ബംഗളൂരു: മാണ്ഡ്യയിലെ കെ.ആർ. പേട്ടിലെ സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്‍ററിൽ പ്രായപൂർത്തിയാകാതെ ഗർഭിണികളായ 31 പെൺകുട്ടികളെ അനധികൃതമായി സ്കാൻ ചെയ്ത കേസിൽ മൂന്ന് ഡോക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേതന മെറ്റേണിറ്റി സെന്‍ററിലെ ഡോ. ദിവ്യചേതൻ, നവി ഡയഗ്നോസ്റ്റിക് സെന്‍ററിലെ ഡോ. ഹർഷിത്, കുശാൽ ഡയഗ്നോസ്റ്റിക് സെന്‍ററിലെ ഡോ. ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. കുറ്റാരോപിതയായ സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പ്രിയങ്ക ഒളിവിലാണെന്നും അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
കർണാടക ലോകായുക്ത പൊലീസ് അടുത്തിടെ നടത്തിയ റെയ്ഡുകളിൽ കെ.ആർ. പേട്ട് പട്ടണത്തിലെ രണ്ട് ഡയഗ്നോസ്റ്റിക് സെന്‍ററുകളിൽ പ്രായപൂർത്തിയാകാതെ ഗർഭിണികളായ പെൺകുട്ടികളിൽ നിയമവിരുദ്ധമായ ലിംഗനിർണയ പരിശോധനകൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് പുറത്തുവന്നത്. റെയ്ഡുകളെത്തുടർന്ന് ജില്ലാ ആരോഗ്യ-കുടുംബക്ഷേമ ഓഫീസർ ഡോ. മോഹൻ, വനിതാ-ശിശു വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. ആശ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ രശ്മി എന്നിവർ നിരവധി ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ പരിശോധിക്കുകയും കെ.ആർ. പേട്ട് ടൗൺ, റൂറൽ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ ഫയൽ ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം നവി ഡയഗ്നോസ്റ്റിക് സെന്‍ററില്‍ പ്രായപൂർത്തിയാകാത്ത 24 ഗർഭിണികളായ പെൺകുട്ടികളിൽ സ്കാനുകൾ നടത്തിയിരുന്നതായി കണ്ടെത്തി. 2024 ൽ 19 കേസുകളും 2025 ൽ അഞ്ച് കേസുകളും ഉൾപ്പെടുന്നു. കുശാൽ ഡയഗ്നോസ്റ്റിക് സെന്‍ററില്‍ ഏഴോളം പ്രായപൂർത്തിയാകാത്ത ഗർഭിണികളിൽ സ്കാനുകൾ നടത്തിയതായി കണ്ടെത്തി. ജില്ലയിലെ 63 അൾട്രാസൗണ്ട് സ്കാനിങ് സെന്‍ററുകളും പരിശോധിച്ച് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ താലൂക്ക് വിജിലൻസ് കമ്മിറ്റികൾക്ക് ഡെപ്യൂട്ടി കമീഷണർ ഡോ. കുമാർ നിർദ്ദേശം നൽകി. ഇതിനായി ഓരോ താലൂക്കിലെയും തഹസിൽദാരെ അതത് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി നിയമിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.