മംഗളൂരു: അമേരിക്കൻ ചരക്ക് വ്യാപാരവുമായി ബന്ധപ്പെട്ട ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ മംഗളൂരു സ്വദേശിയായ 74കാരന് 1.77 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി. ഡിസംബർ 24ന് വെൻട്രേഡ് എന്ന സ്ഥാപനത്തിൽ നിന്ന് ഷോയിബ് ഗൗരി എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഇരക്ക് ഫോൺ കോൾ ചെയ്ത് തട്ടിപ്പിന് തുടക്കമിട്ടത്.
അമേരിക്കൻ ചരക്ക് വിപണികളിലെ നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനം നൽകാമെന്ന് വിളിച്ചയാൾ വാഗ്ദാനം ചെയ്തു. ഇന്ത്യൻ രൂപയിൽ കൈമാറുന്ന ഫണ്ടുകൾ യു.എസ് ഡോളറാക്കി മാറ്റി ഇരയുടെ പേരിൽ നിക്ഷേപിക്കുമെന്ന് ഉറപ്പുനൽകിയതായി പരാതിയിൽ പറയുന്നു. തുടക്കത്തിൽ, പരാതിക്കാരൻ ചെറിയ തുക നിക്ഷേപിക്കുകയും ലാഭമെന്ന നിലയിൽ ബാങ്ക് അക്കൗണ്ടിൽ പണം ലഭിക്കുകയും ചെയ്തു.
ഇത് പദ്ധതിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം വർധിക്കുകയും പിന്നീട് വലിയ തുകകൾ നിക്ഷേപിക്കുകയും ചെയ്തു. ജനുവരി അഞ്ചിനും ഫെബ്രുവരി രണ്ടിനും ഇടയിൽ ഇയാൾ ആകെ 1,77,64,668.22 രൂപ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായി പൊലീസ് പറഞ്ഞു. വാഗ്ദാനം ചെയ്ത ലാഭം നിലക്കുകയും ആശയവിനിമയം സാധ്യമാവാതിരിക്കുകയും ചെയ്തപ്പോഴാണ് ഇയാൾക്ക് താൻ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയത്. മംഗളൂരുവിലെ സി.ഇ.എൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.