ബംഗളൂരു: നിയമസഭാ കൗൺസിലിലേക്ക് വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ചില ബി.ജെ.പി എം.എൽ.എമാർ കൂറുമാറിയ സംഭവത്തില്‍ സത്യം പുറത്തുകൊണ്ടുവരാൻ ബി.ജെ.പി വെള്ളിയാഴ്ച മൂന്നംഗ വസ്തുതാന്വേഷണ സമിതി രൂപവത്കരിച്ചു. എം.എൽ.സി സി.ടി. രവി, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ. മഹേഷ്, ഹുബ്ലി-ധാർവാഡ് സെൻട്രൽ എം.എൽ.എ മഹേഷ് തെങ്കിങ്കായ് എന്നിവർ ഉൾപ്പെടുന്ന മൂന്നംഗ സമിതിയോട് ജൂൺ 25-നകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജെ.ഡി.എസില്‍ നിന്ന് ആറോ ഏഴോ വോട്ടുകളും ബി.ജെ.പിയിൽ നിന്ന് കുറഞ്ഞത് നാലോ അഞ്ചോ ക്രോസ് വോട്ടുകളും കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ പാർട്ടിയാണ്. ആരാണ് കളിച്ചത് എന്നതിനെക്കുറിച്ച് വിവരങ്ങൾ കൈവശമുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും നിയമസഭാ കൗൺസിലിലെ തെരഞ്ഞെടുപ്പ്, ക്രോസ് വോട്ടിങ് എന്നിവയെക്കുറിച്ച് സംസാരിക്കാൻ ബി.ജെ.പി ദേശീയ പ്രസിഡന്‍റ് നിതിൻ നബിന്‍റെ അപ്പോയിൻമെന്‍റ് തേടിയതായും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ പറഞ്ഞു. ക്രോസ് വോട്ട് ചെയ്യാൻ സാധ്യതയുള്ളവരുടെ പേരുകൾ കോൺഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്.
ഇത്തരം പ്രവൃത്തികള്‍ ബി.ജെ.പിക്കുള്ളിൽ ആഭ്യന്തര പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമമാണ്. ഇതൊന്നും കാവി പാർട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണമുന്നയിച്ച എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.