മംഗളൂരു: ധർമസ്ഥലയിലെ കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കേരളം ഉൾപ്പടെ അയൽ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കുന്നു. കർണാടകയിൽ നിന്ന് കാണാതായ 17 പേരുടെ കുടുംബങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവെന്നും ബംഗ്ലഗുഡ്ഡെ റിസർവ് വനത്തിൽ നിന്ന് കണ്ടെടുത്ത മനുഷ്യാവശിഷ്ടങ്ങളുമായി അവരുടെ ഡി.എൻ.എ താരതമ്യം ചെയ്യുന്ന പ്രക്രിയ ആരംഭിച്ചതായും എസ്ഐടി പറഞ്ഞു. ധർമസ്ഥല വനമേഖലയിൽ നടത്തിയ തിരച്ചിലിൽ ഏഴ് മനുഷ്യ തലയോട്ടികളും മറ്റ് അസ്ഥികൂട അവശിഷ്ടങ്ങളും എസ്‌ഐടി കണ്ടെടുത്തിരുന്നു.
പിന്നീട് അവശിഷ്ടങ്ങൾ ബംഗളൂരുവിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്‌എസ്‌എൽ) പരിശോധനക്കായി അയച്ചു. ഫോറൻസിക് വിദഗ്ധരുടെ അഭിപ്രായത്തിൽ അവശിഷ്ടങ്ങൾ പുരുഷന്മാരുടേതാണ്. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ, ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ, കർണാടക, അയൽ സംസ്ഥാനങ്ങളായ കേരളം, തെലങ്കാന, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാണാതായവരുടെ വിവരങ്ങൾ, പ്രത്യേകിച്ച് ധർമസ്ഥലയിൽ കാണാതായവരുടെ വിവരങ്ങൾ എസ്‌ഐടി ശേഖരിക്കുകയാണിപ്പോൾ.
ധർമ്മസ്ഥലയിൽ തങ്ങളുടെ കുടുംബാംഗങ്ങളെ കാണാതായതായി പരാതിപ്പെട്ട് കുറച്ച് പേർ എസ്.ഐ.ടിയെ കണ്ടു. കുടക് ജില്ലയിൽ നിന്നുള്ള യു.ബി. അയ്യപ്പയും(70) തുമകുരു ജില്ലയിൽ നിന്നുള്ള ആദിശേഷ നാരായണയും(61) ഉൾപ്പെടുന്നു. അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഇരുവരുടെയും തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.