കേസെടുക്കുന്നത്. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനിടെ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മാരന്‍ അറസ്റ്റ് ഭീഷണിയിലായി. ജൂലൈ ആദ്യവാരം ഡല്‍ഹിയില്‍ നടന്ന ചോദ്യംചെയ്യലിനിടെ അറസ്റ്റിന് സാധ്യത തെളിഞ്ഞു. തുടര്‍ന്ന് മദ്രാസ് ഹൈകോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച മാരനെ ആറ് ആഴ്ചത്തേക്ക് അറസ്റ്റ് ചെയ്യുന്നത്  ജൂണ്‍ 30ന് കോടതി തടഞ്ഞിരുന്നു.

എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളില്‍ നടന്ന ചോദ്യംചെയ്യലിനോട്  സഹകരിച്ചില്ളെന്നും അധികാരം ദുര്‍വിനിയോഗം ചെയ്തതായുമുള്ള സി.ബി.ഐയുടെ വാദം അംഗീകരിച്ചാണ് ജഡ്ജി വൈദ്യനാഥന്‍ മാരനോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.