പാസ്പോര്‍ട്ട് പുതുക്കാന്‍ പൊലീസ് വെരിഫിക്കേഷന്‍ വേണ്ട

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് നല്‍കുന്നതിന്‍െറ നടപടിക്രമം പരിഷ്കരിക്കുന്നു. കാലാവധിതീരുന്ന മുറക്ക് പാസ്പോര്‍ട്ട് പുതുക്കാന്‍ ഇനി പൊലീസ് വെരിഫിക്കേഷന്‍ വേണ്ട. പുതിയ പാസ്പോര്‍ട്ട് അപേക്ഷകളുടെ വെരിഫിക്കേഷന് പൊലീസുകാര്‍ക്ക് പകരം പോസ്റ്റ്മാനെ ഉപയോഗപ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. പാസ്പോര്‍ട്ടിന് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ കൊണ്ടുവരുന്ന പദ്ധതിയാണ് മറ്റൊന്ന്.
പാസ്പോര്‍ട്ട് പുതുക്കാന്‍ പൊലീസ് വെരിഫിക്കേഷന്‍ ആവശ്യമില്ളെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ലോക്സഭയില്‍ എഴുതിനല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. വ്യക്തമായ പൊലീസ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ആദ്യം പാസ്പോര്‍ട്ട് നല്‍കിയതെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കിയിരിക്കണമെന്നുമാത്രം. പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ, ഇത്തരം അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് കാലതാമസം ഉണ്ടാക്കിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്തവര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 65ന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കുന്നതില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പൊലീസ് വെരിഫിക്കേഷന്‍ ഒഴിവാക്കി. പാസ്പോര്‍ട്ട് വെരിഫിക്കേഷന് പൊലീസുകാര്‍ക്ക് പകരം പോസ്റ്റ്മാനെ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി വിശദീകരിച്ചു. അപേക്ഷകന്‍െറ വ്യക്തിവിവരം, ദേശീയത, തിരിച്ചറിയല്‍, ജീവിത പശ്ചാത്തലം എന്നിവയുടെ കാര്യത്തില്‍ പോസ്റ്റ്മാന്‍െറ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും.
പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ സംവിധാനം പ്രയോജനപ്പെടുത്തി അപേക്ഷകന്‍െറ വ്യക്തിവിവരങ്ങള്‍ പൊലീസ് വെരിഫിക്കേഷന് പ്രയോജനപ്പെടുത്താം. കുറ്റകൃത്യ നിരീക്ഷണ ശൃംഖലാസംവിധാനവുമായി ഇതിനെ ബന്ധപ്പെടുത്തി പരിശോധിക്കാം. എന്നാല്‍ നിര്‍ദിഷ്ട പദ്ധതിക്ക് ഇനിയും നടപടി മുന്നോട്ടുനീങ്ങേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഓണ്‍ലൈനായി നടത്തുന്നതിന് ആഭ്യന്തരമന്ത്രാലയം നടപടിതുടങ്ങി. നവംബറില്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ പദ്ധതി ബംഗളൂരുവില്‍ തുടങ്ങും. ജനസംഖ്യാ രജിസ്റ്റര്‍, ആധാര്‍, കുറ്റകൃത്യ നിരീക്ഷണ ശൃംഖലാ സംവിധാനം എന്നിവ പരിശോധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടാണ് ഇതില്‍ നടപടി സ്വീകരിക്കുക. തല്‍ക്കാല്‍ പാസ്പോര്‍ട്ട് നിര്‍ത്തില്ളെന്ന് മന്ത്രി വ്യക്തമാക്കി. പാസ്പോര്‍ട്ട് സേവനം മെച്ചപ്പെട്ടതുവഴി തല്‍ക്കാല്‍ പാസ്പോര്‍ട്ട് അപേക്ഷകരുടെ എണ്ണം കുറയുന്നുണ്ട്. 2012-13ല്‍ 11 ശതമാനമാണ് തല്‍ക്കാല്‍ പാസ്പോര്‍ട്ടുകള്‍. 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ഇത് ആറുശതമാനം മാത്രമായെന്നും മന്ത്രി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.