ടോർച്ച് വെളിച്ചത്തിൽ ബസ് യാത്ര
കലബുറഗി: കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KKRTC) ബസിന്റെ ഹെഡ്‌ലൈറ്റുകൾ പ്രവർത്തനരഹിതമായതിനെത്തുടർന്ന് കണ്ടക്ടർ മൊബൈൽ ടോർച്ച് ഉപയോഗിച്ച് വാഹനം ഓടിച്ച സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. കോൺഗ്രസ് സർക്കാർ യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് ആരോപിച്ച് ബി.ജെ.പിയും ജെ.ഡി.എസും രംഗത്തെത്തി.
ജൂലൈ 4ന് കലബുറഗിയിൽ നിന്ന് ചിഞ്ചോളിയിലേക്ക് പോകുകയായിരുന്ന KKRTC ബസിന്റെ (KA-28 F-1985) ഹെഡ്‌ലൈറ്റുകൾ പാതിവഴിയിൽ മങ്ങുകയും വെളിച്ചം ലഭിക്കാത്ത അവസ്ഥയിലാവുകയും ചെയ്തു. ഇതേത്തുടർന്ന് കണ്ടക്ടർ മുൻവശത്തെ ഗ്ലാസിലൂടെ മൊബൈൽ ഫോണിന്റെ ടോർച്ച് തെളിയിച്ച് ഡ്രൈവർക്ക് വഴി കാണിച്ചുകൊടുക്കുന്ന വിഡിയോയാണ് പ്രചരിച്ചത്. സംഭവം വിവാദമായതോടെ അധികൃതർ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി.
ജൂലൈ 4ന് ഉച്ചയ്ക്ക് 2.30ഓടെ ചിഞ്ചോളി ഡിപ്പോയിൽ ബസ് പരിശോധനക്ക് എത്തിയിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും തകരാർ ശരിയായി പരിഹരിച്ചിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി. അറ്റകുറ്റപ്പണി നടത്തിയ ടെക്നിക്കൽ സ്റ്റാഫ് ശിവാനന്ദിനെയും, മേൽനോട്ടം വഹിക്കുന്നതിൽ വീഴ്ച വരുത്തിയ ടെക്നിക്കൽ സൂപ്പർവൈസർ ബസവരാജിനെയും കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു.
ഹെഡ്‌ലൈറ്റ് തകരാർ ശ്രദ്ധയിൽപ്പെട്ടപ്പോൾ വാഹനം അടുത്തുള്ള ഡിപ്പോയിൽ എത്തിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം യാത്ര തുടർന്ന ഡ്രൈവർ ആകാശിനെയും സസ്പെൻഡ് ചെയ്തു. കോർപ്പറേഷന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി. ഈ സംഭവം കർണാടകയിൽ വലിയ രാഷ്ട്രീയ വാഗ്വാദങ്ങൾക്കാണ് തിരികൊളുത്തിയത്. കോൺഗ്രസ് ഭരണത്തിൻ കീഴിൽ പൊതുഗതാഗത സംവിധാനം തകർന്നെന്ന് ബി.ജെ.പി ആരോപിച്ചു. കല്യാണ കർണാടകയിലെ ജനങ്ങൾ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യേണ്ട അവസ്ഥയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ 'ഗാരന്റി' ഭരണത്തിൽ സംസ്ഥാനത്തെ ഭരണസംവിധാനം എത്രത്തോളം ദയനീയമാണെന്ന് ഈ സംഭവം തെളിയിക്കുന്നതെന്ന് ജെ.ഡി.എസും പരിഹസിച്ചു. കല്യാണ കർണാടക മേഖലയോട് സർക്കാർ അവഗണന കാണിക്കുകയാണെന്നും, പുതിയ ബസുകൾ മറ്റു മേഖലകളിലേക്ക് മാറ്റുകയും പഴയ ബസുകൾ ഈ റൂട്ടിൽ ഓടിക്കുകയുമാണെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.