യന്ത്ര ശുചീകരണപദ്ധതി കടലാസിൽ; പൊടിയിൽ മുങ്ങി ബംഗളൂരു നഗരം

ബംഗളൂരു: ബൃഹത് ബംഗളൂരു മഹാ നഗരപാലിക (ബിബിഎംപി) വിഭജിച്ച് അഞ്ച് കോർപറേഷനുകൾ രൂപവത്കരിച്ചതിന് പിന്നാലെ നഗരകാര്യ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രഖ്യാപിച്ച മെക്കനൈസ്ഡ് സ്വീപ്പിംഗ് മെഷീൻ ഉപയോഗ പദ്ധതി നടപ്പായില്ല.

ആറ് മാസം മുമ്പാണ് 613 കോടി രൂപ ചെലവിൽ 56 ശുചീകരണ യന്ത്രങ്ങൾ വാടകക്കെടുക്കുമെന്ന് ശിവകുമാർ പ്രഖ്യാപിച്ചത്. എന്നാൽ വേനൽചൂടിനൊപ്പം നഗരത്തിൽ പൊടിശല്യം രൂക്ഷമാവുമ്പോഴും റോഡുകൾ വൃത്തിയാക്കാനുള്ള യന്ത്രങ്ങൾ നിരത്തിലിറങ്ങിയില്ല. നഗരത്തിലെ അഞ്ച് കോർപറേഷനുകൾക്കും യന്ത്രങ്ങൾ വാടകക്കെടുക്കാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളും കരാറുകാരുടെ അഭാവവും പദ്ധതിയെ പ്രതിസന്ധിയിലാക്കി. ബംഗളൂരു വെസ്റ്റ് കോർപറേഷനിൽ ഒരു കരാറുകാരൻ മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്.

സെൻട്രൽ കോർപറേഷനിൽ ആദ്യ ഘട്ടത്തിൽ ആരും പങ്കെടുക്കാത്തതിനാൽ വീണ്ടും ടെൻഡർ വിളിക്കേണ്ടി വന്നു. നോർത്ത് കോർപറേഷനിലാകട്ടെ രണ്ട് തവണ ടെൻഡർ വിളിച്ചിട്ടും ആരെയും ലഭിക്കാത്തതിനാൽ മൂന്നാം വട്ടവും ലേലത്തിന് ഒരുങ്ങുകയാണ് അധികൃതർ. സൗത്ത് കോർപറേഷൻ മാത്രമാണ് ടെൻഡർ നടപടികൾ ഏകദേശം പൂർത്തിയാക്കിയത്, എന്നാൽ എത്ര യന്ത്രങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് അധികൃതർ പറയുന്നു.

നിലവിൽ നഗരസഭകൾ ആശ്രയിക്കുന്നത് കാലാവധി കഴിഞ്ഞതും കാര്യക്ഷമത കുറഞ്ഞതുമായ പഴയ യന്ത്രങ്ങളെയാണ്. വെസ്റ്റ് മേഖലയിൽ രണ്ട് യന്ത്രങ്ങൾ മാത്രമാണ് നിലവിലുള്ളത്.

സെൻട്രൽ മേഖലയിലാകട്ടെ ഓരോ മണ്ഡലത്തിനും ഒന്നു വീതം അഞ്ച് യന്ത്രങ്ങളാണുള്ളതെങ്കിലും ഇവ റോഡിലെ ചെളിയും മണ്ണും നീക്കം ചെയ്യാൻ പര്യാപ്തമല്ലെന്ന് അധികൃതർ സമ്മതിക്കുന്നു. ഈസ്റ്റ് ബംഗളൂരുവിൽ അഴുക്കുചാലുകളുടെയും നടപ്പാതകളുടെയും പണി നടക്കുന്നതിനാൽ റോഡുകളിൽ മണ്ണ് അടിഞ്ഞുകൂടുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയാണെന്ന് ആക്ഷേപമുണ്ട്.

തൊഴിലാളികൾ വാഹന അപകട ഭീഷണിയിൽ പ്രധാന റോഡുകൾ വൃത്തിയാക്കുന്നത് ഒഴിവാക്കി സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് യന്ത്രവൽകൃത ശുചീകരണം എന്ന ആശയമെന്ന് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ മഹേശ്വർ റാവു പറഞ്ഞു.

Tags:    
News Summary - Mechanical cleaning project remains on paper; Bengaluru city engulfed in dust

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.