ജീവന് ഭീഷണിയുണ്ടെന്ന് ഉധംപുര്‍ ആക്രമണത്തില്‍ പിടിയിലായ നവീദിന്‍െറ പിതാവ്

ഉധംപുര്‍: തീവ്രവാദ സംഘടന ലശ്കറെ ത്വയ്യിബയില്‍ നിന്നും പാകിസ്താന്‍ സൈന്യത്തില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ഉധംപുര്‍ ആക്രമണത്തില്‍ പിടിയിലായ മുഹമ്മദ് നവീദിന്‍െറ പിതാവ് മുഹമ്മദ് യാക്കൂബ്. ലശ്കറും സൈന്യവും തങ്ങളുടെ പിന്നാലെയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും യാക്കൂബ് വെളിപ്പെടുത്തിയതായി ഹിന്ദുസ്താന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

നവീദ് 45 ദിവസം മുമ്പാണ് ഇന്ത്യയിലെത്തിയതെന്നും ഇയാള്‍ക്ക് ലശ്കറെ ത്വയ്യിബയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാസേന വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 12 ദിവസം മുമ്പാണ് താന്‍ ഇന്ത്യയിലെത്തിയതെന്നു പറഞ്ഞ നവീദ് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് പിടിയിലായ ഉടന്‍ നല്‍കിയിരുന്നത്.

അതേസമയം, പിടിയിലായ മുഹമ്മദ് നവീദ് യാക്കൂബ് പാകിസ്താന്‍ പൗരനല്ളെന്നും ഇക്കാര്യത്തില്‍ ഇന്ത്യ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും പാക് വിദേശകാര്യ വക്താവ് സയ്യിദ് ഖാസി ഖലീലുല്ല പറഞ്ഞു. ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്തം പാകിസ്താനുമേല്‍ ആരോപിക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ രേഖകള്‍പ്രകാരം ഇദ്ദേഹം പാക് പൗരനല്ല. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് ഇന്ത്യ തങ്ങള്‍ക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്നും ഖലീലുല്ല വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.