വാൻഷിക്
മംഗളൂരു: സായിബ്രകട്ടെക്കടുത്ത കല്ലടിയിൽ വിദ്യാർഥി ഓടിച്ച ബന്ധുവിന്റെ സ്കൂട്ടറിന് അപകടത്തിൽ കേടുപാടുകൾ പറ്റിയതിൽ കുടുംബത്തിന്റെ ശകാരം ഭയന്ന് ഒന്നാം വർഷ പി.യു.സി വിദ്യാർഥി കുളത്തിൽ ചാടി മരിച്ചു. ‘മെസ്കോം’ ജീവനക്കാരൻ മഞ്ജുനാഥ് ഷെട്ടിഗറിന്റെയും സൗമ്യ ഷെട്ടിഗറിന്റെയും ഏക മകൻ വൻഷികാണ് (17) മരിച്ചത്. കുന്താപുരത്തിനടുത്ത കോളജിൽ കോമേഴ്‌സ് സ്ട്രീമിൽ പഠിക്കുകയായിരുന്നു വൻഷിക്.
ഞായറാഴ്ച രാവിലെ മഞ്ജുനാഥ് ഷെട്ടിഗറിന്റെ കാർക്കളയിലെ ബന്ധു വീട്ടിൽ കുടുംബ പരിപാടിയുണ്ടായിരുന്നു. അതിൽ പങ്കെടുക്കാനായി വന്ന ബന്ധു വാൻഷിക്കിന്റെ സായ്ബ്രകട്ടെയിലെ വസതിയിൽ സ്കൂട്ടർ നിർത്തിയിട്ട ശേഷം മഞ്ജുനാഥ് ഷെട്ടിഗറിനും കുടുംബാംഗങ്ങൾക്കുമൊപ്പം കാർക്കളയിലേക്ക് പോയിരുന്നു.
സ്കൂട്ടർ പഠിക്കാൻ കിട്ടിയ അവസരം മുതലെടുത്ത് വാൻഷിക് വാഹനം പുറത്തേക്കെടുത്തു. എന്നാൽ, നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിഞ്ഞ് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. വീട്ടുകാർ ശകാരിക്കുമെന്ന് ഭയന്ന് കുട്ടി മൊബൈൽ ഫോണും ഹെൽമറ്റും സ്കൂട്ടർ വീണ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
വാൻഷിക് വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ സ്കൂട്ടർ, മൊബൈൽ ഫോൺ, ഹെൽമറ്റ് എന്നിവ കണ്ടെത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചില്ല. പിന്നീട്, ചൊവ്വാഴ്ച വീടിനടുത്തുള്ള തോട്ടത്തിലെ കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.