പ്രിയങ്ക് ഖാർഗെ

സെൻട്രൽ ജയിലിൽ റെയ്ഡിന് ഉത്തരവിട്ടത് വീഴ്ചകൾ ശ്രദ്ധയില്‍പ്പെട്ടതിനാൽ -ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ

ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ സന്ദർശനത്തിനിടെ ഭരണപരമായ പിഴവുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അപ്രതീക്ഷിത റെയ്ഡിന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ഉത്തരവിട്ടു. പരപ്പന അഗ്രഹാരയിൽ മാത്രമല്ല കലബുറഗി, ബെലഗാവി, ബംഗളൂരു തുടങ്ങി സംസ്ഥാനത്തെ മറ്റ് ജയിലുകളിലും സമാനമായ പരിശോധനകൾ നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തടവുകാർക്ക് വി.ഐ.പി പരിഗണന സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ എം.പി പ്രജ്വല്‍ രേവണ്ണയുടെ കൈവശം റെയ്ഡിനിടെ സ്മാർട്ട് ഫോൺ കണ്ടെത്തിയതായി ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അനുമതി ലഭിച്ചതിനെത്തുടർന്ന് നൂറോളം സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ റെയ്ഡിനായി വിന്യസിച്ചതായും ജയില്‍ നടത്തിപ്പില്‍ നിരവധി വീഴ്ചകൾ കണ്ടെത്തിയതായും ഖാർഗെ പറഞ്ഞു.

മൂന്ന് ആഴ്ച മുമ്പ് താൻ ജയിൽ സന്ദർശിച്ചപ്പോൾ ജയില്‍ നടത്തിപ്പില്‍ ചില വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചർച്ച ചെയ്ത ശേഷമാണ് റെയ്ഡിന് മുഖ്യമന്ത്രിയുടെ അനുമതി തേടിയത്. ജയിലിലെ സംവിധാനത്തെയും ക്രമീകരണങ്ങളെയും കുറിച്ച് അറിയാൻ ഏകദേശം 100 സി.സി.ബി ഉദ്യോഗസ്ഥരെ നിയോഗിച്ചു. നിയമലംഘനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിൽ സഹകരിച്ച ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടതായി അദ്ദേഹം പറഞ്ഞു.

രേവണ്ണയുടെ കേസിലെ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തില്ല. സമയമാകുമ്പോൾ എല്ലാം വെളിപ്പെടുത്തും. നിരോധിത വസ്തുക്കൾ ആരാണ് ജയിലിനുള്ളിൽ കൊണ്ടുപോയതെന്നും തടവുകാരെ ആരാണ് സഹായിച്ചതെന്നും കണ്ടെത്താനുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണ്. മൊബൈൽ-ഫോൺ ജാമറുകൾ ഉൾപ്പെടെയുള്ള ജയിലിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ സാങ്കേതിക ഓഡിറ്റിനും ഉത്തരവിട്ടിട്ടുണ്ടെന്ന് ഖാർഗെ പറഞ്ഞു. ചില സ്ഥലങ്ങളില്‍ ജമാറുകള്‍ പ്രവർത്തിക്കുന്നില്ലെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

ജയില്‍ സന്ദര്‍ശനത്തിനിടെ തടവുകാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാന്‍ സാധിച്ചു. ഉന്നതരും മറ്റ് തടവുകാരും താമസിക്കുന്ന ചില സെല്ലുകളിൽ നിന്ന് മൊബൈൽ ഫോണുകൾ, നോട്ട്ബുക്കുകൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Raid ordered in Central Jail after lapses were noticed: Home Minister Priyank Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.