മംഗളൂരു: ജയപുര കെ. മദഹള്ളിയിൽ സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളയാൻ ശ്രമിച്ച കേസിൽ ഭർത്താവും മകനും ഉൾപ്പെടെ നാലുപേരെ ജയപുര പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ചയാണ് നഞ്ചുണ്ടയ്യയുടെ ഭാര്യ സുധ (48) കൊല്ലപ്പെട്ടത്.ഭർത്താവ്, മകൻ ശിവരുദ്രപ്പ(29), ബന്ധുക്കളായ അഭി(22), ആകാശ്(20) എന്നിവരാണ് അറസ്റ്റിലായത്ത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് അജ്ഞാത വ്യക്തിയിൽനിന്ന് തനിക്ക് ഫോൺ സന്ദേശം ലഭിച്ചതായി മൈസൂരു പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി തന്റെ ഓഫിസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു മകൻ മാതാവിനെ കൊലപ്പെടുത്തി മൃതദേഹം രഹസ്യമായി കത്തിച്ചുവെന്നാണ് അയാൾ പറഞ്ഞത്. ജയപുര സബ് ഇൻസ്പെക്ടറോട് ഉടൻ സ്ഥലം സന്ദർശിക്കാൻ നിർദ്ദേശിച്ചു.
കൊല്ലപ്പെട്ടയാളുടെ വീട് സന്ദർശിച്ച് പരിശോധിച്ചപ്പോൾ രക്തക്കറകൾ കണ്ടെത്തി. ശിവരുദ്രപ്പയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മാതാവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചതിനാൽ കൊലപ്പെടുത്തിയതായി അയാൾ സമ്മതിച്ചു.മൂന്ന് മാസം മുമ്പ്, സുധ അപരിചിതനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ ആരോ പകർത്തിയതായും തുടർന്ന് ശിവരുദ്രപ്പ അവർക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കാൻ തുടങ്ങിയതായും എസ്.പി പറഞ്ഞു.
മൈസൂരു ജെ.പി. നഗറിലെ വീട്ടിലേക്ക് അടുത്തിടെ താമസം മാറിയ ശിവരുദ്രപ്പ ഞായറാഴ്ച രാവിലെ ഗ്രാമത്തിലെത്തി സുധയെ നേരിട്ടു.ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ കോപാകുലനായ ശിവരുദ്രപ്പ സുധയുടെ തലയിൽ വടികൊണ്ട് അടിച്ചു. സുധ സഹായത്തിനായി നിലവിളിച്ചതോടെ സമീപത്ത് താമസിക്കുന്ന അവരുടെ മാതാവ് കെമ്പമ്മ സഹായത്തിനെത്തി. ഇതോടെ ശിവരുദ്രപ്പ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
അതേസമയം അഭിയും ആകാശും ഗുരുതരമായി പരിക്കേറ്റ സുധയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ അവർ മരിച്ചു. തുടർന്ന് അവർ ഫോണിൽ വിളിച്ച് വിവരം ശിവരുദ്രപ്പയേയും നഞ്ചുണ്ടയ്യയേയും അറിയിച്ചു.
കണിയാനഹുണ്ടിയിലേക്ക് പോകുന്ന റോഡരികിലുള്ള അവരുടെ കൃഷിയിടത്തിലേക്ക് ട്രാക്ടറിൽ വിറക് കൊണ്ടുപോയി, സുധയുടെ മൃതദേഹം കത്തിച്ചു. വൈകിട്ട് പൊലീസ് സ്ഥലത്തെത്തിയപ്പോഴും മൃതദേഹം കത്തിക്കൊണ്ടിരുന്നു. പൊലീസ് തീ അണച്ച് സുധയുടെ തലയോട്ടിയും അസ്ഥികളും ശേഖരിച്ചു. സുധയുടെ താലിയും കമ്മലുകളും പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.സുധയെ ആക്രമിച്ചത് ശിവരുദ്രപ്പ മാത്രമാണെന്നും ബാക്കിയുള്ള മൂന്ന് പേർ തെളിവ് നശിപ്പിക്കാൻ സഹായിച്ചുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.