ബംഗളൂരു: നഗരത്തിൽ ട്രാഫിക് പിഴത്തുകയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 50 ശതമാനം ഒറ്റത്തവണ ഇളവ് പദ്ധതിക്ക് വൻ പ്രതികരണം. പദ്ധതി ആരംഭിച്ച് വെറും 14 ദിവസത്തിനകം 18 കോടിയിലധികം രൂപയാണ് വാഹന ഉടമകളിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത്. ബംഗളൂരു ട്രാഫിക് പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂൺ 21 മുതൽ ജൂലൈ നാല് വരെയുള്ള കാലയളവിൽ 18,15,42,200 രൂപ ഖജനാവിലേക്ക് ലഭിച്ചു. ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 6,06,032 ട്രാഫിക് നിയമലംഘന കേസുകളാണ് ഇത്തരത്തിൽ ഒത്തുതീർപ്പാക്കിയത്.
ട്രാഫിക് ഇ-ചെല്ലാനുകളിൽ കുടിശ്ശികയുള്ള പിഴത്തുക പകുതി മാത്രം അടച്ച് കേസുകൾ തീർപ്പാക്കാനുള്ള ഈ ആനുകൂല്യം കഴിഞ്ഞ ജൂൺ 21-നാണ് പ്രാബല്യത്തിൽ വന്നത്. പരിമിത കാലത്തേക്ക് മാത്രം അനുവദിച്ച ഈ വൻ ഇളവ് പ്രയോജനപ്പെടുത്തി വാഹന ഉടമകൾ തങ്ങളുടെ പഴയ കുടിശ്ശികകൾ തീർക്കാൻ മുന്നോട്ടുവന്നുവെന്ന് ബംഗളൂരു ട്രാഫിക് പൊലീസ് 'എക്സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഈ പ്രത്യേക ഇളവ് പദ്ധതി ഈ മാസം 10 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.